വയലിന്‍ മാതൃക സുഹൃത്തുക്കള്‍ ബാലഭാസ്‌കറെ നെഞ്ചോടു ചേര്‍ത്തു…. കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്

വയലിന്‍ മാതൃക സുഹൃത്തുക്കള്‍ ബാലഭാസ്‌കറെ നെഞ്ചോടു ചേര്‍ത്തു…. കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്

വയലിനില്‍ ഇന്ദ്രജാലം തീര്‍ത്ത പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ ഇനി ഓര്‍മ്മകളില്‍. കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പായിരുന്നു ബാലഭാസ്‌കറിന്. യൂണിവേഴ്സിറ്റി കോളജിലും കലഭാവനിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം തിരുമലയിലെ സ്വവസതിയില്‍ എത്തിച്ച ബാലഭാസ്‌കറുടെ ഭൗതികദേഹം ഇന്ന് രാവിലെ 11.15 ഓടു കൂടി തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ശാന്തികവാടം വരെയുള്ള അന്ത്യയാത്രയുടെ സമയത്തും വയലിന്റെ മാതൃക സുഹൃത്തുക്കള്‍ ബാലഭാസ്‌കറിന്റെ ശരീരത്തോടു ചേര്‍ത്തുവെച്ചു. ആയിരങ്ങളാണ് ബാലഭാസ്‌കറെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിയത്. പൊതുദര്‍ശനത്തിന് വെച്ചിട്ടും അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലേയ്ക്ക് ഒഴുകി എത്തിയവരുടെ എണ്ണത്തിലും കുറവില്ലായിരുന്നു.


തിരവനന്തപുരം പള്ളിപ്പുറത്തിന് സമീപം സെപ്തംബര്‍ 25നായിരുന്നു ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. രണ്ടു വയസ്സുള്ള ബാലഭാസ്‌കറുടെ മകള്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച്ചയായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ബാലഭാസ്‌കറും മകളും മരിച്ചതറിയാതെ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.

Balabhaskar cremation

Farsana Jaleel :