അമ്മ അച്ഛനെ ഒരുപാട് സ്നേഹിച്ചിരുന്നു , അദ്ദേഹം വിഷമിക്കുന്നത് കാണാൻ അമ്മ ആഗ്രഹിച്ചിരുന്നില്ല – അർജുൻ കപൂർ

അർജുൻ കപൂർ എന്നും അമ്മയുടെ പ്രിയപ്പെട്ട മകൻ ആയിരുന്നു. അതുകൊണ്ടു തന്നെ അച്ഛൻ ബോണി കപൂർ മോനാ കപൂറുമായി പിരിഞ്ഞു ശ്രീദേവിയെ വിവാഹം ചെയ്തപ്പോൾ ഏറ്റവും രോഷാകുലനായത് അർജുൻ കപൂർ ആയിരുന്നു.

ബോണികപൂര്‍ താരറാണി ശ്രീദേവിയെ വിവാഹം ചെയ്യുമ്പോള്‍ അര്‍ജുന് വെറും 11 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല.

ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞത്. എന്നാല്‍ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. മരണവാര്‍ത്ത അറിഞ്ഞ ഉടനെ അര്‍ജുന്‍ ദുബായിലേക്ക് പറന്നു. അര്‍ജുന്‍ ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ ബോണി കപൂറിനെ സഹായിക്കുകയും ചെയ്തു. 

അന്‍ഷുലയ്‌ക്കൊപ്പം ജാന്‍വിയെയും ഖുശിയെയും ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ തനിക്ക് പലരും നായകപരിവേഷമാണ് നല്‍കിയത്. എന്നാല്‍ താന്‍ ആരുടേയും നായകനല്ലെന്നും ഒരു സാധാരണ വ്യക്തിയാണെന്നും പറയുകയാണ് അര്‍ജുന്‍. സ്‌പോട്ട് ബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ മാറിയ കുടുംബ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. 

മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ അതേപടി ചെയ്യുന്ന ഒരാളാണ് ഞാന്‍. ശരിയെന്ന് തോന്നുന്നത് ചെയ്യും. അതിന് വിപരീതഫലമാണ് ലഭിക്കുന്നത് എങ്കില്‍ പോലും എനിക്ക് കുറ്റബോധം തോന്നാറില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. 

എന്റെ അമ്മ ഒരുപക്ഷേ ആഗ്രഹിച്ചിരുന്നതും ഇതു തന്നെയായിരിക്കും. കാരണം അമ്മ അച്ഛനെ വല്ലാതെ സ്‌നേഹിച്ചിരുന്നു. അദ്ദേഹം ദു:ഖിക്കുന്നത് കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. കഷ്ടപ്പെടുന്ന അവസ്ഥയില്‍ അദ്ദേഹത്തോടൊപ്പം ഞാന്‍ ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടാകാം. അമ്മ വിട്ടുപോയപ്പോള്‍ ഞാന്‍ വല്ലാതെ തളര്‍ന്നു പോയി. അന്‍ഷുലയുടെ സാന്നിധ്യമായിരുന്നു എനിക്കുണ്ടായിരുന്ന ഒരേയൊരു ആശ്വാസം- അര്‍ജുന്‍ പറഞ്ഞു.  

ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ അര്‍ജുന്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയായിരുന്നു അന്‍ഷുല. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്‌നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. 

arjun kapoor about mother

Sruthi S :