“ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല.പക്ഷെ അയാൾ പലതും പറഞ്ഞുനടന്നു . ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല” – മനസ് തുറന്നു ആൻറണി പെരുമ്പാവൂർ
മോഹൻലാലിനെ നായകനാക്കി ശ്രീനിവാസൻ ചെയ്ത ചിത്രം ഉദയനാണു താരം ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനു ശേഷം സൂപ്പർസ്റ്റാർ സരോജ് കുമാർ എന്ന സിനിമയും ഇതിനോടനുബന്ധിച്ച് ഒട്ടേറെ കോലാഹലങ്ങൾ ഉണ്ടാക്കി. ആ വിവാദങ്ങളെ പറ്റിയും ശ്രീനിവാസനുമായുള്ള പ്രശ്നത്തെ പറ്റിയും മനസ് തുറക്കുകയാണ് ആന്റണി പെരുമ്പാവൂർ.
പരിഹാസമാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഉദയനാണ് താരത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചതെന്നും അത് വിജയിച്ചപ്പോള്‍ മോശമായി തിരക്കഥയെഴുതി മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചു, അത് ചോദ്യം ചെയ്തപ്പോള്‍ താന്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു നടന്നുവെന്നും ആന്റണി പറയുന്നു.
“ലാല്‍ സാറിനെ കളിയാക്കി കൊണ്ടു ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ ലാല്‍ സാര്‍ അഭിനയിച്ചു. ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിങ്ങിനിടയില്‍ ഇതേക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ ക്യാമറാമാന്‍ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാല്‍ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ട്.
അന്നു വൈകീട്ടു ശ്രീനിവാസന്‍ ചാനലുകളിലെത്തി ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞു കൊണ്ടിരുന്നു. എന്റെ പേരു പോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണു പറഞ്ഞത്. ഫാന്‍സ് അസോസിയേഷന്‍ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാല്‍ ആന്റണീ, ഈ കേട്ടതു ശരിയാണോ എന്നു ചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ടു കാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കില്‍ അതെങ്കിലുമുണ്ടായേനെ. അതുമുണ്ടായില്ല.” – മനോരമയുമായുള്ള അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂർ മനസ് തുറന്നത്.
antony perumbavoor about sreenivasan