‘കാന്താര’ ‘തുംബാഡ്’ പോലൊന്നുമല്ല, ടോക്‌സിക് മസ്‌കുലിനിറ്റിയുടെ ആഘോഷം; ചിത്രത്തിനെതിരെ ആനന്ദ് ഗാന്ധി

‘കാന്താര’ ‘തുംബാഡ്’ പോലെയെന്ന താരതമ്യത്തോട് പ്രതികരിച്ച് ചലച്ചിത്രകാരന്‍ ആനന്ദ് ഗാന്ധി. ചിത്രം തുംബാഡ് പോലൊന്നുമല്ലെന്നും ടോക്‌സിക് മസ്‌കുലിനിറ്റിയുടെ ആഘോഷമാണ് ചിത്രമെന്നുമാണ് ആനന്ദിന്റെ പ്രതികരണം. കാന്താര കണ്ട ശേഷം ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു ആനന്ദ്.

‘കാന്താര തുംബാഡ് പോലൊന്നുമല്ല. ടോക്‌സിക് മസ്‌കുലിനിറ്റിയുടേയും സങ്കുചിത മനോഭാവത്തിന്റേയും ഭീകരത കാണിക്കുകയായിരുന്നു തുംബാഡില്‍ എന്റെ ലക്ഷ്യം. കാന്താര ഇവയുടെ ആഘോഷമാണ്,’ ആനന്ദ് ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആനന്ദിനെ പിന്തുണച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

‘സിനിമകള്‍ മനസ്സിലാക്കുന്നവര്‍ക്ക് ഇതും മനസ്സിലാകും. നിങ്ങളുടെ സിനിമ തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു’, ‘കാന്താര നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ ആഘോഷിക്കപ്പെടുന്നു,’ എന്നിങ്ങനെ പോകുന്നു കമന്റുകളിലെ പ്രതികരണങ്ങള്‍.

റിഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര സെപ്റ്റംബര്‍ 30 നാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരു മിത്തുമായി ബന്ധപ്പെട്ട കഥാപാരിസരവും ദൃശ്യങ്ങങ്ങളും കൊണ്ട് വലിയ പ്രേക്ഷക സ്വീകാര്യത ചിത്രം നേടി.

മണ്ണു മുറുകെപ്പിടിക്കാന്‍ ഒരു ജനത നടത്തുന്ന പോരാട്ടവും അടിസ്ഥാനവര്‍ഗത്തിനു മേല്‍ അധികാരവര്‍ഗത്തിന്റെ കടന്നുകയറ്റവും അടിച്ചമര്‍ത്തലുമൊക്കെ ‘കാന്താര’യില്‍ പ്രമേയമാകുന്നുണ്ട്. ഹൊംബാലെ ഫിലിംസ് നിര്‍മ്മിച്ച ചിത്രം 400 കോടി കളക്ഷന്‍ നേടിയിരുന്നു.

Vijayasree Vijayasree :