ആ നിർണ്ണായക ചർച്ച ഇന്ന്; ഡബ്ള്യുസിസിക്കും എഎംഎംഎക്കും ഇടയിലുള്ള പ്രശ്നങ്ങൾ അനുരഞ്ജനത്തിലേക്കോ ?!
വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങളായ നടിമാരുമായി താരസംഘടന എഎംഎംഎ നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് നടിമാര്‍ എഎംഎംഎയിൽ നിന്ന് രാജിവെച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറികളാണ് പ്രതിഷേധക്കാരുമായി യോഗം വിളിക്കാൻ കാരണം.
നടിയെ ആക്രമിച്ച കേസിൽ കക്ഷിചേരാനുള്ള എഎംഎംഎ എക്സിക്യൂട്ടീവുകളായ രചന നാരായണൻകുട്ടിയുടെയും ഹണിറോസിന്‍റെയും തീരുമാനത്തിലും എഎംഎംഎ രണ്ട് തട്ടിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ പിന്താങ്ങുന്ന ഭൂരിപക്ഷത്തിനു പുറമെ ഇരയായ നടിയ്ക്കൊപ്പം നിൽക്കുന്ന ന്യൂനപക്ഷവും സംഘടനയ്ക്കുള്ളിൽ രൂപപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാൽ താൻ എഎംഎംഎയുടെ ഭാഗമല്ലെന്നും കേസിൽ സംഘടനയുടെ സഹായം ആവശ്യമില്ലെന്നും ആക്രമിക്കപ്പെട്ട നടി പ്രതികരിച്ചിരുന്നു.
സ്വന്തമായി കേസ് നടത്താൻ തനിക്ക് പ്രാപ്‌തിയുണ്ടെന്നും ആരുടെയും സഹായത്തിന്‍റെ ആവശ്യമില്ലെന്നും നടി വ്യക്തമാക്കിയതോടെ കക്ഷിചേരാനെത്തിയവര്‍ക്ക് കേസിലുള്ള താല്പര്യമെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. ഈ ഹര്‍ജി ആ അംഗങ്ങൾ തന്നെ പിൻവലിക്കാനാണ് സാധ്യത.
AMMA – WCC meeting today