അഭിനയത്തിൽ എന്തെങ്കിലുമൊക്കെ മികവ് വന്നിട്ടുണ്ടെന്നാണ് വിശ്വാസം – അജു വർഗീസ്

സിനിമയിൽ പത്തു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അജു വർഗീസ് . പത്താം വർഷത്തിൽ നിർമാതാവിന്റെ വേഷത്തിലും എത്തുകയാണ് അജു വർഗീസ് . ഇനി ലവ് ആക്ഷൻ ഡ്രാമയും അജുവിന്റേതായി എത്താനുണ്ട്. രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രത്തിൽ നായകനും അജുവാണ് .

സോഷ്യൽ മീഡിയയിലും സജീവമായ അജു ട്രോളന്മാർക്കും പ്രിയങ്കരനാണ്. മലർവാടി ഇറങ്ങി 9 വർഷങ്ങൾ കഴിയുമ്പോൾ അജു ആ വഴികള്‍ ഓര്‍ക്കുന്നു. ഈ പതിറ്റാണ്ടില്‍ ഉണ്ടായ പ്രധാന മാറ്റം എന്തെന്ന ചോദ്യത്തിന് നന്നായി തടിച്ചു എന്ന് ചിരിയില്‍ പൊതിഞ്ഞ് അജുവിന്‍റെ മറുപടി.

അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ എന്തെങ്കിലുമൊക്കെ മികവ് വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പിന്നെ അതിൽ പ്രവർത്തിച്ച എല്ലാവരുമായും നല്ല സുഹൃദ്ബന്ധം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമ ചെയ്യുമ്പോഴും എല്ലാവരും അതിന്റെ ഭാഗമായി കൂടെയുണ്ട്. അതോടൊപ്പം പുതിയ സുഹൃത്തുക്കളെയും പരിചയപ്പെട്ടു. പരിചയപ്പെടണം എന്ന് ആഗ്രഹിച്ച പല പ്രഗൽഭരെയും കാണാനും ഒരുമിച്ച് ജോലി ചെയ്യാനും സാധിച്ചു.

സിനിമയുടെ എണ്ണം വച്ച് ഒരാളുടെ വിജയം അളക്കുന്നതിനോട് യോജിപ്പില്ല. ശരിയായ സമയത്ത് ശരിയായ സംവിധായകനും, തിരക്കഥയും ആക്ഷനും കട്ടിനുമിടയ്ക്കുള്ള നമ്മുടെ പ്രകടനവും ഒക്കെ കൂടി ചേരുന്നതിനെയാണ് ഞാൻ വിജയം ആയി കണക്കാക്കുന്നത്. അത് മാത്രമല്ല, ലഭിച്ച ബന്ധങ്ങളും സൗഹൃദങ്ങളും സ്നേഹവും സഹകരണവുമൊക്കെയാണ് വിജയം നിശ്ചയിക്കുന്നത്. നമ്മുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഇടപെട്ടിട്ടുള്ള ജ്യേഷ്ഠന്മാരെയും അനുജന്മാരെയും ലഭിച്ചു. അങ്ങനെ നോക്കുമ്പോൾ എന്റെ ഇത്രനാളത്തെ സിനിമാജീവിതം സക്സസ് ആണെന്ന് തന്നെ പറയാം.

ലവ് ആക്‌ഷൻ ഡ്രാമയുടെ പിന്നിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏകദേശം 2 വർഷത്തിന് മേലെയായി. 100 ദിവസങ്ങളോളം ഷൂട്ട് ഉണ്ടായിരുന്നു. നിർമാതാവ് എന്ന നിലയിൽ കുറച്ചുകൂടി സമയം ഈ സിനിമയ്ക്ക് വേണ്ടി ചിലവഴിക്കണമല്ലോ. അങ്ങനെ വന്നപ്പോൾ ചെറിയ റോളുകൾ മാത്രമാണ് കൂടുതൽ കമ്മിറ്റ് ചെയ്തത്. മുഴുനീള വേഷങ്ങൾ ചെയ്യുന്നതിൽ കുറവുണ്ടായി. ആദ്യം നോക്കുന്നത് വിളിക്കുന്ന വ്യക്തിയുമായുള്ള ബന്ധമാണ്. ഒരാൾ ഇങ്ങോട്ട് വിളിച്ച് സിനിമ തരുമ്പോൾ അയാൾ ഒരിക്കലും നമ്മളെ ദ്രോഹിക്കാനായിരിക്കില്ലല്ലോ. നമുക്കൊരു ദോഷം വരണമെന്ന് ആഗ്രഹിക്കുന്നവരും ആയിരിക്കില്ല. അവന് ഈ വേഷം കൊടുത്ത് അവനെ നശിപ്പിക്കണം എന്ന് ആരും കരുതില്ല. ഇതെല്ലാം ഒരു കൊടുക്കൽ വാങ്ങലായിട്ടാണ് ഞാൻ കാണുന്നത്. ആ സിനിമയ്ക്ക് എന്തെങ്കിലും ഒരു ഗുണം കിട്ടുമെന്നുള്ളതുകൊണ്ടാകുമല്ലോ എന്നെ വിളിക്കുന്നത്.

പിന്നെ ഡേറ്റ് ഇല്ലാതെ വരുമ്പോൾ മാത്രമാണ് പ്രശ്നം. അപ്പോഴും ഞാൻ പറയും ഒന്നോ രണ്ടോ ദിവസത്തേക്ക് അഡ്ജസ്റ്റ് ചെയ്യാമെന്ന്. അങ്ങനെ ചെയ്ത ചിത്രങ്ങളാണ് വിജയ് സൂപ്പറും പൗർണമിയും മധുരരാജയും. സ്ക്രിപ്റ്റ് ചോദിക്കാറില്ല. റോളെന്താണ് എന്ന് മാത്രം ചോദിക്കും. അത് എന്റെ രൂപത്തിൽ എന്തെങ്കിവും വ്യത്യാസം വരുത്താൻ വേണ്ടി മാത്രമാണ് ചോദിക്കുന്നത്.

ഈ സിനിമ നിർമ്മിക്കാം എന്ന തീരുമാനം സിനിമയുടെ കാസ്റ്റിങ് ഒക്കെ നടക്കും മുൻപ് തന്നെ എടുത്തതാണ്. ധ്യാനിന്റെ കഥയിലും കഥ പറച്ചിലിലും പൂർണ വിശ്വാസമുള്ളത് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. ഒരു ചെറിയ ഹോട്ടൽ മുറിയിലിരുന്ന് തീരുമാനിച്ചതാണ്. അന്ന് ഈ സിനിമയ്ക്ക് ഇത്ര വലിപ്പം ഇല്ലായിരുന്നു. പിന്നീടാണ് നിവിനും നയൻതാരയും സിനിമയിലോക്ക് വരുന്നത്. രഞ്‍ജി പണിക്കർ, ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ തുടങ്ങി പ്രമുഖരായ താരനിരയെ നിശ്ചയിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീത സംവിധായകൻ. സുഹൃത്താണ്. ഇന്ന് മലയാളസിനിമയിലെ ഹിറ്റ് സംഗിത സംവിധായകനാണ്.

നാഷണൽ അവാർഡ് നേടിയ എഡിറ്റർ വിവേക് ഹർഷൻ, ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന ഛായാഗ്രഹകൻ ജോമോൻ ടി ജോൺ എന്നിങ്ങനെ സിനിമയുടെ പിന്നണിയിലേക്ക് പ്രഗത്ഭർ എത്തുന്നു. സിനിമ പ്രതീക്ഷിച്ച നിലയിൽ നിന്നും മാറി. അപ്പോൾ എന്റെ ഉത്തരവാദിത്തവും കൂടി. ആദ്യം ഒന്ന് അമ്പരന്നു. ഇത് എങ്ങനെ തുടങ്ങും എന്നൊക്കെ ചിന്തിച്ചു. ഞാനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ് നിർമാണം. അദ്ദേഹം വളരെ ശക്തമായി തന്നെ കൂടെ നിന്നു. എല്ലാ സഹായവും ചെയ്തു തന്നത് വിശാഖാണ്. എം സ്റ്റാർ സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിലാണ് പ്രൊഡക്‌ഷൻ.

aju varghese about film career

Sruthi S :