സിനിമയില്‍ അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്ന് റിട്ട. ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട്. സിനിമയില്‍ അവസരം ലഭിക്കാന്‍ ചിലര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിക്കാറുണ്ടെന്ന് നടിമാര്‍ മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് റിട്ട. ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് സമർപ്പിച്ചത്. കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ആരെല്ലാം സിനിമയിൽ അഭിനയിക്കണം എന്ന തീരുമാനിക്കുന്നത് ഇവരാണ്. 57 പേരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിൽ നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിൽ നിന്നാണ് വിവരങ്ങൾ എടുത്തത്
300 പേജുള്ള റിപ്പോര്‍ട്ടിനൊപ്പം അനുബന്ധ രേഖകള്‍, ഓഡിയോ- വിഡിയോ ക്ലിപ്പ്, സ്‌ക്രീന്‍ ഷോട്ട് എന്നിവയും തെളിവായി കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം
- സിനിമയില്‍ അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നു. നല്ല സ്വഭാവമുള്ള പല പുരുഷന്‍മാരും സിനിമയില്‍ ഉണ്ടെന്നും പല നടിമാരും കമ്മീഷന് മൊഴി നല്‍കി.
- സിനിമയില്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നു. ആര് അഭിനയിക്കണം ആര് അഭിനയിക്കരുത് എന്നെല്ലാം തീരുമാനിക്കുന്നത് ഇവരാണ്.
- സിനിമയില്‍ അപ്രാഖ്യാപിത വിലക്കും നിലവിലുണ്ട്. പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നു. പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട്.
- സെറ്റുകളില്‍ ലഹരി ഉപയോഗവും ഉണ്ട്. ഇത് സ്ത്രീകള്‍ക്കടക്കം പലവിധ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
- ആവശ്യത്തിന് ടോയിലെറ്റ് സൗകര്യങ്ങളോ, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ പല സെറ്റുകളിലും ഒരുക്കാറില്ല.
രണ്ടുവര്‍ഷംനീണ്ട തെളിവെടുപ്പുകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് മലയാള സിനിമയിലെ സ്ത്രീവിരുദ്ധ പ്രവണതകള്‍ തുറന്നുകാട്ടുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നടി ശാരദ, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വല്‍സല കുമാരി എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരുന്നു.സിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഒട്ടേറെയാണെന്ന് കമ്മിഷന്‍ കണ്ടെത്തി.
നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കും കുറ്റംചെയ്യുന്നവര്‍ക്കും പിഴ ചുമത്തണം. ഇത്തരക്കാര്‍ക്ക് സിനിമാ വ്യവസായത്തില്‍ വിലക്കുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ACTRESS CHARMILA