ഇന്ദ്രൻസിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതൽ. മറ്റേതു ഉപമയും പ്രയോഗവും അന്തസാര ശൂന്യമാണ്; ഇന്ദ്രന്‍സിന് പിന്തുണയുമായി വിനയ് ഫോര്‍ട്ട്

നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമർശിക്കുന്നതിനിടയില്‍ നടന്‍ ഇന്ദ്രന്‍സിനെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവൻ ബോഡി ഷെയിമിങ് നടത്തിയിരുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം.

മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ കൂടുതല്‍ സിനിമാ താരങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ നടൻ വിനയ് ഫോര്‍ട്ടാണ് ഈ വിഷയത്തില്‍ ഇന്ദ്രന്‍സിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇന്ദ്രൻസിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതൽ. മറ്റേതു ഉപമയും പ്രയോഗവും അന്തസാര ശൂന്യമാണെന്നാണ് വിനയ് ഫോര്‍ട്ട് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.

സഹകരണ സംഘം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ ബോഡീ ഷെയിമിങ്. ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയവും ഹിമാചലിലെ സിപിഎമ്മിന്റെ തോൽവിയും ചൂണ്ടിക്കാട്ടിയുള്ള വാദപ്രതിവാദങ്ങൾക്കിടയിലായിരുന്നു വിവാദ പരാമർശം. ‘സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി നൽകിയതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി നിൽക്കുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്നായിരുന്നു മന്ത്രി പറഞ്ഞത്.

മന്ത്രി വി. എൻ.വാസവനെതിരെ നടന്‍ ഹരീഷ് പേരടിയും മാല പാർവതിയും രംഗത്ത് എത്തിയിട്ടുണ്ട്. ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടനാണ് ഇന്ദ്രന്‍സെന്ന് ഹരീഷ് പേരടി പറഞ്ഞപ്പോൾ അളക്കാനാവാത്ത പൊക്കം ! ഇന്ദ്രൻസ് ചേട്ടനെ അളക്കാനുള്ള അളവ് കോൽ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല’ എന്നാണ് മാല പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചത്.

Noora T Noora T :