കണ്ണിൽ ഇരുട്ട് കയറുകയാണ്;റബ്ബേ,ചത്താലും ഈ പറങ്കി നായ്ക്കൾക്ക് എന്നെ ഇട്ട് കൊടുക്കല്ലേ!

മലയാള സിനിമയിൽ വലിയ ഓളം സൃഷ്ട്ടിക്കാൻ എത്തുകയാണ് മോഹൻലാൽ എന്ന ആ അതുല്യ പ്രതിഭ.മരക്കാർ അറബി കടലിൻറെ സിംഹം എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.ഇത് ചരിത്രമല്ല!എന്നാൽ മറ്റൊരു ചരിത്ര കുതിപ്പിന് പ്രിയൻ-ലാൽ കൂട്ടുകെട്ടിലെ മരക്കാർ അണിയറയിൽ ഒരുങ്ങുന്നു.മലയാള സിനിമയുടെ താരരാജാവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.നടന വിസ്മയം മോഹൻലാലിൻറെ മറ്റൊരു വേഷപ്പകർച്ച ആയിരിക്കും ഇത് എന്നതിൽ സംശയമില്ല .ചരിത്രം സൃഷ്ട്ടിക്കാൻ എത്തുന്നു എന്ന വാർത്ത ഏറെ കാലമായി മലയാളികൾ കാത്തിരിക്കുകയാണ്.

പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും ചടങ്ങിനിടയില്‍ പുറത്തുവിട്ടിരുന്നു. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തിയാല്‍ എങ്ങനെയാവുമെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍.മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായ മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തുംബോഴെല്ലാം തന്നെ മലയാളികൾ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം കുഞ്ഞാലിയുടെ കഥകൾ പറയുകയാണ്.ചിത്രത്തിനായുള്ള കാത്തിരിപ്പ് മുറുകുമ്പോൾ ആരാധകർ കുഞ്ഞളിയുടെ കഥ പറയുകയാണ്.

സുഹറ ഓടുകയാണ്. ഇടവഴിയില്‍ ഒരാള്‍ പൊക്കത്തില്‍ കെട്ടിയ ഇല്ലിമുളം വേലി ദേഹത്തു അങ്ങിങ്ങായി ചോരപാടുകള്‍ വീഴുതുന്നുണ്ടങ്കിലും, അവള്‍ക്ക് അതില്‍ ഒന്നും ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നില്ല. പുതച്ചിരിക്കുന്ന നനഞ്ഞ മുണ്ട് അവളുടെ വേഗത്തെ കടിഞ്ഞാന്‍ ഇടാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ തന്നെ തേടി ചോരകണ്ണുമായി പിന്നാലെ ഓടിവരുന്ന വേട്ട പട്ടികളെ ഓര്‍ക്കുമ്പോള്‍ ദേഹത്തു ഒട്ടിപിടിച്ചിരിക്കുന്ന മുണ്ട് ഒരു തടസമായി തോന്നിയില്ല.

സുഹറയുടെ അത്തറും സുറുമയുടെയും വില്പന കഴിഞ്ഞു വീടെത്തുമ്പോള്‍ നേരമൊരുപാടാവും. പറങ്കികള്‍ കച്ചവടത്തിന് എത്തിയതിനു ശേഷം വ്യാപാരമേഖലയില്‍ പൊതുവേ ഒരു ഇടിവ് വന്നിട്ടുണ്ടെങ്കിലും സുഹറയുടെ നല്ല നറുമണം പരത്തുന്ന അത്തറിനും കാക്കകറുപ്പുള്ള സുറുമയ്ക്കും ആവശ്യക്കാര്‍ ഏറെ ആണ്. അന്ന് രാവിലെ ചന്തയിൽ ആർത്തി മൂത്തു പെണ്ണുങ്ങളെ നോക്കി നടന്ന കുടവയറൻ പറങ്കിക്ക് സുഹറയെ കണ്ടപ്പോൾ തന്റെ ചെമ്പൻ മീശ വിറച്ചു. എല്ലാം ശരിയാക്കി തന്നോണം എന്ന ഭാവത്തിൽ കൂടെ ഉള്ള പുതിയ ശിങ്കിടി കേളു നായരെ നോക്കി. കോലോത്തെ ഏഭ്യന്‍ നമ്പൂതിരിക്ക് ഒത്താശകള്‍ ചെയ്തു കൊണ്ടിരുന്ന കേളുനായർ, ഇപ്പോ പരിഷ്കാരി ആയി തലയിൽ തൊപ്പിയും കാസറായിയും അണിഞ്ഞു നടന്നു പറങ്കി സായിപ്പിന് പെണ്ണ് കൂട്ടികൊടുക്കൽ ആണ് പണി.

നേരം വൈകി വീടെത്തിയ സുഹറ ഓല കൊണ്ടു മറച്ച കുളിപ്പുരയിൽ ഒരു കുടം വെള്ളം ദേഹത്തൊഴിച്ചു ക്ഷീണമാകറ്റുമ്പോഴാണ് ഓലകീറിനിടയിലൂടെ തിളങ്ങുന്ന രണ്ടു കണ്ണു കണ്ടത്. മറ്റൊന്നും ചിന്തിക്കാതെ അയയിൽ കിടന്ന മുണ്ടെടുത്തു പുതച്ചു സുഹറ ഓടി..

കണ്ണിൽ ഇരുട്ട് കയറുകയാണ്.. ഉതിർന്നു വീഴുന്ന ചുടു കണ്ണീർ കാഴ്ചകളെ മറയ്ക്കുന്ന പോലെ. നാട്ടിലെ നിസഹാരായ പെണ്ണുങ്ങൾ വാപ്പയേതാന്നറിയാത്ത വെള്ളി കണ്ണുള്ള ചുവന്ന കുട്ടികളെ പെറ്റ് കൂട്ടുന്നുണ്ട്. വയ്യ അതിനു ഈ സുഹറയ്ക് ഈ ജന്മത്തു നടക്കൂല..
”റബ്ബേ കാത്തോളണേ.. ഈ പറങ്കി നായ്ക്കൾക്ക് എന്നെ ഇട്ട് കൊടുക്കല്ലേ.. ചത്താലും പറങ്കികൾക്കും അവരുടെ ഊഴം കഴിഞ്ഞു കൂടെയുള്ള ശിങ്കിടികൾക്ക് ചോര ഊറ്റി കുടിക്കാൻ വെറും ശവമായി കിടന്നു കൊടുക്കാൻ ഇന്നെ കൊണ്ടു കയ്യൂല. ഈ വഴി അവസാനിക്കുന്നത് കുറ്റിയാടി പുഴയുടെ ഓരത്താണ് പടച്ച തമ്പുരാൻ കനിഞ്ഞില്ലെങ്കിൽ ന്റെ മയ്യത്ത് കുറ്റിയാടി പുഴ കൊണ്ടുപോകും” സുഹറ മനസിലുറപ്പിച്ചു.

ഓള് ഓടിയാൽ എവടെ വരെ പോകാനാ സായിപ്പേ.. അപ്പുറത്തു പുഴയാ.. ഓള് ഇന്ന് രാത്രി ന്റെ സായിപ്പിനുള്ളതാ.. സായിപ്പിന്റെ ഉച്ഛിഷ്ടം തിന്നാനുള്ള കൊതിയിൽ കേളു നായരുടെ കണ്ണു തിളങ്ങി. അതിനേക്കാൾ വജ്രശോഭയോടെ സായിപ്പിന്റെ വെള്ളാരം കണ്ണുകൾ ജ്വലിച്ചു.

“സായിപ്പേ ഓള് വീണ്” പകല് പോലെ നിലാവുള്ള രാത്രിയിൽ സുഹറ കാലിടറി വീഴുന്നത് കണ്ടു കേളു നായർ ഭീകരമായി അലറി. സായിപ്പ് തന്റെ മഞ്ഞപ്പല്ല് കാട്ടി തന്റെ ആഗ്രഹസഫലീകരത്തിനു ആരംഭമെന്നോണം പൊട്ടിച്ചിരിച്ചു. കേളു നായർ ഇരയെ ഓടിച്ചു കെണിയിൽ വീഴ്ത്തിയ വേട്ടക്കാരനെ പോലെ സുഹറയുടെ അടുത്തേക്ക് നീങ്ങി. സുഹറ കണ്ണുകൾ ഇറുക്കി അടച്ചു.

നായരുടെ ആക്രോശം ഓരങ്ങളിൽ അലയടിച്ചു.
പെട്ടന്ന് കുറ്റിയാടി പുഴയിൽ ഒരു അസാധാരണമായ തിരയിളക്കം സായിപ്പ് ശ്രദ്ധിച്ചു. സായിപ്പ് കേളു നായരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു . എങ്ങും നിശ്ശബ്ദത. സുഹറയുടെ അടക്കി പിടിച്ച കരച്ചിലിനൊപ്പം വേഗത്തിൽ അടുത്തു കൊണ്ടിരിക്കുന്ന അലയുടെ ശബ്ദം മാത്രം മുഴങ്ങി. ചുറ്റും പാടും നോക്കിയപ്പോൾ കേളുനായരുടെ തൊണ്ട പെട്ടന്ന് വരണ്ടുണങ്ങിയ പോലെ. കൈകാലുകളിലെ രക്തയോട്ടം നിലച്ചപോലെ..വിറച്ചു വിറച്ചു നായർ സായിപ്പിനോട് പറഞ്ഞു.. ” ഇത്.. ഇത് ഓന്റെ സ്‌തെലാ… മ്മള് കുടുങ്ങി സായിപ്പേ.. “

ഒരാവേശത്തിനു മറ്റൊന്നും ആലോചിക്കാതെ ഓടികിതച്ചെത്തിയ നായർക്ക് പേടികൊണ്ടു പറഞ്ഞു വന്നത് മുഴുമിക്കാൻ കഴിഞ്ഞില്ലങ്കിലും സായിപ്പിന് കാര്യം മനസിലായി. ഭയം ഒരു അതിശൈത്യം കണക്കെ സായിപ്പിനെയും നായരെയും വിഴുങ്ങി.. മരവിച്ചു നിൽക്കുന്ന സായിപ്പിന്റെ ചെമ്പൻ താടി നെറ്റിയിൽ നിന്നും ഒഴുകുന്ന വിയർപ്പു തുള്ളികളുടെ ഭാരം താങ്ങാനാകാതെ വീർപ്പ് മുട്ടി. കണ്ണുകൾ ഇറുക്കി അടച്ചിരുന്ന സുഹറ പതിയെ കണ്ണുകൾ തുറന്നു. സുഹറയുടെ മുഖത്തെ ദയനീയത നീങ്ങി തുടങ്ങി. ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. കണ്ണുകൾ തുടച്ചു അവൾ മെല്ലെ നിലത്തു നിന്നെഴുനേറ്റു.

കുറ്റിയാടി പുഴയുടെ കടവിന്റെ ഓരത്തുള്ള പാറകെട്ടിൽ നിന്നും ബലിഷ്ഠമായ ഒരു കൈ ഉയർന്നു വന്നു. ആ വലിയ പാറയിൽ ഒറ്റ കയ്യിൽ ഊന്നി ഒരു രൂപം ചാടി കയറി നിവർന്നു നിന്നു. നിലാവിന്റെ തണുത്ത പ്രകാശത്തിൽ ആണത്തത്തിന്റെ അഴകളവുകൾ ദേഹത്തിലുള്ള നനവ് പ്രതിഫലിപ്പിച്ചു. നനഞ്ഞ തല കുലുക്കി വെള്ളം തെറിപ്പിച്ചു മുടി പിറകിലേക്ക് കെട്ടിവച്ചു കൊണ്ടു അയാൾ പതിയെ തലയുയർത്തി. കോപം കൊണ്ട് അയാളുടെ കവിൾ തടങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു. പിണഞ്ഞുകിടക്കുന്ന താടിയും മീശയും അയാൾക്ക് ഒരു സിംഹത്തിന്റെ ശൗര്യ ഭാവം നൽകി. കണ്ണുകൾ തീക്കനൽ പോലെ ജ്വലിച്ചു.

സുഹറ ഒരു ഭാഗത്തേക്ക് മാറി നിന്നു.
“കു.. കു..കുഞ്ഞാലി.. എന്നെ ഒന്നും ചെയ്യരു…. ” പറഞ്ഞു മുഴുമിക്കാൻ നായർക്ക് പറ്റിയില്ല. അതിനു മുൻപേ കുഞ്ഞാലിയുടെ കഴുകൻ കൊക്കുള്ള കത്തി ഇടിമിന്നൽ പോലെ പാഞ്ഞു വന്നു നായരുടെ തൊണ്ടയിലെ ചോരയുടെ ചൂടറിഞ്ഞു. നായരുടെ വിറയ്ക്കുന്ന ശരീരം സായിപ്പിന്റെ ദേഹത്തേക്ക് ചാഞ്ഞു. മരവിച്ചു പോയ സായിപ്പിന് നിന്നിടത്തിന്ന് ഒന്നു അനങ്ങാൻ പോലും സാധിക്കാതെ നിൽക്കുകയാണ്. താൻ തീറ്റി പോറ്റിയ വേട്ടപട്ടിയുടെ ശരീരം അധിക നേരം താങ്ങാൻ സായിപ്പിന് കഴിഞ്ഞില്ല. സായിപ്പ് പിന്നോട്ടു മറിഞ്ഞു വീണു. ഒപ്പം നായരും. പിടച്ചു പിടച്ചു നായർ കുറച്ചു മുന്നോട്ട് നീങ്ങി നിശ്ചലമായി.. ഇതെല്ലാം സുഹറ ഒരു പകയുടെ ചിരിയോടെ വീക്ഷിക്കുകയാണ്. കുഞ്ഞാലി മെല്ലെ സായിപ്പിനടുത്തേക്ക് നടന്നു. വരുന്ന വഴിയിൽ വീണു കിടക്കുന്ന നായരുടെ മുഖത്തു തുകൽ ചെറുപ്പിട്ട കാൽ അമർത്തി തൊണ്ടയിൽ തറഞ്ഞു കിടക്കുന്ന കത്തി വലിച്ചൂരി. കത്തിയിൽ ഊർന്നു വീഴുന്ന ചോര തുള്ളികൾ, കുഞ്ഞാലി തന്റെ കുപ്പായത്തിൽ തുടച്ചു എന്നിട്ട് അത് തുകൽ ചെരുപ്പിന്റെ പിന്നിൽ തിരുകി.

സായിപ്പ് പിടഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. ഒരു വിധത്തിൽ എഴുനേറ്റ് ഓടാൻ സായിപ്പ് ശ്രമിച്ചു. പെട്ടന്ന് കുഞ്ഞാലിയുടെ അരയിൽ പാമ്പിനെ പോലെ ചുറ്റിയിരുന്ന ചുരിക ഒന്നു പുളഞ്ഞു. സായിപ്പിന്റെ ആണത്തത്തിന്റെ ചോരയോട്ടം കൂടിയ പല്ലി വാൽ ചലനമറ്റു കാലിനിടയിൽ കൂടെ രക്താഭിഷേകത്തോടെ ഉതിർന്നു വീണു. എന്തെന്ന് സംഭവിച്ചത് എന്നു പോലും അറിയാൻ കുറച്ചു നിമിഷങ്ങൾ സായിപ്പിന് എടുക്കേണ്ടി വന്നു. അയാൾ പതിയെ തന്റെ കാലുകളിൽ പടരുന്ന രക്തത്തെ നോക്കി ഒരു അലർച്ചയായിരുന്നു. വെട്ടേറ്റ കാട്ടു പോത്തിനെ പോലെ സായിപ്പ് കിടന്നു പിടഞ്ഞു.

കുഞ്ഞാലി തിരിച്ചു കടവിലേക്ക് നടന്നു. സുഹറയെ ഒന്നു നോക്കി തുകൽ ചെരുപ്പിൽ നിന്നു ആ തിളങ്ങുന്ന കഴുകൻ കൊക്കുള്ള കത്തി എടുത്തു നീട്ടി. സുഹറ നിർവികാരതയോടെ നിൽക്കുകയായിരുന്നു. കുഞ്ഞാലി അവളുടെ കൈ പിടിച്ചു കത്തി കയ്യിൽ വച്ചു കൊടുത്തു. പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത സുഹറ ആ കത്തി തെല്ലും സംശയമില്ലാതെ വാങ്ങി അരയിൽ തിരുകി. കുഞ്ഞാലി കടവിലേ പാറകെട്ടിലേക്ക് കയറി. സുഹറ തിരിഞ്ഞു നടന്നു. അല്പം മുന്നോട്ടു പോയപ്പോൾ തിരിഞ്ഞു നോക്കി കുഞ്ഞാലി അവിടെ തന്നെ നിൽപ്പുണ്ട്. ചോരയൊലിച്ചു അബോധാവസ്ഥയിലേക്ക് വീഴുന്ന സായിപ്പിനെയും വിറങ്ങലിച്ച ശരീരത്തോടെ ചുരുണ്ടു കിടക്കുന്ന നായരെയും അവസനമായി ഒന്നു കൂടെ നോക്കി. പിന്നെ വീട്ടിലേക്കുള്ള നടത്തിനു വേഗത കൂട്ടി. ‘വീട്ടിലെത്തിയിട്ടു ഒന്നുകൂടി ഒന്നു കുളിക്കണം.. നാളെ ആയിഷേടെ നിക്കാഹ് ആണ്. അത്തറും സുറുമയും കൊടുക്കാനുണ്ട്..’കുഞ്ഞാലി ഒരു നീർനായയെ പോലെ കുറ്റിയാടി പുഴയിലെ ആഴങ്ങളിലേക്ക് ഊളിയിട്ടു.. ആ അലകൾ പുഴയുടെ അര കാതം അപ്പുറത്ത് ഒരു ചങ്ങാടത്തിനെ ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങികൊണ്ടിരുന്നു.

about marakkar arabi kadalinte simham

Sruthi S :