മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ?; ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച് അഞ്ജലി മേനോന്റെ ചോദ്യം

മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ, ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍. സൂപ്പര്‍ഹിറ്റായ പ്രേമലു ഒഴികെ അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്, വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വലിയ പ്രധാന്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു അഞ്ജലിയുടെ ചോദ്യം.

അഞ്ജലി മേനോന്‍ സമൂഹമാധ്യമത്തില്‍ ഉയര്‍ത്തിയ ചോദ്യത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ധാരാളം പേര്‍ രംഗത്തെത്തി. യഥാര്‍ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ എന്തിനാണ് ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നാണ് പലരും കമന്റിലൂടെ ചോദിക്കുന്നത്. ജയ ജയ ജയഹേ, പ്രേമലു, ഹൃദയം എന്നിവ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വ്യക്തമായ പ്രധാന്യം നല്‍കി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളാണെന്നും കമന്റുകളുണ്ട്.

ചിലര്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മാത്രം കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ അത് അരോചകമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകളില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചിലര്‍ പറഞ്ഞു.

അതേ സമയം സമീപകാലത്ത് ആട്ടം പോലുള്ള സിനിമകള്‍ ഇവിടെ ഇറങ്ങിയിട്ടുണ്ടെന്നും അതിലെ കേന്ദ്രകഥാപാത്രം സ്ത്രീയായിരുന്നുവെന്നും അഭിപ്രായം രേഖപ്പെടുത്തിയവരുമുണ്ട്.

അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് തുടക്കമിടുക എന്ന ഉദ്ദേശത്തോടെയാണ് അഞ്ജലി മേനോന്‍ ചോദ്യം ഉന്നയിച്ചത്. മറുപടികള്‍ വായിച്ചു നോക്കിയെന്നും സത്യസന്ധതയോടെ ഉത്തരങ്ങള്‍ നല്‍കിയതില്‍ നന്ദിയുണ്ടെന്നും അഞ്ജലി മേനോന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഗുരുവായൂരമ്പലനടയില്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇതേ ചോദ്യം നടി നിഖില വിമലിനോടും ഉന്നയിക്കുകയുണ്ടായി. അതിന് താരം നല്‍കിയ മറുപടിയും ഈ ചര്‍ച്ചയുടെ ഭാഗമായി ഉയരുന്നുണ്ട്. വെറുതെ വന്നു പോകുന്നതിലും നല്ലത് സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു നിഖില വിമല്‍ നല്‍കിയ മറുപടി.

Vijayasree Vijayasree :