കേരളത്തില്‍ താമര വിരിയുമെന്ന് പറഞ്ഞാല്‍ വിരിഞ്ഞിരിക്കും, ആരോപണങ്ങളും ആക്ഷേപങ്ങളും ആകാം, പക്ഷേ ഒരു പരിധിയുണ്ട്, കുടുംബത്തില്‍ കയറി കളിക്കരുത്; വിവേക് ഗോപന്‍

ഒരു മനുഷ്യസ്‌നേഹിയെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള താക്കീതാണ് തൃശൂരിലെ ജനങ്ങള്‍ നല്‍കിയതെന്ന് നടന്‍ വിവേക് ഗോപന്‍. വിജയം എന്ന തരത്തില്‍ തൃശൂര്‍ വിധിയെഴുതിയപ്പോള്‍ വിജയത്തോളമെത്തുന്ന മുന്നേറ്റങ്ങള്‍ക്കും കേരളക്കര സാക്ഷിയായി. ബിജെപി വിവിധ മണ്ഡലങ്ങളില്‍ നടത്തിയ തേരോട്ടം അവിസ്മരണീയമാണെന്നും കേരളത്തില്‍ താമര വിരിയുമെന്ന് പറഞ്ഞാല്‍ വിരിഞ്ഞിരിക്കുമെന്നും വിവേക് ഗോപന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ഉജ്ജ്വല വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു താരം.

‘കെട്ടുകഥകള്‍ കഥകള്‍ ആക്കി ചമച്ചവര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ, പൂര പ്രഭയോടെ സുരേഷേട്ടന്‍. ചെമ്പല്ല തനിത്തങ്കമാണ് സുരേഷ് ഗോപി എന്ന് തൃശിവപേരൂര്‍ വിധിയെഴുതിയപ്പോള്‍ നിഷ്പ്രഭമായി പോയത് കെ.മുരളീധരനും വി.എസ് സുനില്‍ കുമാറും മാത്രമല്ല. ജയപരാജയങ്ങളുടെ അളവുകോല്‍ ഇല്ലാതെ മനുഷ്യത്വവും സ്‌നേഹവും അളന്നു മുറിക്കാതെ യഥേഷ്ടം കൊടുത്ത ഒരു മനുഷ്യസ്‌നേഹിയെ രാഷ്ട്രീയ വിരോധത്തിന്റെ ഒറ്റക്കാരണത്താല്‍ തളര്‍ത്താന്‍, തകര്‍ക്കാന്‍, ഒറ്റപ്പെടുത്താന്‍, ഒറ്റുകാരന്‍ ആക്കാന്‍ ശ്രമിച്ചവര്‍ കൂടിയാണ്.

ഈ വിജയം ബിജെപിയുടെ മാത്രമല്ല. കമ്മി, സുഡാപ്പി, കൊങ്ങി, അര്‍ബന്‍ നക്‌സല്‍ മതേതരന്‍, മാനവികന്‍, ബുദ്ധിജീവി, മാപ്ര എന്നിങ്ങനെ പല ശാസ്ത്രീയ നാമങ്ങളില്‍ അറിയപ്പെടുന്നവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഉജ്ജ്വലവിജയം. നിങ്ങളും കൂടിയാണ് ഈ മൃഗീയ ഭൂരിപക്ഷത്തിലേക്ക് സുരേഷ് ഏട്ടനെ എത്തിച്ചത്. നിങ്ങളുടെ നിസ്തുല സേവനം ഭാവിയില്‍ മറ്റുള്ള മണ്ഡലങ്ങളില്‍ കൂടി വിട്ടു തരണം എന്ന ഒരു അപേക്ഷ ഈ അവസരത്തില്‍ വയ്ക്കട്ടെ.

കാരണം ആടിനെ പട്ടിയാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി നിങ്ങള്‍ മുന്നില്‍വച്ച കെട്ടുകഥകള്‍ ജനങ്ങള്‍ പരിശോധിച്ചു. ശേഷം നിങ്ങളെ തന്നെ കണ്ടം വഴി ഓടിച്ചു തൃശൂരിലെ ജനങ്ങള്‍. ഓടിയ ചിലര്‍ രാഷ്ട്രീയം തന്നെ മതിയാക്കിയാല്‍ മതിയെന്ന ചിന്തയില്‍ എത്തിനില്‍ക്കുന്നു’.

‘ജനങ്ങള്‍ നിങ്ങള്‍ക്ക് താക്കീത് തന്നിരിക്കുകയാണ്. ആരോപണങ്ങളും ആക്ഷേപങ്ങളും ആകാം. പക്ഷേ അതിനും ഒരു പരിധിയുണ്ട്. കുടുംബത്തില്‍ കയറി കളിക്കരുത്. തൃശൂര്‍ വിജയം എന്ന തരത്തില്‍ വിധിയെഴുതിയപ്പോള്‍ വിജയത്തോളമെത്തുന്ന മുന്നേറ്റങ്ങള്‍ക്ക് കേരളക്കര സാക്ഷിയായതും എടുത്തു പറയേണ്ടതാണ്.

ശോഭാ സുരേന്ദ്രനെയും വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും കൃഷ്ണകുമാര്‍ ജിയും അടക്കം മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തി ബിജെപി വിവിധ മണ്ഡലങ്ങളില്‍ നടത്തിയ തേരോട്ടം അവിസ്മരണീയമാണ്. ഇവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള അവസരം എനിക്കുണ്ടായി എന്നതും അഭിമാനകരം തന്നെ.

‘കേരളത്തില്‍ താമര വിരിയും എന്നു പറഞ്ഞാല്‍ വിരിഞ്ഞിരിക്കും. അമ്പാനെ, തൃശൂര്‍ എടുക്കും എന്ന് പറഞ്ഞാല്‍ എടുത്തിരിക്കും. കേരളം ഭരിക്കുന്നവര്‍ക്കും, പ്രതിപക്ഷം പോലും അല്ലാത്ത ബിജെപിക്കും. ഇതെന്തൊക്കെയാ ഇവിടെ നടക്കുന്നത്. ബൈ ദി ബൈ, നമുക്ക് ഒരു കപ്പിത്താന്‍ ഉണ്ടല്ലോ. ഊരിപ്പിടിച്ച വാളിന്റെയും, അല്ലെങ്കില്‍ വേണ്ട. കനല്‍ ഒരു തരി അങ്ങനെ കെടാതെ ഇരുന്നോട്ടെ, ആവശ്യമുണ്ട് ഇനിയും’ എന്നും വിവേക് ഗോപന്‍ പറഞ്ഞു.

Vijayasree Vijayasree :