‘അവര്‍ എന്നേയും വെറുതെ വിടില്ല….’; സുശാന്തിന് നീതി ലഭിക്കണമെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ഉയരുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ദി കാശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് സുശാന്തിന് നീതി ലഭിക്കണണെന്ന കുറിപ്പ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

‘അവര്‍ എന്നേയും വെറുതെ വിടില്ല. എന്റെ പ്രിയ സുഹൃത്ത് സുശാന്തേ, അവര്‍ ആരായിരുന്നു’ എന്നാണ് വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. ജസ്റ്റിസ് ഫോര്‍ സുശാന്ത് എന്ന ഹാഷ്ടാഗും അവര്‍ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

സുശാന്ത് സിംഗ് കൊല്ലപ്പെട്ടതാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് സഹായിച്ച കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. നടന്റെ ദേഹത്ത് അടിയേറ്റ പാടുകളും ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നുവെന്നും ജീവനക്കാരനായ രൂപ് കുമാര്‍ ഷാ പറഞ്ഞിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി വസ്ത്രങ്ങള്‍ നീക്കിയപ്പോഴാണ് ശരീരത്തില്‍ അടിയേറ്റ പാടുകള്‍ കണ്ടത്. കയ്യും കാലും അടിയേറ്റ് ഒടിഞ്ഞത് പോലെ തോന്നി. കഴുത്തില്‍ രണ്ട് മൂന്ന് ഇടങ്ങളില്‍ മുറിവ് ഉണ്ടായിരുന്നു. കൊലപാതകമാണെന്ന സംശയം മുതിര്‍ന്ന സഹപ്രവര്‍ത്തകരോട് പങ്കുവച്ചിരുന്നുവെന്നുമാണ് രൂപ് കുമാര്‍ ഷാ പറഞ്ഞത്.

ഈ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് സുശാന്തിന്റെ സഹോദരി ശ്വേത സിംഗും ആവശ്യപ്പെട്ടിരുന്നു. ‘പുറത്ത് വന്ന വെളിപ്പെടുത്തലുകളിന്മേല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് സിബിഐയോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ മികച്ച അന്വേഷണം നടത്തി സത്യം ഞങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എന്നും ശ്വേത പറഞ്ഞിരുന്നു.

Vijayasree Vijayasree :