എനിക്ക് മലയാള താരം എന്റെ ചിത്രത്തില്‍ വേണമെന്ന് തോന്നിയാല്‍ അയാളെ അഭിനയിക്കാന്‍ വിളിക്കും, ഒരു സംഘടനയ്ക്കും തടയാന്‍ സാധിക്കില്ല; വിശാല്‍

അടുത്തിടെയാണ് തമിഴ് സിനിമയില്‍ തമിഴ്‌നാട്ടുകാര്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന വിചിത്ര തീരുമാനം സിനിമ സംഘടനയായ ഫെഫ്‌സി എടുത്തത്. എന്നാല്‍ കടുത്ത എതിര്‍പ്പ് വന്നതോടെ സംഘടന ഇതില്‍ നിന്നും പിന്നോട്ട് പോയി. പിന്നാലെ ഇത് വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് തമിഴ് താരം വിശാല്‍.

തന്റെ പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ റിലീസുമായി ബന്ധപ്പെട്ട ഒരു മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശാല്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. തമിഴ് സിനിമയില്‍ തമിഴ് നടന്മാരെ അഭിനയിക്കാവൂ, കന്നഡക്കാര്‍ വേണ്ട എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയില്ല. ഫെഫ്‌സിയുടെ നിലപാട് പ്രതിഷേധം ഉണ്ടാക്കുന്നതാണ്.

രാഷ്ട്രീയക്കാരാണ് ഇതുപോലെ ജാതി, മതം എന്നൊക്കെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഒരോ വിഷയം ഉണ്ടാക്കാറ്. സിനിമ എന്നത് കലാകാരന്മാരുടെ കൂട്ടായ ശ്രമമാണ്. വിജയ് സേതുപതി, സാമന്ത, തമന്ന, പ്രഭാസ്, രശ്മികയൊക്കെ ഹിന്ദിയില്‍ അടക്കം അഭിനയിച്ച് തിളങ്ങുന്നുണ്ട്. ഒരു ഭാഷയിലെ താരങ്ങള്‍ക്കെ ഇന്ന ഭാഷയില്‍ അഭിനയിക്കാവൂ എന്നതൊന്നും സാധ്യമാകുന്ന കാര്യമല്ല.

ഒരോരുത്തരുടെ താല്‍പ്പര്യം അനുസരിച്ചൊന്നും കാര്യങ്ങള്‍ നടക്കില്ല. എനിക്ക് മലയാള താരം എന്റെ ചിത്രത്തില്‍ വേണമെന്ന് തോന്നിയാല്‍ അയാളെ അഭിനയിക്കാന്‍ വിളിക്കും. അത് ഒരു സംഘടനയ്ക്കും തടയാന്‍ സാധിക്കില്ലെന്ന് തമിഴ് നാട്ടിലെ താര സംഘടന നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ വിശാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിട്ടുണ്ട്.

അതേ സമയം വിശാല്‍ നായകനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. ചിത്രത്തിനായി വിശാല്‍ നടത്തിയ സ്‌റ്റൈലന്‍ മേയ്!ക്കോവര്‍ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ‘മാര്‍ക്ക് ആന്റണി’ ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 15നാണ് റിലീസാകുന്നത്.

Vijayasree Vijayasree :