തന്നോടുള്ള പകയാണ് അവര്‍ മണിയോട് തീര്‍ത്തത്; മണിയോട് സര്‍ക്കാര്‍പോലും അവഗണന കാട്ടുന്നു; ആരോപണവുമായി വിനയന്‍

കലാഭവന്‍ മണിയോട് സര്‍ക്കാര്‍പോലും അവഗണന കാട്ടുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍. മണി അന്തരിച്ച് എട്ടുവര്‍ഷമാവുന്ന വേളയില്‍ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് വിനയന്‍ തുറന്നടിക്കുന്നത്. കലാഭവന്‍ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തില്‍ പ്രദര്‍ശിപ്പിച്ചില്ല എന്നത് കേരള സര്‍ക്കാരിനുതന്നെ അപമാനമാണെന്നും തന്നോടുള്ള പകയാണ് മണിയോട് തീര്‍ത്തതെന്നും വിനയന്‍ പറഞ്ഞു.

അനായാസമായ അഭിനയശൈലികൊണ്ടും ആരെയും ആകര്‍ഷിക്കുന്ന നാടന്‍ പാട്ടിന്റെ ഈണങ്ങള്‍ കൊണ്ടും മലയാളിയുടെ മനസ്സില്‍ ഇടംനേടിയ അതുല്യ കലാകാരനായിരുന്നു കലാഭവന്‍ മണിയെന്ന് വിനയന്‍ അഭിപ്രായപ്പെട്ടു. മണിയുമായിട്ടുള്ള സിനിമാ ജീവിതത്തിലെ വര്‍ഷങ്ങള്‍ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം തന്റെ വ്യക്തി ജീവിതത്തെ പോലും സ്പര്‍ശിച്ചിരുന്നു.

മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിര്‍ത്തുകൊണ്ട് മലയാള സിനിമക്കുള്ളില്‍ത്തന്നെ പലപ്പോഴും തനിക്കു പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ നിന്നുണ്ടായ പ്രചോദനം തന്നെയാണ്, മണിയെക്കുറിച്ച് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമ എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിനയന്‍ ചൂണ്ടിക്കാട്ടി. ഈയ്യിടെ ആഘോഷപൂര്‍വ്വം നമ്മുടെ സര്‍ക്കാര്‍ നടത്തിയ കേരളീയം പരിപാടി എല്ലാര്‍ക്കും ഓര്‍മ്മയുണ്ടല്ലോ അവിടെ വിവിധ നടന്‍മാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പക്ഷേ കലാഭവന്‍ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തില്‍ പ്രദര്‍ശിപ്പിച്ചില്ല. താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി. മാത്രമല്ല ദളിത് സമൂഹത്തില്‍ നിന്നും ഇത്ര ഉന്നതിയിലേക്ക് വളര്‍ന്നുവന്ന ആ കലാകാരന്റെ ഒരു സിനിമ പോലും അവിടെ പ്രദര്‍ശിപ്പിക്കാതിരുന്നത് ഈ ഇടതു പക്ഷ സര്‍ക്കാരിനു തന്നെ അപമാനകരമാണ് എന്നാണ് എന്റെ അഭിപ്രായം, ആ ഒഴിവാക്കലിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞിരുന്നു..

മണിയുടെ ചിത്രം എടുത്തിരുന്നു എങ്കില്‍, അതില്‍ വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും ആദ്യം തന്നെ ഉള്‍പ്പെടുത്തേണ്ടി വരും. നമ്മുടെ അക്കാദമിയിലെയും സാംസ്‌കാരിക വകുപ്പിന്റെയും ഭരണ സാരഥികള്‍ക്ക് വിനയന്റെ ഒരു സിനിമ എടുക്കുന്നത് സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. ഞാന്‍ ചിരിച്ചു പോയി. നമ്മുടെ സാംസ്‌കാരിക നായകരുടെയും വകുപ്പു മേധാവികളുടെയും മാനസികാവസ്ഥയെപ്പറ്റി ഓര്‍ത്തപ്പോള്‍ തനിക്കവരോടു സഹതാപമാണു തോന്നിയത്. വിനയനോടുള്ള പക എന്തിനു മണിയോടു തീര്‍ത്തുവെന്നും അദ്ദേഹം ചോദിക്കുന്നു.

കലാഭവന്‍ മണിക്ക് സ്മാരകംതീര്‍ക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനംചെയ്തിട്ട് എട്ടുവര്‍ഷമായെന്ന് വിനയന്‍ ഓര്‍മപ്പെടുത്തുന്നു. ബഡ്ജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിട്ടുപോലും അതു നടന്നില്ല എന്നത് തന്നെ അതിശയിപ്പിക്കുന്നു. നമ്മുടെ സാംസ്‌കാരിക വകുപ്പിന്റെ മുന്‍ഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നുവെന്നും വിനയന്‍ എഴുതി. ഏതു സാംസ്‌കാരിക തമ്പുരാക്കന്‍മാര്‍ തഴഞ്ഞാലും കേരളത്തിലെ സാധാരണ ജനതയുടെ മനസ്സില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരന്‍ മണിയേ പോലെ ആരുമില്ല. അതിലും വലിയ ആദരവുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് വിനയന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Vijayasree Vijayasree :