സിനിമാ സംഘടനകള്‍ ഒന്നുമില്ലാതെ സിനിമാ നയം രൂപീകരിക്കാന്‍ സാംസ്‌കാരിക വകുപ്പ് ഇറങ്ങിത്തിരിച്ചത് വിവരദോഷമാണന്ന് വിനയന്‍


കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണത്തിനുള്ള ഷാജി എൻ കരുൺ കമ്മിറ്റിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
. സിനിമാ സംഘടനകളുമായി യാതൊരു കൂടിയാലോചിക്കാതെയാണ് കമ്മിറ്റി രൂപീകരിച്ചത് എന്ന ആരോപണമാണ് ഫിലിം ചേംബര്‍ അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നത്

ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍ ഇപ്പോള്‍. സിനിമാ സംഘടനകള്‍ ഒന്നുമില്ലാതെ സിനിമാ നയം രൂപീകരിക്കാന്‍ സാംസ്‌കാരിക വകുപ്പ് ഇറങ്ങിത്തിരിച്ചത് തമാശ മാത്രമല്ല വിവരദോഷമാണന്ന് പറയണം എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വിനയന്റെ കുറിപ്പിന്റെ പൂർണ്ണഭാഗം

സിനിമാ നയരൂപീകരണ സമിതിയെ സര്‍ക്കാര്‍ പരിഹാസ്യമാക്കരുത്.. ഫിലിം ചേമ്പറിന്റെ പ്രതിനിധികള്‍ ആരുമില്ലാതെ, നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികളില്ലാതെ, തീയറ്റര്‍ ഉടമകളുടെയോ വിതരണക്കാരുടെയോ പ്രതിനിധികളാരുമില്ലാതെ സിനിമാ നയം രൂപീകരിക്കാന്‍ നമ്മുടെ സാംസ്‌കാരിക വകുപ്പ് ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഇതു തമാശ മാത്രമല്ല വിവരദോഷമാണന്നു കൂടി പറഞ്ഞു പോകുന്നതില്‍ ക്ഷമിക്കണം..

ഇത്തരം കാര്യങ്ങളെ രാഷ്ട്രീയമായി മാത്രം കാണരുതെന്നാണ് എന്റെ അഭിപ്രായം.. ചില നടപടികള്‍ കാണുമ്പോള്‍ സാംസ്‌കാരിക വകുപ്പിനെ ഏതോ ഒരുപജാപകവൃന്ദം വഴി തെറ്റിക്കുന്നു എന്ന തോന്നല്‍ ഉണ്ടായിപ്പോകുന്നു എന്നതു സത്യമാണ്.. അതു മാറ്റിയെടുക്കുവാന്‍ അധികാരികളാണ് ശ്രമിക്കേണ്ടത്..

അതേസമയം, ഫിലിം ചേംബറും ഡബ്ല്യൂസിസിയും വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ നയം രൂപീകരിക്കുന്ന കമ്മിറ്റിയില്‍ നിന്നും സംവിധായകന്‍ രാജീവ് രവിയും നടി മഞ്ജു വാര്യരും പിന്‍വാങ്ങിയിരുന്നു. ഫിലിം ചേംബര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റിക്ക് ജോലി സ്ഥലത്ത് സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍ സാധിക്കില്ലെന്ന് ഡബ്ല്യൂസിസിയും അഭിപ്രായപ്പെട്ടിരുന്നു.

AJILI ANNAJOHN :