തമിഴ് സിനിമ തമിഴർക്ക് മാത്രം ; ഇതു മുളയിലേ നുള്ളിക്കളയണം.. ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല പ്രതികരിച്ച് വിനയൻ

ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ അടുത്തിടെ കോളിവുഡിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ് ചലച്ചിത്ര വ്യവസായത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 23 യൂണിയനുകളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ അടങ്ങുന്ന ഒരു ഇന്ത്യൻ സംഘടനയാണ് ഫെഫ്‍സി. അവരുടെ പുതിയ നിയമമനുസരിച്ച് തമിഴ് നടന്മാരെ മാത്രമേ തമിഴ് സിനിമകളിൽ എടുക്കാവൂ. സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്ത് ഷൂട്ട് ചെയ്യേണ്ടതില്ലെങ്കിൽ തമിഴ് സിനിമകൾ തമിഴ്‌നാട്ടിൽ മാത്രമേ ചിത്രീകരിക്കാവൂ എന്ന് അവർ പറഞ്ഞു. . ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണെന്ന് പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാട് സിനിമാ സംഘടനകൾ നീങ്ങുന്നതെന്ന് വിനയൻ പറഞ്ഞു.

ഈ നീക്കം വളരാനനുവദിച്ചാൽ അതൊരുതരം വിഘടന വാദത്തിനു തുല്യമാണെന്നും ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ലെന്നും വിനയൻ പറഞ്ഞു. പോസ്റ്റിന് പിന്നാലെ വിനയന്റെ അഭിപ്രായത്തെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

വിനയന്റെ വാക്കുകൾ ഇങ്ങനെ

ഇന്ത്യ ഒന്നാണ്.. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാടു സിനിമാ സംഘടനകൾ നീങ്ങുന്നത്.. കുറേ ദിവസമായി ഈ വാർത്തകൾ വന്നിട്ടും തമിഴ്നാടു സർക്കാർ അതിനെ എതിർക്കാൻ തയ്യാറായിട്ടില്ല.. മാത്രമല്ല ഇപ്പോൾ ഈ വാദത്തിന് അവിടെ സപ്പോർട്ട് ഏറി വരികയാണന്നറിയുന്നു.. നമ്മുടെ സാംസ്കാരിക വകുപ്പാണങ്കിൽ സിനിമാക്കാരുടെ പ്രശ്നങ്ങളിൽ ഞങ്ങളീ നാട്ടുകാരല്ല എന്ന സമീപനമാണ് പലപ്പോഴും എടുക്കുന്നത്..

ഈ നീക്കം വളരാനനുവദിച്ചാൽ അതൊരുതരം വിഘടന വാദത്തിനു തുല്യമാണ്..കേരളത്തിൽ ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ വലിയ കളക്ഷനാണ് വിജയ്യുടെയും, കമലാ ഹാസൻെറയും, രജനീകാന്താൻെറയും സൂര്യയുടെയും ഒക്കെ ചിത്രങ്ങൾ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്.. നമ്മൾ അവരെ വേറിട്ടു കാണുന്നില്ല എന്നതാണു സത്യം..

കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രുപയെങ്കിലും തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്കു ഒരു വർഷം നഷ്ടമാകും. മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് പോലും തമിഴ് നാട്ടിലെ തീയറ്ററുകളിൽ കിട്ടുന്നത് വളരെ വളരെ തുഛമായ കളക്ഷനുമാണന്നോർക്കണം.

തമിഴ് സിനിമ തമിഴർക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാൻ മലയാളസിനിമയിലെ നിർമ്മാതാക്കളും, തീയറ്റർ ഉടമകളും, വിതരണക്കാരും എത്രയുംവേഗം തയ്യാറാകണമെന്നാണ് എൻെറ അഭിപ്രായം..വിക്രമിനെ അവതരിപ്പിച്ച “കാശി” ഉൾപ്പെടെ കുറച്ചു ചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച തമിഴകത്തോട് എനിക്കു സ്നേഹമുണ്ടങ്കിലും അവരുടെ ഈ സങ്കുചിത മനസ്ഥിതിയോടു യോജിക്കാനാവുന്നില്ല..

AJILI ANNAJOHN :