ആള് മാറി മോഹന്‍ലാലിനെ തല്ലാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വന്നു!; രസകരമായ അനുഭവം പങ്കുവെച്ച് വിജി തമ്പി

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹന്‍ലാല്‍ സിനിമകള്‍ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോര്‍ന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനില്‍ക്കുകയാണ്.

നാല് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ മോഹന്‍ലാല്‍ ചെയ്യാത്ത കഥാപാത്രങ്ങള്‍ തന്നെ കുറവാണ്. കോമഡി ആയാലും സീരിയസ് റോളുകളായാലും എല്ലാം ഇവിടെ ഒകെയാണ്. ലാലേട്ടന്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ ഏറെയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടന്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചു. അന്യഭാഷാ ചിത്രങ്ങളിലൂടെ അവിടെയുളള പ്രേക്ഷകരെയും താരം വിസ്മയിപ്പിച്ചിട്ടുണ്ട്. ഇന്ന് നടന്‍ എന്നതിലുപരി താരം അഥവ ബ്രാന്‍ഡ് ആയിട്ടാണ് മോഹന്‍ലാല്‍ മാറിയിരിക്കുന്നത്.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടൈക്കനാലില്‍ വച്ച് ആളുമാറി മോഹന്‍ലാലിനെ അടിക്കാന്‍ ടാക്‌സി െ്രെഡവര്‍മാര്‍ വന്ന രസകരമായ സംഭവം ഓര്‍ത്തെടുക്കുകയാണ് വിജി തമ്പി. ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു വിജി തമ്പി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. കമല്‍ സംവിധാനം ചെയ്ത ഉണ്ണികളേ ഒരു കഥപറയാം സിനിമയുടെ ലൊക്കേഷനായ കൊടൈക്കനാലില്‍ വച്ചാണ് സംഭവം നടന്നതെന്നും, ശരിക്കും അവര്‍ക്ക് ആളുമറിയതായിരുന്നു എന്നും പറയുകയാണ് വിജി തമ്പി.

‘കൊടൈക്കനാലില്‍ വച്ചായിരുന്നു ഉണ്ണികളേ ഒരു കഥ പറയാം സിനിമയുടെ ഷൂട്ടിംഗ്. എസ് കുമാര്‍ ആയിരുന്നു ഛായാഗ്രാഹകന്‍. ഒരു ദിവസം ഞങ്ങള്‍ കുമാറിന് തലവേദന കാരണം ഷൂട്ടിംഗ് ബ്രേക്ക് എടുത്ത് റൂമിലേക്ക് തിരിച്ചു പോരുകയായിരുന്നു. ഞാനും ലാലും കുമാറും തിലകന്‍ ചേട്ടനും കമലും ഒരു കാറിലായിരുന്നു. അതിനിടെ ഞങ്ങളുടെ കാറിന് മുന്‍പിലെ ടാക്‌സി എത്ര ഹോണ്‍ അടിച്ചിട്ടും മാറാന്‍ തയ്യാറായിരുന്നില്ല.

അപ്പോള്‍ തിലകന്‍ ചേട്ടനും എസ് കുമാറിനും ദേഷ്യം വന്നു. അവസാനം ആ കാറിനെ ഓവര്‍ടേക് ചെയ്ത് വട്ടംവച്ച് ഞങ്ങളുടെ വാഹനം നിര്‍ത്തി. കുമാറും തിലകന്‍ ചേട്ടനും കാറില്‍ നിന്ന് ചാടിയിറങ്ങി െ്രെഡവറുമായി വഴക്കുണ്ടാക്കി. അധിക നേരം ആവുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ അവിടെ നിന്ന് പോന്നിരുന്നു. എന്നാല്‍ ടാക്‌സി െ്രെഡവര്‍ വന്ന് പ്രശ്‌നം ഉണ്ടാക്കുമോ എന്നായിരുന്നു പേടി.

എന്നാല്‍ ഇത്രയും പേരുണ്ടല്ലോ പേടി വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. മോഹന്‍ലാലിന്റെ തന്നെ മറ്റൊരു സിനിമയുടെ ക്രൂവും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. രാത്രിയില്‍ പുറത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് ടാക്‌സി െ്രെഡവര്‍മാര്‍ വന്ന് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. അവര്‍ക്ക് സിനിമയിലെ നായകനായ മോഹന്‍ലാലിനെ തല്ലണം എന്നായിരുന്നു ആവശ്യം. അന്ന് മോഹന്‍ലാല്‍ അത്ര പോപ്പുലര്‍ അല്ല. കുമാര്‍ ആവട്ടെ കാണാന്‍ അതുപോലെയുണ്ടായിരുന്നു.

പ്രശ്‌നം ഉണ്ടാക്കിയത് നായകനായ മോഹന്‍ലാല്‍ ആയിരുന്നു എന്ന് കരുതിയാണ് അവര്‍ വന്നത്. അവസാനം മോഹന്‍ലാല്‍ തന്നെ നേരിട്ട് ഇറങ്ങിവന്ന് ഞാന്‍ എന്ത് തെറ്റാണു ചെയ്തതെന്ന് ചോദിച്ചപ്പോഴാണ് അവര്‍ക്ക് അബദ്ധം മനസിലായത്’ എന്നും വിജി തമ്പി രസകരമായ അനുഭവം പങ്കുവച്ചു. ഏറ്റവും കൗതുകകരമായ വസ്തുത എന്തെന്നാല്‍ കരിയറില്‍ ഒരിക്കല്‍ പോലും മോഹന്‍ലാലിനെ നായകനാക്കി വിജി തമ്പി ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ല എന്നതാണ്. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് മുതല്‍ പൃഥ്വി വരെ അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൂസിഫര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാന്‍. ജോഷിയുടെ സംവിധാനത്തില്‍ ചെമ്പന്‍ വിനോദ് തിരക്കഥയെഴുതി അണിയിച്ചൊരുക്കുന്ന റംബാനാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന മറ്റൊരു ചിത്രം. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസും റിലീസിന് തയ്യാറെടുക്കുകയാണ്.

Vijayasree Vijayasree :