വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ സിനിമയായിരുന്നു ഹൃദയം. സിനിമകൾ റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞാൽ ഒടിടിയിൽ എത്തുന്ന ഈ കാലത്ത് ഒരു മാസത്തിലധികം തിയേറ്ററിൽ നിറഞ്ഞോടിയ ചിത്രമാണ് ഹൃദയം
പ്രണവിനും കല്യാണിക്കു ദർശനയ്ക്കും പുറമെ വിജയരാഘവൻ, ജോണി ആന്റണി, അജു വർഗീസ്, അരുൺ കുര്യൻ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിന്റെ പ്രവണവിന്റെ അച്ഛനായി അഭിനയിച്ചത് വിജയരാഘവനായിരുന്നു. ഇവരുവരും തമ്മിലുള്ള റെയിൽവേ സ്റ്റേഷൻ രംഗം പ്രേക്ഷകർ കയ്യടിച്ച ഒരു രംഗമായിരുന്ന. അതിവൈകാരികമായി അച്ഛൻ മകനെ കെട്ടിപ്പിടിക്കുന്ന ഒരു രംഗമായിരുന്നു അത്. ഇപ്പോഴിതാ ആ രംഗത്തെ കുറിച്ച് വിജയരാഘവൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഒരു അച്ഛൻ മകൻ കെമിസ്ട്രി വലിയ രീതിയിൽ വർക്ക്ഔട്ട് ആയ രംഗമായിരുന്നു അത്. ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ പ്രണവിന്റെ അതുവരെയുള്ള എനർജിയിൽ വലിയ വ്യത്യാസം വന്നു എന്നാണ് വിനീത് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതിന് പിന്നിലെ രഹസ്യത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് വിജയരാഘവൻ ആ രംഗത്തെ കുറിച്ച് സംസാരിച്ചത്. ‘അപ്പു അങ്ങനെ സംസാരിക്കില്ല. എന്നാൽ നല്ല പയ്യനാണ്. പുതിയ തലമുറയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ്. അവൻ നല്ല പയ്യൻ ആണ്. നല്ല വിവരവും ഉണ്ട്. നന്നായി വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യും. എന്നാൽ വലിയ ഭാവമൊന്നുമില്ല. സാധാരണ മനുഷ്യർ എങ്ങനെയാണോ അങ്ങനെ. വളരെ സിമ്പിൾ ആയ ഒരാൾ’,
‘സെറ്റിൽ വെച്ച് ഞാൻ വർത്തമാനം ഒക്കെ പറഞ്ഞിരുന്നു. അച്ഛന്റെ സുഹൃത്ത് അച്ഛനെ പോലെ സീനിയർ ആയ ഒരാളെ എന്നൊക്കെ കരുതിയാകും എന്നോട് സംസാരിച്ചത്. എന്നാൽ ഞാൻ വളരെ ഫ്രണ്ട്ലി ആയിട്ട് പെരുമാറാനാണ് ശ്രമിച്ചത്. സിഗരറ്റ് ഉണ്ടോ കയ്യിൽ എന്നൊക്കെ ചോദിച്ചിരുന്നു. അങ്ങനെ കുറച്ചു അടുത്തു. അതെല്ലാം ഈ സീനിന് മുൻപാണ്’, ‘വിനീത് എന്നോട് ഈ രംഗത്തെ കുറിച്ചും നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോൾ അങ്ങനെ ആയപ്പോൾ ഞങ്ങൾ തമ്മിൽ ഒരു മറയില്ലാത്ത അടുപ്പം സൃഷ്ട്ടിക്കാൻ പറ്റി. പിന്നെ ഞാൻ അപ്പുവിനോട് അഭിനയിക്കുമ്പോൾ എന്റെ കണ്ണിൽ നോക്കണമെന്ന് പറഞ്ഞു. എന്നിട്ടാണ് ഞാൻ ‘നിനക്ക് വിരോധമില്ലെങ്കിൽ ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ’ എന്ന് ചോദിക്കുന്നത്. അത് കേട്ടപ്പോൾ അവനും അങ്ങ് വിറച്ചു’,
‘അതുവരെ അവന്റെ എവിടെയോ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു. ആ രംഗത്തോടെ അത് അഴിഞ്ഞു. അത്രയേ ഉള്ളു അത്. അല്ലാതെ അത്ഭുതം ഒന്നും സംഭവിച്ചതല്ല. നമ്മളുടെ ഒപ്പം നിൽക്കുന്ന ആർട്ടിസ്റ്റിനോട് നമ്മൾ പെരുമാറുന്നത് പോലെ ഇരിക്കും. മമ്മൂട്ടി, മോഹൻലാൽ, നെടുമുടി വേണു എന്നിവരോട് ഒക്കെ ഒപ്പം അഭിനയിക്കുമ്പോൾ ഒരു പ്രത്യേക എനർജി നമ്മുക്ക് കിട്ടും. തിലകൻ ചേട്ടനെ പോലുള്ളവരുടെ ഒക്കെ ഒപ്പമുള്ള കൊടുക്കൽ വാങ്ങലുകൾ ഒക്കെ അത്ഭുതമാണ്. മലയാള സിനിമയ്ക്ക് കിട്ടിയ ഭാഗ്യം കൂടിയാണ് അത്തരം നടൻമാർ,’ വിജയരാഘവൻ പറഞ്ഞു.