കഴിഞ്‍ ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന പരാതി പുറത്തെത്തുന്നത്. ഈ സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് താരസംഘടനയായ ‘അമ്മ’. പൊലീസിൽ നൽകിയ പരാതി പുറമെ അമ്മ സംഘടനയിലും വിപിൻ പരാതി നൽകിയിരുന്നു.
നടനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ലെന്നാണ് വിവരം. അതേസമയം, ആറ് വർഷമായി ഉണ്ണി മുകുന്ദന്റെ മാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു വിപിൻ. നടൻ വിപിനെ ശാരീരികമായി മർദ്ദിക്കുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കൊച്ചിയിലെ വിപിന്റെ ഫ്‌ലാറ്റിൽ വെച്ചാണ് ആക്രമണം നടന്നത്.
ആറ് വർഷമായി കൂടെ പ്രവർത്തിച്ച തന്നെ നടൻ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് വിപിൻ പറയുന്നത്. ‘മാർക്കോ’ സിനിമയ്ക്ക് ശേഷം എത്തിയ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയമായതിനാൽ ഉണ്ണി മുകുന്ദൻ സിനിമയിലെ അണിയറപ്രവർത്തകരോടും നായികയോടും അസ്വാരസത്തിലാണ്.
സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്നും ശ്രീഗോകുലം മൂവീസ് പിന്മാറിയത് നടന് ഷോക്ക് ആയിരുന്നു. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ തന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ച് അപായപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് ശത്രുതയുള്ള മറ്റൊരു നടൻ തന്ന തന്റെ കൂളിങ് ഗ്ലാസ് എറിഞ്ഞുടച്ചു. ക്രൂരമായി മർദ്ദിച്ചു. കൊന്ന് കളയുമെന്ന് ഭീഷണി പെടുത്തി എന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
പിന്നാലെ ഉണ്ണി മുകുന്ദനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
2018ൽ എന്റെ നിർമ്മാണക്കമ്പനിക്ക് കീഴിൽ ഞാൻ ആദ്യത്തെ സിനിമ നിർമ്മിക്കാനൊരുങ്ങുന്ന സമയത്താണ് വിപിൻ കുമാർ എന്നെ ബന്ധപ്പെടുന്നത്. സിനിമയിലെ നിരവധി പ്രമുഖ താരങ്ങളുടെ പിആർഒ ആണെന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. അയാൾ ഒരിക്കലും എന്റെ പേഴ്‌സണൽ മാനേജർ ആയിരുന്നില്ല.
അടുത്തിടെ റിലീസായ മാർക്കോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിപിനുമായി ആദ്യമായി ഒരു പ്രശ്‌നം ഉണ്ടാകുന്നത്. അന്ന് സെബാന്റെ ഒബ്‌സ്‌ക്യൂറ എന്റർടെയിൻമെന്റിലെ ഒരു ജീവനക്കാരനുമായി വിപിൻ വലിയ പ്രശ്‌നമുണ്ടാക്കി. അവരത് പരസ്യമായി വിഷയമാക്കി. സിനിമയെ അത് വളരെ അധികം മോശമായാണ് ബാധിച്ചത്. സിനിമയുടെ മുഴുവൻ ക്രഡിറ്റും തനിക്ക് തരാത്തതിന്റെ പേരിൽ വിപിൻ അന്ന് എന്നോട് പൊട്ടിത്തെറിച്ചു. അത് എന്നെ സംബന്ധിച്ച് ധാർമികതയ്ക്ക് നിരക്കാത്തത് ആയിരുന്നു.
പിന്നീട് ഞാൻ മനസ്സിലാക്കിയത് ഈ വ്യക്തി എന്റെ ജോലിയെ മോശമായി ബാധിക്കുന്ന തരത്തിലുളള നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കിയുണ്ട് എന്നാണ്. ഗോസിപ്പുകളും വിടുവായിത്തവും പറഞ്ഞ് നടക്കുന്നതായി വിപിനെതിരെ പുതുമുഖങ്ങളും പ്രമുഖകരുമായ നിരവധി സംവിധായകരിൽ നിന്ന് എനിക്ക് പരാതികൾ ലഭിക്കാൻ തുടങ്ങി. ഒരു സുഹൃത്ത് എന്ന നിലയ്ക്കും സഹപ്രവർത്തകൻ എന്ന നിലയ്ക്കും ഒരിക്കലും മാപ്പ് കൊടുക്കാൻ സാധിക്കാത്ത തരത്തിലുളള കാര്യങ്ങൾ ഈ വ്യക്തി ചെയ്തിട്ടുണ്ട് എന്ന് കൂടി കൂട്ടിച്ചേർക്കുന്നു.
നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ ഞാൻ മുന്നോട്ട് വെച്ച ആശങ്കകളൊന്നും വിപിൻ ഗൗനിച്ചതേ ഇല്ല. സിനിമയിലെ എന്റെ ചില സുഹൃത്തുക്കളുടെ പിന്തുണ തനിക്കുണ്ട് എന്നാണ് അവൻ അവകാശപ്പെടുന്നത്. പിന്നീട് എനിക്കും സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും മുന്നിൽ വെച്ച് അവൻ എല്ലാ തെറ്റുകൾക്കും ക്ഷമ പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണിത്താൻ ഇക്കാര്യം ശരിവെച്ചിട്ടുണ്ട്.
എന്റെ എല്ലാ ഡിജിറ്റൽ ഡാറ്റകളിലേക്കും വിപിന് ആക്‌സസ് ഉളളത് കാരണം ഒരു ക്ഷമാപണം എഴുതി നൽകാൻ ഞാൻ അഭ്യർത്ഥിച്ചു. അവൻ അത് എഴുതി അയച്ചില്ല, പകരം ഞാൻ കാണുന്നത് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും തികച്ചും തെറ്റായ, വ്യാജ ആരോപണങ്ങൾ പ്രചരിക്കുന്നതാണ്.
അയാൾ ആരോപിക്കുന്നത് പോലെ ശാരീരികമായ യാതൊരു വിധത്തിലുളള ആക്രമണവും നടന്നില്ല. അത് തികച്ചും തെറ്റായ കാര്യമാണ്. ആ സ്ഥലത്ത് സിസിടിവി ഉണ്ട്. ഏതെങ്കിലും തരത്തിലുളള അനുമാനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ആ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതാണ്. മറ്റൊരു വിവരം ഞാൻ അറിഞ്ഞത് ഇയാൾ ആളുകളോട് പറഞ്ഞ് നടക്കുന്നത് വരുന്ന 5 വർഷത്തേക്ക് ഞാൻ വളരെ തിരക്കിലാണ് എന്നാണ്. ഇത് എന്റെ അവസരങ്ങൾ ഇല്ലാതാക്കുന്ന പണിയാണ്. മനുഷ്യത്വരഹിതമായ കഥകളാണ് ഇയാൾ എനിക്കെതിരെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്.
ഒരു നടിയുടെ അടുത്ത് പോയി എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് വരെയുളള കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. അതോടെയാണ് വിപിനുമായുളള ബന്ധം വളരെ വഷളായത്. സമൂഹത്തിൽ എനിക്കുളള വില തന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കി കളയുമെന്ന് ഇയാൾ എന്നെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായിട്ടുണ്ട്. എന്റെ സഹപ്രവർത്തകരുമായി എപ്പോഴും നല്ലൊരു പ്രൊഫഷണൽ ബന്ധമാണ് ഞാൻ കാത്തുസൂക്ഷിക്കുന്നത്. എന്നാൽ ഈ വ്യക്തി കൊടുംവിഷമാണ്.
ഇയാൾ പറഞ്ഞിട്ടുളള ഓരോ വാക്കും നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. ഞാനൊരു ഈസി ടാർഗറ്റ് മാത്രമാണ്. ചില സ്ഥാപിത താൽപര്യങ്ങളും നേട്ടങ്ങൾക്കും വേണ്ടിയാണ് എന്നെ ഭീഷണിപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും. എന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും അമർഷമുളള ചില ആളുകൾ എന്റെ കരിയർ തകർക്കാൻ വേണ്ടി ഇയാളെ സഹായിക്കുന്നുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് ഞാൻ എന്റെ കരിയർ പടുത്തുയർത്തിയത്. എന്തൊക്കെ പീഡനത്തിനും ഇരയാക്കലിനും വിധേയമാക്കിയാലും ഞാൻ വിശ്വസിക്കുന്നത് സത്യത്തിലാണ് എന്നും നടൻ പറഞ്ഞു.