ഒരു നല്ല സിനിമ എന്റെ പേരും പറഞ്ഞ് പിടിച്ചുവെക്കാന്‍ ഞാന്‍ നോക്കാറില്ല- ടൊവിനോ

മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം നേടിയെടുത്താണ് ടൊവിനോ പ്രേക്ഷകരുടെ മനസിലൂടെ മുന്നേറുന്നത്. നായകനായി മാത്രമേ അഭിനയിക്കൂ എന്ന കടുംപിടുത്തമൊന്നും അദ്ദേഹത്തിനില്ല. ഉയരെയിലേയും വൈറസിലേയും പ്രകടനത്തിന് ലഭിച്ച കൈയ്യടിയിലൂടെ വ്യക്തമാവുന്നത് ഇക്കാര്യമാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിനായാണ് തന്റെ കാത്തിരിപ്പെന്നും താരം പറഞ്ഞിരുന്നു. യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന് നിറയെ അവസരങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം നവാഗത സംവിധായകര്‍ക്കൊപ്പം 90 ശതമാനം സിനിമകളിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സന്തോഷം പങ്കുവച്ചു ഇത്തിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്‌. കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകള്‍ ഇറങ്ങുന്നുണ്ടെങ്കിലും മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോകുന്നുവെന്നും സിനിമാ പാരഡൈസോ ക്ലബ്ബിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.’ഞാന്‍ ചെയ്ത 90 ശതമാനം സിനിമകളും സംവിധാനം ചെയ്തത് പുതുമുഖ സംവിധായകരാണ്. എനിക്കൊരുപാട് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാകാം ഒരുപക്ഷേ. മാത്രമല്ല, ഞാന്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചവര്‍ പിന്നീട് സംവിധായകരായിട്ടുണ്ട്. എന്റെ മോശം അവസ്ഥയില്‍ കൂടെ നിന്നവരാകണമല്ലോ എന്റെ നല്ല അവസ്ഥയില്‍ എനിക്കൊപ്പം വേണ്ടത്. അത് ഞാന്‍ എപ്പോഴും ഉറപ്പുവരുത്താറുണ്ട്.’ താരം പറഞ്ഞു. ‘ഒരു നല്ല സിനിമ എന്റെ പേരും പറഞ്ഞ് പിടിച്ചുവെക്കാന്‍ ഞാന്‍ നോക്കാറില്ല. എന്നെക്കാള്‍ നന്നായി ആ റോള്‍ ചെയ്യാന്‍ പറ്റുന്ന മറ്റാരെങ്കിലുമുണ്ടാകാം. കഴിവിന്റെ പരമാവധി ആ സിനിമയെ പിന്തുണക്കാന്‍ നോക്കും. പല കഥാപാത്രങ്ങളും ചെയ്തുതീര്‍ക്കുമ്ബോള്‍ അവരുടെ ജീവിതം ജീവിച്ചുതീര്‍ത്തപോലെ തോന്നും. അതുപോലെയായിരുന്നു മാത്തനും. മാത്തന്‍ മരിക്കുമ്ബോള്‍ എനിക്ക് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. നമ്മളെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു ആ സിനിമയുടെ കഥ മുന്നോട്ടുപോയത്. ഷൂട്ടിങ് തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ആഷിഖേട്ടന്‍ കാണണമെന്ന് പറഞ്ഞു. എന്നെ പറഞ്ഞുവിട്ട് വേറെ ആരൈയങ്കിലും വെക്കാനാണെന്ന് കരുതി. പക്ഷേ സിനിമയില്‍ ഞാന്‍ ഓകെ ആണോ എന്നറിയാനായിരുന്നു ആ വിളി. ഒരുപാട് പേര്‍ എന്നെ ഇഷ്ടപ്പെടാനുള്ള കാരണം മാത്തന്‍ ആണെന്ന് തോന്നുന്നു.’ ടൊവീനോ അഭിപ്രായപ്പെട്ടു

ജൂൺ മാസം ടൊവിനോയുടെ മൂന്നു ചിത്രങ്ങൾ പുറത്തു വന്നിരുന്നു. വൻ താരനിര അണിനിരന്ന ആഷിഖ് അബു ചിത്രം വൈറസ് ആയിരുന്നു ജൂണിൽ പുറത്തു വന്ന ആദ്യ ചിത്രം. ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആൻഡ് ദി ഓസ്കർ ഗോസ് ടു’ പുറത്തു വന്നു. ഒരു യുവ സംവിധായകൻ ഓസ്കർ വേദി വരെ എത്തി നിൽക്കുമ്പോൾ അയാളിൽ ഉണ്ടാവുന്ന ആത്മസംഘർഷങ്ങളെ മനോഹരമായി ചിത്രീകരിച്ച പടമാണിത്. ശേഷം ജൂൺ മാസം അവസാനത്തോട് കൂടി വന്ന ലൂക്ക യുവ ജോഡികളുടെ അഗാധ പ്രണയം പറയുന്ന പ്രമേയത്തിലൂന്നിയ ചിത്രമാണ്. ഓഗസ്റ്റ് മാസം റിലീസ് പ്രതീക്ഷിക്കുന്ന കൽക്കിയാണ് ടൊവിനോയുടെ അടുത്ത ചിത്രം.

tovino cinema

Sruthi S :