മലയാളികൾക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോഴിതാ സിനിമാ മേഖലയിൽ മാറ്റങ്ങൾ വരണമെന്ന് പറയുന്നവർ പോലും മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെന്ന് പറയുകയാണ് നടി സ്വാസിക. തന്നെ പോലെയുള്ള താരങ്ങളെ മലയാളത്തിലെ മുൻനിര നടന്മാരുടെ നായികയായി സങ്കൽപ്പിക്കാൻ ചില സംവിധായകന്മാർക്ക് കഴിയുന്നില്ലെന്നും സ്വാസിക പറഞ്ഞു.

മലയാള സിനിമാ മേഖലയിൽ മാറ്റം വരണമെന്ന് എല്ലാവരും പറയുമെങ്കിലും അവരിലൊന്നും ഒരു മാറ്റങ്ങളും കാണാറില്ല. എന്നെ പോലുള്ള നടിമാർ പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികമാരായി എത്തുന്നത് അവർക്ക് സങ്കൽപ്പിക്കാൻ കഴിയില്ലായിരിക്കാം. സൈഡ് കാരക്ടർ ചെയ്യുന്നതുകൊണ്ട് ജീവിതകാലം മുഴുവൻ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതാകും നല്ലതെന്നായിരിക്കും അവർ ചിന്തിക്കുന്നത്.
സീരിയൽ നടിയായിരുന്ന സുരഭി ലക്ഷ്മി ടൊവിനോയുടെ നായികയായി വന്നു. അതുപോലെ നല്ല കഥാപാത്രങ്ങൾ നൽകാൻ സംവിധായകന്മാർ തയാറാകണം. ഞങ്ങൾക്ക് ഏത് കഥാപാത്രങ്ങൾ തരണമെന്ന് സംവിധായകന്മാരും നിർമാതാക്കളുമാണ് തീരുമാനിക്കേണ്ടത്. ഇവരൊക്കെ മാറ്റങ്ങൾ വരുന്നു വരുന്നു എന്ന് പറയുക മാത്രമാണ് ചെയ്യുന്നത്.

സ്വാസിക എപ്പോഴും ചേച്ചിയോ അനിയത്തിയോ ആയി മാത്രം വന്നാൽ മതിയെന്ന് അവരങ്ങ് ഉറപ്പിക്കുകയാണ്. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരമില്ല. പക്ഷേ ചിലർ നമ്മളെ വിശ്വസിച്ച് നല്ല കഥാപാത്രങ്ങൾ തരും. അതും സ്ഥിരമായില്ല. മാറ്റം വേണമെന്ന് പറയുമെങ്കിലും അവർ ഒന്നിനും മാറ്റങ്ങൾ കാണാറില്ലെന്നും സ്വാസിക പറഞ്ഞു.
അതേസമയം, 2009 ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമ രംഗത്തേക്ക് എത്തുന്നത്. 2010 ൽ ഫിഡിൽ എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. സീത എന്ന സീരിയലാണ് സ്വാസികയ്ക്ക് വഴിത്തിരിവായത്. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. തമിഴ് ചിത്രമായ ഗോരിപാളയം എന്ന ചിത്രത്തിൽ നായികയായി, മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.
