ഒരു രാജ്യവും അവരുടെ ഭരണകര്‍ത്താക്കളുടെ തന്തയുടെ വകയല്ല, കടമെടുക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി, അതുകൊണ്ട് തന്നെ അത് തിരിച്ചടക്കേണ്ട ബാധ്യത ജനത്തിന്റേതാണ്; സുരേഷ് ഗോപി

രാജ്യത്തിന്റെ പൊതുകടം ജനത്തിന്റെ ബാധ്യതയാണെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഭരണ നേതൃത്വം കടമെടുക്കുന്നത്. അതുകൊണ്ട് തന്നെ അത് തിരിച്ചടക്കേണ്ട ബാധ്യത ജനത്തിന്റേതാണെന്നും സുരേഷ് ഗോപി പറഞ്ഞു. വെള്ളായണിയില്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘കുത്തി തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആഘാതം ഉണ്ടാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. അതിനി വിലപ്പോകില്ല. കര്‍ഷക നിയമങ്ങള്‍ പല കാര്യങ്ങളുടേയും പേരില്‍ പിന്‍വലിച്ചുവെങ്കിലും അതിലെ അമര്‍ഷം ഇപ്പോഴും മനസില്‍ കൊണ്ട് നടക്കുന്നയാളാണ് ഞാന്‍. കാരണം ചില കര്‍ഷകരെ ചൂഷണം ചെയ്യുന്ന ചില രാഷ്ട്രീയ മുതലാളിമാര്‍ ഉണ്ട്. കര്‍ഷകന്റെ അന്തസിന് ഒരു പോറലും ഏല്‍ക്കാതെ അവന്റെ അധ്വാനത്തിന്റെ പൂര്‍ണ ലാഭം അവന് വന്ന് ചേരണമെന്നുള്ള പ്രധാനപ്പെട്ട സദ് ഉദ്ദേശം മാത്രമാണ് അതിന് പിന്നില്‍ ഉണ്ടായിരുന്നത്. നിയമം പിന്‍വലിക്കാന്‍ ഉണ്ടായ തീരുമാനം ഭാരതത്തിന്റെ ഗതികേടാണെന്ന് മാത്രമാണ് പറയാനുള്ളത്.

രാജ്യത്ത് സമാധാനപരാമയ ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിന് കുറച്ച് പേടിപ്പിക്കേണ്ടി വരും. ഏറ് പടക്കം മുതല്‍ മിസൈലുകള്‍ വരെ ഉപയോഗിക്കേണ്ടി വരും. അതാണ് ചുറ്റുപാടുകള്‍. ആത്മനിര്‍ഭരത എന്ന് പറയതിന് പിന്നില്‍ കഠിനാധ്വാനമാണ്. കര്‍ഷകര്‍ക്ക് വേണ്ടി ബജറ്റില്‍ പ്രഖ്യാപിച്ച തുക 20 ലക്ഷം കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ കൃഷി സമ്മാന്‍ നിധിയില്‍ എട്ട് കോടി കര്‍ഷകര്‍ക്കാണ് അതിന്റെ ഗുണം ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ 36 ലക്ഷം പേര്‍ക്കാണ് ഗുണം ഉണ്ടായത്.

കേരളത്തിലെ കര്‍ഷകന്റെ കഷ്ടപ്പാട് എവിടെയാണ് അംഗീകരിക്കപ്പെടാതെ പോകുന്നതെന്ന് മലയാളി ഒന്ന് പറഞ്ഞ് തരണം. എന്തിന്റെ പേരിലാണ് കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നത്. പെട്രോളിന്റേയും ഡീസലിന്റേയുമെല്ലാം പേരില്‍ വലിയ വിമര്‍ശനം ഉയരും. പക്ഷേ 3 മണിക്കൂര്‍ കൊണ്ടാണ് ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരില്‍ എത്താന്‍ പോകുന്നത്.

കേരളത്തില്‍ നിന്ന് 7 കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നല്ലോ 2009 ല്‍ 14 വരെ. ഇവര്‍ക്ക് എന്തേ ദേശീയ പാത നാല് വരിയാക്കാന്‍ സാധിച്ചില്ല? എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് എത്തണമെങ്കില്‍ മുന്‍പ് 10 മണിക്കൂര്‍ എടുക്കമായിരുന്നു. അതിപ്പോള്‍ നാല് മണിക്കൂര്‍ കൊണ്ട് സാധിക്കും. അത് സാധ്യമായിട്ടുണ്ടെങ്കില്‍ ആ പണമാണ് നിങ്ങള്‍ പെട്രോളിനും ഡീസലിനും നല്‍കിയത്. ഇത് കമ്പനികള്‍ക്കുള്ള അവകാശമായി പതിച്ച് കൊടുക്കുന്നത് വാജ്‌പേയി സര്‍ക്കാര്‍ ആണ്.

ഇന്ത്യയും ഒരു രാജ്യവും അവരുടെ ഭരണകര്‍ത്താക്കളുടെ തന്തയുടെ വകയല്ല. അപ്പോള്‍ രാജ്യം എടുത്ത കടം തീര്‍ക്കേണ്ടതും അവരുടെ തന്തയുടെ വക വിറ്റ കാശ് കൊണ്ട് അല്ലല്ലോ. അത് ജനങ്ങളുടെ ഭാരമായി തീരും. ഇന്ന് നാല് ലക്ഷം കോടി കേരള സര്‍ക്കാരിന്റെ ബാധ്യത ആണെങ്കില്‍ അതൊരിക്കലും മുഖ്യമന്ത്രി പിണറായി വിജയന്റെ ബാധ്യത അല്ലല്ലോ. ഇവിടുത്തെ ജനങ്ങളുടെ ബാധ്യതയാണ് അത് തിരിച്ചടച്ചേ മതിയാകൂ. ഇതിനൊക്കെയുള്ള ശ്രമം ശ്രമകരമാകാതെ ജീവിതം എത്തിക്കണം’, സുരേഷ് ഗോപി പറഞ്ഞു.

Vijayasree Vijayasree :