ഞാന്‍ ആരെയും തോല്‍പ്പിക്കാനല്ല നോക്കുന്നത്, ജനങ്ങള്‍ തോല്‍ക്കാതിരിക്കാനാണ് ശ്രമിക്കുന്നത്; തൃശൂരില്‍ താമര തരംഗമുണ്ടാകുമെന്ന് സുരേഷ് ഗോപി

നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന സുരേഷ് ഗോപി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വളരെ വലിയ ആത്മവിശ്വാസത്തിലാണ്. ഇപ്പോഴിതാ താന്‍ മത്സരിക്കുന്ന തൃശ്ശൂരില്‍ മതിലില്‍ താമര വരച്ച് പ്രചാരങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സുരേഷ് ഗോപി.

ഇപ്പോള്‍ സ്ഥാനാര്‍ഥിയുടെ പേര് എഴുതാന്‍ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ചുവരെഴുതി. ബിജെപി ചിഹ്നമായ താമരയുടെ ചെറിയൊരു ഭാഗം മതിലില്‍ സുരേഷ് ഗോപി വരച്ചു. താമര പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി.

രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിമര്‍ശകരോട് ഒന്നും പറയാനില്ല, ഞാന്‍ ആരെയും തോല്‍പ്പിക്കാനല്ല നോക്കുന്നത്, പകരം ജനങ്ങള്‍ തോല്‍ക്കാതിരിക്കാനാണ് ശ്രമിക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടികള്‍ ഔദ്യോഹികമായി സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടിട്ടില്ല എങ്കിലും തൃശൂരില്‍ സുരേഷ് ഗോപി തന്നെയാണ് എന്നത് ഏകദേശം ഉറപ്പായ കാര്യമാണ്.

തൃശൂരിലെ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളില്‍ മതിലുകളില്‍ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. ഈ സ്ഥലങ്ങളിലെല്ലാം സുരേഷ് ഗോപിയെത്തി. സ്ഥാനാര്‍ഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേര്‍ക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു.

രണ്ടു പ്രാവിശ്യം പരാജയപ്പെട്ട സുരേഷ് ഗോപി ഇനി ഒരു മൂന്നാം അംഗത്തിന് കൂടി ഒരുങ്ങുമ്പോള്‍ ഇത്തവണ കൂടി പരാജയം നേരിട്ടാല്‍ ഇനി താന്‍ ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തവണ തൃശൂര്‍ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്ന് സുരേഷ് ഗോപി.

തൃശൂരില്‍ രണ്ട് വര്‍ഷമായി ശക്തമായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും, ഒരു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള കര്‍മ്മം മാത്രമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇത്തവണ സുരേഷ് ഗോപി തൃശൂരില്‍ ജയിക്കും എന്നാണ് മാധ്യമ സര്‍വ്വേയില്‍ നിന്നും വ്യക്തമാകുന്നത്.

Vijayasree Vijayasree :