വയനാട് മുണ്ടകൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളക്കര. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ ടി.വിയിൽ കണ്ടപ്പോൾത്തന്നെ പേടിച്ച് വിറങ്ങലിച്ചെന്നാണ് നടൻ പറയുന്നത്. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിന്റെ വേദനയെന്നുപറയുന്നത്, ഇത്രയും ദുരന്തംകാരണം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം നമുക്ക് തിട്ടപ്പെടുത്താനായില്ല എന്നതിലാണ്. കിട്ടയവരുടേതെല്ലാം ഏത് രൂപത്തിലാണ് എന്ന് നോക്കുമ്പോൾ ആ വേദന അധികരിക്കും. ആഴത്തിൽ പുതഞ്ഞുകിടക്കുന്നവരെ ഇനിയൊരിക്കലും കിട്ടില്ല എന്നുപറയുന്ന വേദനയുമുണ്ട്.
ഇതിനാർക്കാണ് ഒരു തലോടൽ നൽകാൻ പറ്റുന്നതെന്നും സാന്ത്വനിപ്പിക്കാൻ ആർക്കാണ് സാധിക്കുക. ആ അളവിൽ നോക്കുമ്പോൾ ഈ ദുരന്തത്തിന്റെ തീവ്രത വളരെ വലുതാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയം എന്ന വാക്കേ ഉപയോഗിക്കേണ്ടതില്ല. അതൊക്കെ തിരഞ്ഞെടുപ്പ് സമയത്താണ്.
ഇവിടെ നിന്ന് കണ്ടു മനസിലാക്കിയത് ഒരു നോട്ടാക്കി പ്രധാനമന്ത്രിയ്ക്ക് കൊടുക്കും. അദ്ദേഹം പിന്നീട് ഒരു ടെക്നിക്കൽ ടീമിനെ അയച്ചേക്കാം. തിങ്കളാഴ്ച തന്നെ പ്രധാനമന്ത്രിയെ കാണും. തിങ്കളാഴ്ച പാർലമെന്റിൽ വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് കാണാൻ പറ്റിയില്ലെങ്കിൽ ചൊവ്വാഴ്ച കാണും.
പുനരധിവാസ പാക്കേജ് ആക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അവർ കണക്കെടുത്തശേഷം ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കും. എല്ലാകാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ട്. ദുരിതബാധിതരുടെ മാനസികാരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, 2018,19 വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈയെ മുഴുവൻ മുക്കിയ വൻ വെള്ളപ്പൊക്കവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരന്തത്തിന് ഇരയായവർക്ക് വായ്പാ തിരിച്ചടവിലെ ആശ്വാസം അടക്കം ലഭിക്കും. ഇതിനൊപ്പം കൂടുതൽ ധനസഹായവും കിട്ടും. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിൽ അതൊന്നും ലഭിക്കില്ല.