ഇത്തവണയും തൃശ്ശൂര്‍ എടുക്കാന്‍ സുരേഷ് ഗോപി തന്നെ!; പാലക്കാട് കൃഷ്ണകുമാറും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം അവശേഷിക്കെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും എല്ലാം വിജയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരോട് മണ്ഡലങ്ങളില്‍ സജീവമാകാന്‍ പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മണ്ഡലങ്ങളിലെ പൊതുപരിപാടികളിലും പാര്‍ട്ടി പരിപാടികളിലും സജീവ സാന്നിധ്യമാകുകയും സോഷ്യല്‍ മീഡിയയില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തികയും ചെയ്യാനാണ് നേതാക്കളോട് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബിജെപിയാണ് സ്ഥാനാര്‍ത്ഥി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. കേന്ദ്രത്തില്‍ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബിജെപി കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. നടനും എംപിയുമായ സുരേഷ് ഗോപിയെ ബിജെപി ഇക്കുറിയും സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്നാണ് സൂചന.

തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ നിന്നാകും താരം ഇത്തവണയും ജനവിധി തേടുക. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപിക്ക് 2,93,822 വോട്ട് ലഭിച്ചിരുന്നു. എംപിയായ ടിഎന്‍ പ്രതാപന് 4,15,089 വോട്ടുകളായിരുന്നു ലഭിച്ചത്.

പാലക്കാടും ബിജെപി സ്ഥാനാര്‍ത്ഥിയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ വര്‍ഷം ജനവിധി തേടിയ ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ തന്നെയാവും ഇത്തവണയും മത്സരിക്കുക.പാലക്കാട് കൃഷ്ണകുമാറിന് രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ട് ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ മുന്നണികളെല്ലാം സജീവ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ്.

കഴിഞ്ഞ തവണ ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയ എല്‍ഡിഎഫ് ഇത്തവണ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കൃത്യമായ കണക്കുകൂട്ടലിലാണ്. 19 ലോക്‌സഭാ സീറ്റുകള്‍ കൈയിലുള്ള യുഡിഎഫ് ആകട്ടെ ഇത് നിലനിര്‍ത്തുന്നതിനുള്ള പദ്ധതികളിലാണ്.

Vijayasree Vijayasree :