ചലച്ചിത്ര സംഘടനകള്‍ കൈവിട്ടു; ‘അമ്മ’യില്‍ അഭയം തേടാനൊരുങ്ങി ശ്രീനാഥ് ഭാസി

താര സംഘടനയായ ‘അമ്മ’യില്‍ അംഗത്വം നേടാനൊരുങ്ങി നടന്‍ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ നടന്‍ കൈമാറി. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമാകും അപേക്ഷയ്ക്കുള്ള നടപടി സ്വീകരിക്കുക. സിനിമ സംഘടനകള്‍ നടന്റെ വിലക്കുമായി ബന്ധപ്പെട്ട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പുതിയ നീക്കം.

നിര്‍മ്മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടും ഡേറ്റ് നല്‍കാതെയും പല സിനിമകള്‍ക്ക് ഒരേസമയം ഡേറ്റ് കൊടുത്ത് സിനിമയുടെ മുഴുവന്‍ ഷെഡ്യൂളിനെയും മാറ്റിമാറിക്കുകയും ചെയ്യുന്ന അവസ്ഥ വരുന്നുവെന്ന പരാതിയിലാണ് ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകള്‍ ഒന്നടങ്കം പ്രഖ്യാപിച്ചത്.

നിര്‍മ്മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ റജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടാകണം. അല്ലാത്തപക്ഷം താരങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സംഘടനകള്‍ക്കാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

സിനിമയുടെ എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് നടന്‍ ഷെയ്‌നുമായുള്ള നിസ്സഹകരണത്തിന്റെ കാരണം. നിലവില്‍ 7 അപേക്ഷകളാണ് അംഗത്വത്തിനായി അമ്മയുടെ പരിഗണനയിലുള്ളത്.

അതേസമയം, ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു സിനിമ സംഘടനകളെടുത്ത നിലപാടിനെ അംഗീകരിക്കുന്നതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കൂടാതെ താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും മന്ത്രി അറിയിച്ചു.

Vijayasree Vijayasree :