എനിക്ക് മൂന്ന് അമ്മമാരാണ് ; സിനിമാ പ്രവേശനം വൈകാൻ കാരണം തുറന്ന് പറഞ്ഞ് : ശ്രീസംഖ്യ

കൽപ്പനയുടെ ആ വിടവ് നികത്താൻ മലയാള സിനിമയ്ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. മികവുറ്റ നിരവധി കഥാപാത്രങ്ങൾ കാത്തുനിൽക്കെ ആയിരുന്നു നടിയുടെ അപ്രതീക്ഷിത വിയോഗം. ഇപ്പോഴിതാ കൽപ്പനയുടെ പാത പിന്തുടർന്ന് മകൾ ശ്രീസംഖ്യ സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ജയന്‍ ചേര്‍ത്തലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെയും സിനിമാ അരങ്ങേറ്റം. ചെറിയമ്മ ഉർവ്വശിക്ക് ഒപ്പമാണ് താരപുത്രിയുടെ അരങ്ങേറ്റം. ഇപ്പോഴിതാ തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചും ‘അമ്മമാരെ’ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശ്രീസംഖ്യ.

തനിക്ക് മൂന്ന് അമ്മമാരാണെന്ന് ശ്രീസംഖ്യ പറയുന്നു. കൽപന, കലാരഞ്ജിനി, ഉർവ്വശി മൂന്ന് പേരും അമ്മമാരാണ്. എടുത്ത് പറയാനാണെങ്കിൽ കൽപനയുടെ മകളാണ്, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരപുത്രി പറഞ്ഞു. തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചും ശ്രീസംഖ്യ സംസാരിച്ചു. കുറച്ചുകൂടെ നേരത്തെ വെള്ളിത്തിരയിലേക്ക് പ്രതീക്ഷിച്ചിരുന്നു എന്ന് അവതാരകൻ പറയുമ്പോൾ ഞാൻ അങ്ങനെ പ്രതീക്ഷിച്ചിട്ടില്ലെന്നാണ് ശ്രീസംഖ്യയുടെ മറുപടി.

പഠിക്കാതെ ഒന്നിനും ഇറക്കില്ലെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. എങ്ങനെയെങ്കിലും പഠിച്ചേ പറ്റൂ എന്ന അവസ്ഥയിലായി.പിന്നീട് കോളേജൊക്കെ തീർത്ത് വന്നപ്പോഴേക്കും എനിക്ക് ഇനി പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ നാല് വർഷം ഞാൻ ഡ്രാമാ ക്ലാസും ട്രെയിനിങ്ങും ഒക്കെയായി പോയി. അതിനു ശേഷമാണ് ജയൻ സാറിന്റെ സിനിമ വരുന്നത്. കംഫർട്ടബിൾ ആയ സ്ക്രിപ്റ്റ് ആയിരുന്നു. അങ്ങനെയാണ് അത് ചൂസ് ചെയ്യുന്നത്. അതുകൊണ്ടാണ് സിനിമയിലേക്ക് വരാൻ താമസിച്ചത്’, ശ്രീസംഖ്യ പറഞ്ഞു.

‘മുൻപ് കിസാ എന്നൊരു സിനിമ പ്രഖ്യാപിച്ചിരുന്നു. അത് ആയിട്ടില്ല. അത് ഭാവിയിൽ വന്നേക്കാം. ഷൂട്ട് ഒന്നും നടന്നിട്ടില്ല. ആദ്യമായി അഭിനയിക്കുന്നത് ജയൻ സാറിന്റെ ഈ സിനിമയിൽ തന്നെയാണ്. എല്ലാ പിന്തുണയുമായി അമ്മമാർ ഒപ്പമുണ്ട്. ബിഹൈൻഡ് സ്‌ക്രീനിൽ എനിക്ക് എല്ലാ പിന്തുണയും തന്ന് വല്യമ്മ കാർത്തു (കലാരഞ്ജിനി) ഒപ്പമുണ്ടായിരുന്നു. ഓൺ സ്‌ക്രീനിൽ ചെറിയമ്മയായ പൊടിയമ്മയും (ഉർവ്വശി) ഉണ്ട്. ഒപ്പം അഭിനയിച്ചവർ എല്ലാവരും പരിചയക്കാരായിരുന്നു. അതുകൊണ്ട് ഒരു ടെൻഷനും ഉണ്ടായിരുന്നില്ല. വളരെ കംഫർട്ടബിൾ ആയിരുന്നു. അവരെല്ലാം ഒരു പുതുമുഖ താരത്തെ പോലെ എന്നെ സഹായിച്ചു’, താരപുത്രി പറഞ്ഞു.

‘ഞാൻ ചെറുപ്പം മുതൽ കേട്ടുവളർന്നത് സിനിമയെ കുറിച്ചാണ്. എല്ലാം പോസിറ്റീവായ കാര്യങ്ങളായിരുന്നു. സെറ്റിൽ ഒന്നും അങ്ങനെ കൊണ്ടുപോയിട്ടില്ല. എങ്കിലും ഇതിലേക്ക് വരണമെന്ന ആഗ്രഹം വന്നിരുന്നു. ഡോക്ടറാവാതെ ഡോക്ടറായും മറ്റുമൊക്കെ അഭിനയിക്കാമല്ലോ വ്യത്യസ്തമായ അഥാപാത്രങ്ങൾ എന്നതാണ് എനിക്ക് സിനിമയിലേക്ക് വരാൻ പ്രചോദനമായത്’, ശ്രീസംഖ്യ പറഞ്ഞു.

ചെറുപ്പത്തിൽ അമ്മ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നെങ്കിലും ഒരിക്കലും മിസ് ചെയ്തിട്ടില്ലെന്നും ശ്രീസംഖ്യ പറയുകയുണ്ടായി. ‘എന്റെ അമ്മുമ്മയാണ് എന്നെ വളർത്തിയത്. ഈ ജെനെറേഷനിലെ മക്കൾ, ഞങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു. അതുകൊണ്ട് ഈ അമ്മമാർ ഇല്ലാത്തതൊന്നും ഞങ്ങൾക്ക് ഒരു മൈൻഡേ അല്ല. സ്‌കൂളിൽ പോവുക, വഴക്കുണ്ടാക്കുക, കഴിക്കാൻ വല്ലതും കിട്ടുക, ഇതൊക്കെ മാത്രമാണ് ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത്’,

‘ഇവർ വരുമ്പോൾ, ആ വന്നോ എന്ന് മാത്രം. അതിൽ കൂടുതൽ മര്യാദ ഒന്നും കൊടുക്കൽ ഇല്ലായിരുന്നു. പിന്നീട് ഇവർ വലിയ ആളുകളാണെന്ന് ഞങ്ങൾക്ക് മനസിലായി എങ്കിലും മിസ് ചെയ്യുന്നുണ്ടായിരുന്നില്ല. അങ്ങനെ ഒരു വിഷമവും ഉണ്ടായിട്ടില്ല. ഇവർ ഷൂട്ടിന് പോവുകയാണ് എന്നൊക്കെ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഇവരെ സിനിമയിൽ കാണുന്നത് സന്തോഷമായിരുന്നു. സ്‌കൂളിൽ ഒക്കെ പോയി, കൂട്ടുകാരോടൊക്കെ പറയുന്നത് സന്തോഷമായിരുന്നു’, ശ്രീസംഖ്യ പറഞ്ഞു.

AJILI ANNAJOHN :