പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര നായകന്മാർക്കൊപ്പവും എത്തിയത്. പലപ്പോഴും വിവാദങ്ങൾക്ക് നടുവിലാണ് നടൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഹരി മരുന്നുമായി ബന്ധപ്പെട്ട് നടന്റെ പേര് വാർത്തകളിലടക്കം ചർച്ചയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട്ടിലെ ധർമപുരിയ്ക്കടുത്തുവെച്ച് നടനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. ഷൈൻ ടോം ചാക്കോയുടെ ചികിൽസയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. വാഹനത്തിൽ ഉണ്ടായിരുന്നത് അഞ്ചുപേർ. രാവിലെ ആറുമണിയോടെ തമിഴ്നാട്ടിലെ ധർമപുരി പലക്കോട് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.ഇതിന്റെ ഞെട്ടലിലാണ് കേരളക്കര.
ഇപ്പോഴിതാ സ്‌നേഹ ശ്രീകുമാർ ഷൈനിന്റെ പിതാവിനെ കുറിച്ചും തങ്ങൾക്ക് അതേ സ്ഥലത്ത് വെച്ചുണ്ടായ അപകടത്തെ കുറിച്ചും തുറന്ന് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. വളരെ ദുഃഖകരമായ വാർത്ത. ആദരാഞ്ജലികൾ. സേലത്തിനടുത്തു ധർമ്മപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടു. ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും. അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ട്. സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി എങ്ങിനെ മാറിയെന്നു അറിഞ്ഞൂടാ.
ഈ വാർത്തയും ഞെട്ടിക്കുന്നതാണ്. ഒരാൾ വലിയ ഒരു വിപത്തിൽ അകപ്പെട്ടപ്പോൾ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്. എല്ലാ അച്ഛനമ്മമാരും അങ്ങിനെ അല്ലെ എന്ന് ചോദിക്കുന്നവർക്കായി, അങ്ങിനെ അല്ല. അങ്ങിനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്. തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽനിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങിനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛൻ ആണ് പോയത്. ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ് ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടത് എന്നുമായിരുന്നു സ്നേഹ കുറിച്ചത്.
സംഭവത്തിൽ സോഷ്യൽ മീഡിയയിൽ മോശം പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ സംവിധായകൻ ആര്യൻ രമണി ഗിരിജാവല്ലഭനും രംഗത്തെത്തിയിരുന്നു. തിരുത്താനുള്ള സാധ്യത ജീവിതത്തിൽ ഇല്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്ത് അർത്ഥമാണ് ഉള്ളത്??! ഷൈൻ ടോം ചാക്കോയുടെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു എന്ന വേദനാജനകമായ വാർത്തകൾക്ക് താഴെ ഉള്ള കമന്റുകൾ മനുഷ്യന്റെ ജീർണ്ണ മനോഭാവത്തിന്റെ നേർക്കാഴ്ച്ചയാണ്. ഷൈൻ ടോം ചാക്കോ എന്ന നടൻ താൻ അകപ്പെട്ടിരിക്കുന്ന ലഹരിയുടെ തടങ്കൽ തിരിച്ചറിഞ്ഞ് ആ തടങ്കലിൽ നിന്നും പുറത്ത് വരാനായുള്ള ചികിത്സയുടെ ഭാഗമായി ബംഗ്ലൂർക്ക് നടത്തിയ യാത്രക്ക് ഇടയിൽ സംഭവിച്ച അപകടമാണിത് എന്ന് അറിയുന്നു.
തങ്ങളുടെ മകന് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം എന്ന് കരുതി ഒപ്പം പോയ ആ മാതാപിതാക്കൾ.. മകന്റെ സഹായത്തിന് അവന് താങ്ങായി അങ്ങനെ അമ്മയും അച്ഛനും ഒപ്പം നിൽക്കുന്നൂ എന്നത് തന്നെ ഒരു ഭാഗ്യമാണ്. അത്രയും എഫർട്ട് ഇട്ട് പല മാധ്യമ വിചാരണകളും, നാട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകൾ കേട്ട് മകനൊപ്പം ഉയിരുകൊടുത്ത് നിൽക്കുന്ന ആ മാതാപിതാക്കളിൽ അവരിൽ ഒരാൾക്ക് ഇങ്ങനെ ഒരു ദുര്യോഗം സംഭവിക്കുമ്പോൾ അത് കണ്ട് സന്തോഷിക്കാനും കുത്തുവാക്കുകൾ കൊണ്ട് റീത്ത് വെക്കാനും ഒക്കെ ഉള്ള മനോഭാവം ഉള്ളവർക്ക് വേണ്ടത് ചികിത്സയാണ്. Really!!
ലഹരി ഉപയോഗിക്കുന്ന ഒരാളെ മലയാളി കല്ലെറിയുന്നത് അത് അയാളോടുള്ള കരുതലോ അയാൾ അത് തിരുത്തി ജീവിതത്തിലേക്ക് തിരിച്ച് വരണം എന്നുള്ള ആത്മാർഥമായ ആഗ്രഹം കൊണ്ടൊന്നുമല്ല. മറിച്ച് (എല്ലാവരും എല്ല) അയാൾ അങ്ങനെ അങ്ങ് നശിച്ച് ഒടുങ്ങി പോകട്ടെ എന്ന് വിചാരിച്ച് ആണെന്ന് തോന്നിയിട്ടുണ്ട്. ഇന്ന് ഈ ഡിജിറ്റൽ ആൾക്കൂട്ട കല്ലെറിയലുകൾക്ക് ഒരു തരം entertainment value കിട്ടിയിരിക്കുകയാണ്.
ലഹരിക്ക് അടിമപ്പെടുന്നതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും. പീർ പ്രഷർ, സിസ്റ്റം നൽകുന്ന പ്രഷർ, ഇൻസെക്യൂരിറ്റീസ്, മെന്റൽ ഹെൽത്ത്.. എന്നാൽ അതിൽ നിന്നും ആത്മാർഥമായി പുറത്ത് കടക്കണം എന്ന് ആഗ്രഹിക്കുന്നവരെ – നാട്ടിലും വീട്ടിലും നാണം കെട്ട് അവർക്കൊപ്പം നിൽക്കുന്ന അവരുടെ ബന്ധുക്കളെ – ഒരു പോലെ കയ്യടിച്ച് മോട്ടിവേറ്റ് – support ചെയ്യുന്ന, സ്വീകരിക്കുന്ന വിശാലതയുള്ള ഒരു പ്രോഗ്രസ്സീവ് സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. ഇനി കയ്യടിയും മോട്ടിവേഷനും support ഒന്നും ചെയ്തില്ലെങ്കിലും, മിണ്ടാതിരിക്കാനുള്ള സെൻസിബിളിറ്റി എങ്കിലും കാണിക്കാം. ഷൈൻ ടോം ചാക്കോയുടെ ദുഖത്തിൽ പങ്ക് ചേരുന്നൂ. അദ്ദേഹത്തിന് ഈ testing times ൽ കൂടുതൽ ശക്തി ലഭിക്കട്ടെ..എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, അപകടം നടക്കുമ്പോൾ കാറിന്റെ മുൻ സീറ്റിലായിരുന്നു പിതാവ് ചാക്കോ. ഇടിയുടെ ആഘാതത്തിൽ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് ചാക്കോയുടെ മരണ കാരണമെന്നാണ് വിവരം. പുറകിലെ കാറിൽ വന്ന മലയാളികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ചാക്കോയ്ക്ക് ജീവൻ നഷ്ടമായി.
ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അൽപസമയത്തിനകം ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിന്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റന്റിനും കൈകൾക്ക് പരുക്കുണ്ട്. ധർമപുരി ഗവ. മെഡിക്കൽ കോളജിലാണ് ഇവരുമുള്ളത്. പിതാവിന്റെ മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും നാട്ടിലെത്തുമെന്നും കൊച്ചിയിലായിരിക്കും തുടർ ചികിത്സയെന്നുമാണ് വിവരം.
സേലം– ധർമപുരി– ഹൊസൂർ– ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തിൽപെട്ടത്. ധർമപുരിക്ക് അടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു.
തുടർ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വിവാദങ്ങൾക്കും വ്യവഹാരങ്ങൾക്കും വിരാമമിട്ട് പുതിയൊരു കരിയറിന് തുടക്കമിടാനുള്ള ആത്മാർഥ ശ്രമത്തിലായിരുന്നു ഷൈൻ. ചികിൽസ പൂർത്തിയാക്കാൻ കുടുംബവും ഒപ്പനിന്നു ശ്രമിക്കുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ദുരന്തം അതിഥിയാകുന്നത്.
ലഹരിയിൽ നിന്നും മകൻ മുക്തി നേടിയതിന്റെ സന്തോഷത്തിലായിരുന്നു സിപി ചാക്കോ. ഡി അഡിക്ഷൻ സെന്ററിൽ നിന്നും വന്ന ഷെെൻ പഴയ ശീലങ്ങൾ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയതാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഷെെനും പിതാവും ഇക്കാര്യം സംസാരിച്ചിരുന്നു. വൺ 2 ടോക്സ് എന്ന മീഡിയയിലാണ് ഇവർ സംസാരിച്ചത്. 2015 ൽ തനിക്കെതിരെ കൊക്കെയിൻ കേസ് വന്നപ്പോൾ അച്ഛൻ ഏറെ വിഷമിച്ചിരുന്നെന്ന് ഷെെൻ അന്ന് തുറന്ന് പറഞ്ഞു.
2015 ൽ എന്റെ പേരിൽ കൊക്കെയിൻ കേസ് വന്നിരുന്നു. പുലർച്ചൊണ് അറസ്റ്റ് ചെയ്ത് സൗത്ത് സ്റ്റേഷനിൽ കൊണ്ട് വന്നത്. എന്നെ മുകളിലിരുത്തി. താഴെ നിന്ന് ഡാഡി കരയുന്ന വിഷ്വൽ എനിക്ക് കിട്ടി. ഡാഡിയെ അതിന് മുമ്പ് കരഞ്ഞ് കണ്ടിരുന്നില്ലെന്നും ഷെെൻ ടോം ചാക്കോ അന്ന് പറഞ്ഞു.
ചില വിഷ്വലുകൾ ഞാൻ ചാനലുകളിൽ കണ്ടു. മമ്മിയും ഡാഡിയും പിന്നാലെ ഓടുന്നതെല്ലാം. ഇന്ന് അവരുടെ പ്രായം പത്ത് വർഷം കഴിഞ്ഞു. ഞാനിപ്പോഴാണ് മമ്മിയുടെ നടത്തമൊക്കെ കുറച്ച് കൂടെ ശ്രദ്ധിക്കുന്നത്. പണ്ടത്തെ സ്പീഡ് ഉണ്ടെങ്കിലും ചെറിയ ബുദ്ധിമുട്ടുണ്ട്. ഡാഡി എന്നാലും ഇപ്പോഴും ആ സ്പീഡിൽ തന്നെ ഓടുന്നുണ്ട്. അതിന്റെയിടയിൽ ഒരു പടം പ്രൊഡ്യൂസ് ചെയ്യേണ്ടി വന്നു. പല കാര്യങ്ങളും ഈ സമയങ്ങളിൽ ഞാൻ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്.
അതിലേക്ക് എന്റെ ശ്രദ്ധ ലഭിക്കാൻ ഉണ്ടായ അനുഭവമായാണ് ഇതിനെ കാണുന്നത്. എനിക്ക് വലിയിൽ നിന്നും പ്ലഷർ കിട്ടുന്നുണ്ട്. ആ പ്ലഷർ കാെണ്ട് ബാക്കിയുള്ളവർക്ക് യാതൊരു തരത്തിലുമുള്ള സ്വസ്ഥതയും ഉണ്ടാകുന്നില്ല. ടെൻഷനിൽ നിന്നും ടെൻഷനിലേക്ക് പോകുന്നു. അവരുടെ ജീവിതത്തിന് സുരക്ഷിതത്വമില്ലാതാകുന്നു. എനിക്ക് വേണ്ടിയാണെങ്കിൽ ഇതൊന്നും ഉപേക്ഷിക്കാൻ പറ്റില്ല. ഇവർക്കാണെങ്കിലേ എനിക്ക് ഉപേക്ഷിക്കാൻ പറ്റൂ. ഇനി ഇതൊന്നും വേണ്ടെന്ന് തോന്നിയതിന് കാരണമതാണെന്നും ഷെെൻ ടോം ചാക്കോ വ്യക്തമാക്കി.
മാതാപിതാക്കളാണ് തന്നോട് ഏറ്റവും കൂടുതൽ തവണ ക്ഷമിച്ചതെന്ന് ഷെെൻ അന്ന് പറഞ്ഞപ്പോൾ പിതാവ് നൽകിയ മറുപടി മക്കളാകുമ്പോൾ തെറ്റ് ചെയ്യും. അവരെ ശിക്ഷിക്കും. അവരോട് ക്ഷമിക്കും. പിന്നാലെ ഓടും. അതിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തേണ്ട എന്നായിരുന്നു. അമ്മയും അന്ന് ഷെെനിനെക്കുറിച്ച് സംസാരിച്ചു. അവന്റെ മനസ് ശരിയാകണം എന്നായിരുന്നു പ്രാർത്ഥന. അവനിങ്ങനെ വ്യത്യാസങ്ങൾ വന്നിട്ട് രണ്ട് മൂന്ന് വർഷമായിട്ടേയുള്ളൂ. മുമ്പുള്ള ഷെെനേ ആയിരുന്നില്ല രണ്ട് മൂന്ന് വർഷമായിട്ട്. എന്നാൽ മാറ്റങ്ങൾ വരുന്നുണ്ടായിരുന്നു. പക്ഷെ പൂർണമായും മാറ്റങ്ങൾ വന്നത് ഈ പ്രശ്നങ്ങൾക്ക് ശേഷമാണ്.
ഷെെനിന്റെ ജീവിതത്തിൽ ഏറ്റവും വലിയ ബലമായിരുന്നു പിതാവ് സിപി ചാക്കോ. നടൻ വലിയ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും മകനൊപ്പം ഉറച്ച് നിന്നയാൾ. ലഹരിക്കേസിൽ പേര് വന്നപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഷെെനിനെതിരെ വ്യാപക വിമർശനം വന്നു. എന്നാൽ ഒരിക്കൽ പോലും ഇദ്ദേഹം മകനെ തള്ളിപ്പറഞ്ഞില്ല. പത്ത് വർഷം കേസ് നടത്തി പരിചയമുണ്ട്. ഇതൊക്കെ ഓലപ്പാമ്പുകളല്ലേ എന്നാണ് ഷെെൻ ലഹരിക്കേസിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ സിപി ചാക്കോ പറഞ്ഞത്. 2015 ൽ ഷെെൻ കൊക്കെയിൻ കേസിലകപ്പെട്ടപ്പോൾ മകൻ നിരപരാധിയാണെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഈയടുത്താണ് ഷെെൻ ഈ കേസിൽ കുറ്റവിമുക്തനായത്.