പൊട്ടിക്കരയാൻ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വർഷങ്ങൾ; വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് ഇഷാന്‍ ദേവ്!

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗം സംഗീത പ്രേമികളെ ഇന്നും വേദനിപ്പിക്കുന്ന ഒന്നാണ് . വയലിനിൽ വിസ്മയം തീർത്ത കലാകാരൻ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറി അകാലത്തിൽ പൊലിഞ്ഞ ബാല ഭാസ്‌കർ. മരണം രംഗബോധമില്ലാത്ത ഒരു കോമാളിയായി ബാലുവിന്റെ ജീവിതത്തിലേക്ക് കടന്നിട്ട് ഇന്ന് നാല് വർഷം തികയുന്നു.

ഇപ്പോഴിതാ ബാലഭാസ്കറിന്റെ നാലാം ചരമവാർഷികത്തിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കിട്ട് സംഗീത സംവിധായകനും ഗായകനുമായ ഇഷാൻ ദേവ്. ഒരുമിച്ചു നടന്ന സൗഹൃദവീഥികളില്‍ ഇന്ന് ഒറ്റയ്ക്കു നടക്കേണ്ടി വരുമ്പോൾ വല്ലാത്ത ശൂന്യത തോന്നുന്നുവെന്ന് ഇഷാൻ കുറിച്ചു. ബാലഭാസ്കറിന് ഒപ്പമുള്ള ഓർമ്മ ചിത്രങ്ങളുടെ വീഡിയോയും കുറിപ്പിനൊപ്പം ഇഷാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

“ബാലു അണ്ണൻ, ഉറക്കെ പാടാനും പൊട്ടിച്ചിരിക്കാനും പഠിപ്പിച്ച സുഹൃത്ത്. പൊട്ടിക്കരയാൻ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വർഷങ്ങൾ. ശെരിക്കും, ഭൂമി ഒരു സ്വർഗ്ഗമായി മാറുന്നത് പ്രതിബന്ധങ്ങൾ ഇല്ലാണ്ട് ഉറ്റവരോടൊപ്പം ചിരിക്കാൻ കഴിയുമ്പോഴാണ്. ഉറ്റവനായി ജീവിതം വാർണ്ണാഭമാക്കിയ സൗഹൃദനാളുകൾ, ഇന്ന് വഴിയിൽ ഒറ്റയായി നടക്കേണ്ടി വരുന്ന ശൂന്യത. കാലമേറെ കടന്നാലും മരണം വരെ നമ്മെ വിട്ട് പോകാതെ ചിലതുണ്ടാകും, ആ ചിലതിൽ ഏറ്റവും മുകളിൽ ആണ് എന്റെ ബാലുഅണ്ണൻ Miss you Annaa”, എന്നാണ് ഇഷാൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബാലഭാസ്കറിന്‍റെ മാതാപിതാക്കള്‍ പരാതിയും നല്‍കിയിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തില്‍ അപകടം അസൂത്രിതമല്ലെന്നും ഡ്രൈവർ അർജ്ജുൻ അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നുമാണ് സിബിഐ നല്‍കിയ റിപ്പോർട്ട്.

എന്നാൽ സ്വർണ കടത്ത് കേസിൽ പ്രതികളായ ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്കറിന്‍റെ രക്ഷിതാക്കളുടെ വാദം. അപകട സമയത്ത് വാഹനമോടിച്ചത് ആരാണെന്ന് പോലും തർക്കമുണ്ടായിരുന്നു. പ്രധാന സാക്ഷികളെ കേള്‍ക്കാതെയും ഫോണ്‍ രേഖകള്‍ കൃത്യമായി പരിശോധിക്കാതെയുമാണ് സിബിഐ റിപ്പോർട്ട് തയ്യാറാക്കിയതെന്ന ബാലഭാസ്കറിന്‍റെ മാതാപിതാക്കളുടെ വാദം കോടതി തള്ളിയിരുന്നു.

AJILI ANNAJOHN :