18 വർഷം കഴിഞ്ഞിട്ടും തന്റെ പെരിയവരെ ഹൃദയത്തിൽ സൂക്ഷിച്ച് ലാലേട്ടൻ

ഇന്ത്യൻ സിനിമയുടെ ലെജൻഡറി താരമായ നടികർ തിലകം ശിവാജി ഗണേശൻ വിടപറഞ്ഞിട്ട് 18 വർഷം തികയുമ്പോൾ തന്റെ പെരിയവരെ ഓർക്കുകയാണ് മലയാളത്തിന്റെ തറ രാജാവ് മോഹൻലാൽ. ജൂലായ് 21 -നായിരുന്നു ആയിരുന്നു ശിവാജി ഗണേശന്റെ 18-ാം ചരമവാർഷികം. 1966-ല്‍ പത്മശ്രീ പുരസ്‌കാരവും 1984 ല്‍ പത്മഭൂഷണും നൽകി രാജ്യം ആദരിച്ച ശിവാജി ഗണേശൻ 2001 ജൂലൈ 21-നാണ് അന്തരിച്ചത്. എന്നാലിപ്പോൾ അദ്ദേഹത്തെ വിതുമ്പലോടെ ഓർക്കുകയാണ് ലാലേട്ടൻ.

“ശിവാജി ഗണേശ സാറിനൊപ്പം സ്ക്രീൻ പങ്കുവയ്ക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ഒരു അഭിനേതാവ് എന്നതിനേക്കാളും അദ്ദേഹം എനിക്കൊരു കുടുംബാംഗത്തെ പോലെ ആയിരുന്നു. 18 വർഷങ്ങൾ കടന്നു പോയിട്ടും ആ ഓർമ്മകൾ ഇപ്പോഴും ഹൃദയത്തിൽ നിലനിൽക്കുന്നു. പ്രാർത്ഥനകൾ,” മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. ‘ഒരു യാത്രാമൊഴി’ എന്ന ചിത്രത്തിലെ ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവെച്ചു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലും ശിവാജി ഗണേശനും മത്സരിച്ച് അഭിനയിച്ച ‘ഒരു യാത്രാമൊഴി. ചിന്നനും പെരിയവരുമായി ഇരുവരും സ്ക്രീനിൽ തകർത്തഭിനയിച്ചപ്പോൾ രണ്ടു അഭിനയവിസ്മയങ്ങളെ ഒന്നിച്ച് കണ്ട സന്തോഷമായിരുന്നു പ്രേക്ഷകർക്കും.

പ്രിയദർശന്റെ കഥയ്ക്ക് ജോൺ പോൾ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തനായിരുന്നു. 1997 ലാണ് ചിത്രം റിലീസിനെത്തിയത്. അമ്മയെയും തന്നെയും വിട്ടു പോയതിന് അച്ഛനോട് പ്രതികാരം ചെയ്യാന്‍ നടക്കുന്ന മകന്റെ കഥയാണ് ചിത്രം പറഞ്ഞത്. മകനായി മോഹന്‍ലാലും അച്ഛനായി ശിവാജി ഗണേശനും തകര്‍ത്തഭിനയിച്ച സിനിമ. പ്രിയദര്‍ശന്റെ തിരക്കഥയില്‍ പിറന്ന ചിത്രം തമിഴിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. സോമന്‍, എന്‍ എഫ് വര്‍ഗീസ്, ബഹദൂര്‍, തിലകന്‍ എന്നീ അഭിനയപ്രതിഭകളും ചിത്രത്തിലുണ്ടായിരുന്നു. രഞ്ജിത, ഭാരതി, നെടുമുടി വേണു, പ്രകാശ് രാജ്. കനകലത, ശ്രീരാമന്‍, മണിയന്‍പിളള രാജു തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇളയരാജ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടി. പ്രത്യേകിച്ചും കാക്കാല കണ്ണമ്മ, തൈമാവിന്‍ തണലിൽ തുടങ്ങിയ ഗാനങ്ങൾ.

shivaji ganeshan- mohan lal – remembers- 18 years

Noora T Noora T :