ജയിലില്‍ കിടന്നപ്പോള്‍ നല്ല വൃത്തികെട്ട റോളുകളുണ്ടാവും, അത് കിട്ടും എന്നാണ് കരുതിയിരുന്നത്; ഷൈന്‍ ടോം ചാക്കോ

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയിലില്‍ കിടന്ന നാളുകളേക്കുറിച്ചും അതിനെ എങ്ങനെ മറികടന്നെന്നും വിശദീകരിച്ചിരിക്കുകയാണ് നടന്‍. ജയിലില്‍ക്കിടന്ന സമയത്ത് തനിക്കിനി സിനിമകള്‍ കിട്ടില്ലെന്ന് വിചാരിച്ചിരുന്നതായി അദ്ദേഹം പറയുന്നു.

ജയിലില്‍ക്കിടന്ന സമയത്ത് ഇനി സിനിമകള്‍ കിട്ടില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ മനസ് തന്നെ ആശ്വസിപ്പിച്ചിരുന്നത് നല്ല വൃത്തികെട്ട റോളുകളുണ്ടാവും, അത് കിട്ടും എന്നാണ്. തന്റെ ചുറ്റുപാട് വെച്ച് കിട്ടാവുന്ന ഏറ്റവും മോശം സ്വഭാവമുള്ള കഥാപാത്രമായിരുന്നു ഇഷ്ഖിലേത്. ഇത്രയും സ്‌പേസ് ഉള്ള ഒരു തിരക്കഥ അന്നുവരെ കേട്ടിട്ടില്ല. ഒരുപാട് നാളത്തെ കഥയല്ല അത്.

ഒരു രാത്രിയില്‍ നടക്കുന്ന കഥ വളരെ വിശദമായി പറയുകയാണ്. ആ കഥാപാത്രമാണ് ഇവിടെ വരെ എത്തിച്ച ഇന്ധനമെന്ന് ഷൈന്‍ പറഞ്ഞു. ജയിലില്‍ വെച്ച് പൗലോ കൊയ്‌ലോയുടെ ഒരു പുസ്തകം വായിച്ചതിലൂടെ എന്റെ ഇല്ലാതായ പ്രതീക്ഷ ചെറുതായി ഉണ്ടായിത്തുടങ്ങി. അറുപത് ദിവസമുണ്ടായിരുന്നു അവിടെ.

2019 ആയി ആ അനുഭവങ്ങളെ ഒന്ന് മറികടക്കാന്‍. നല്ല റോളുകള്‍ മാത്രമല്ല, വൃത്തികെട്ട റോളുകളും സിനിമയിലുണ്ടാവും എന്നായിരുന്നു സ്വയം പ്രചോദിപ്പിക്കാന്‍ പറഞ്ഞുകൊണ്ടിരുന്നത്. സിനിമയേക്കുറിച്ച് ഇതായിരുന്നു ചിന്ത. യഥാര്‍ഥ ജീവിതത്തേക്കുറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. മറ്റ് ആശങ്കകളും ഉണ്ടായിരുന്നില്ല.’ അദ്ദേഹം വ്യക്തമാക്കി.

ഏറെ വിവാദമായ കോക്പിറ്റ് സംഭവത്തേക്കുറിച്ചും ഷൈന്‍ മനസുതുറന്നു. പറത്താനറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് വിമാനത്തിന്റെ കോക്പിറ്റിനകത്ത് കയറാന്‍ നോക്കിയതെന്ന് താരം പറഞ്ഞു. കാശ് കൊടുക്കുന്നതല്ലേ? എയര്‍ ഇന്ത്യ നമ്മള്‍ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്?

കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരാണെന്ന് മനസിലാവുന്നത്. പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ? അപ്പോള്‍ കയറാന്‍ പാടില്ല എന്നും പറഞ്ഞ് എല്ലാവരും പുറത്തുനിന്നാല്‍ മതിയോ? പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറിയിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും ഒരു പ്രശ്‌നവും ഇല്ലല്ലോ എന്നും ഷൈന്‍ ചോദിച്ചു.

Vijayasree Vijayasree :