നടനിൽ നിന്ന് ആ നിർമ്മാതാവിലേക്ക്! അന്വേഷണം വഴിത്തിരിവിലേക്ക്.. പൂട്ടാനൊരുങ്ങി പോലീസ്

കൊച്ചിയിൽ നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസ് ഏറെ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ഓരോ ദിവസം കഴിയും തോറും അന്വേഷണത്തിൽ പുതിയ വഴിത്തിരുവുകളാണ്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം. കേസിൽ നാല് പേരായിരുന്നു അറസ്റ്റിലായത്. കേസില്‍ പിടിയിലായ മുഖ്യപ്രതി ഷെരീഫിന്‍റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ മറ്റ് വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍റെ നിഗമനം. അതെ സമയം പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ടായിരുന്നു. ആ സൂചനകൾ ഉറപ്പിക്കുകയാണ്

കേസിലെ അന്വേഷണം നീങ്ങുന്നത് സിനിമ നിർമ്മാതാവിലേക്കെന്നാണ് പുറത്ത് വരുന്ന സൂചനകൾ. അറസ്റ്റിലായ പ്രതി റഫീക്കിന് ഷംനയുടെ ഫോൺ നമ്പർ ലഭിച്ചത് ഈ നിർമ്മാതാവിൽ നിന്നാണ്. തുടർച്ചയായി വിദേശയാത്ര നടത്തുന്ന റഫീഖിന്റെ സഹോദരനാണ് ഈ നിർമാതാവ് ഷംനയുടെ ഫോൺ നമ്പർ കൈമാറിയതെന്നും സാമ്‌നയിൽ നിന്നും പത്ത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷയമെന്നും അന്വേഷണ സംഘം പറയുന്നു. നിർമ്മാതാവിനെ ഉടൻ ചോദ്യം ചെയ്യും.

ഷംനയ്ക്ക് പിന്നാലെ മോഡലിംഗ് രംഗത്തുള്ള മറ്റു ചില യുവതികൾ കൂടി ഈ സംഘത്തിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. സ്വര്ണക്കടത്തിനും ഹവാല ഇടപാടുകൾക്കും തങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചുവെന്നായിരുന്നു വെളിപ്പെടുത്തൽ. റഫീഖിന്റെ സഹോദരൻ മാസത്തിൽ ആര് തവണയെങ്കിലും വിദേശയാത്ര നടത്തുന്നതായി പാസ്പോർട്ട് രേഖകളിൽ നിന്നും വ്യക്തമാണ്. നിരന്തരം വിദേശ യാത്ര നടത്തുന്നതിനിടെ സിനിമ രംഗത്തുള്ളവരുമായുണ്ടായ അടുപ്പം വഴിയാണ് സംഘം ഷംനയിലേക്ക് എത്തിയെത്തും പോലീസ് സംശയിക്കുകയാണ്.

അതേസമയം കേസിലെ മുഖ്യപ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട്ട് വച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതീവരഹസ്യമായി ഈ വിവരം സൂക്ഷിച്ച പൊലീസ് ഇയാളെ കൊച്ചിയിലെത്തിച്ച ശേഷം മാത്രമാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ഇയാളെ നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. ലൈംഗികചൂഷണമടക്കം കൂടുതൽ പരാതികളുമായി കൂടുതൽ ഇരകൾ കേസിൽ രംഗത്ത് വരുമ്പോൾ കേസ് മറ്റൊരു തലത്തിലേക്ക് മാറുകയാണ്

.ഇന്നലെയും ഇന്നുമായി കൂടുതൽ മോഡലുകൾ ഇതേസംഘത്തിനെതിരെ ലൈംഗികചൂഷണമടക്കം ഉണ്ടായെന്ന പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇവരുടെ എല്ലാവരുടെയും പരാതികളിൽ വെവ്വേറെ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ എല്ലാം ഒറ്റ കേസായി പരിഗണിച്ച് ശക്തമായ കേസും തെളിവുകളും ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനിടെ, കേസ് പിൻവലിക്കാനുള്ള ശക്തമായ സമ്മർദ്ദം പല ഭാഗത്തു നിന്നുമുണ്ടെന്ന് പരാതി നൽകിയ ഒരു യുവമോഡൽ പറഞ്ഞു. ഇരകൾക്ക് ആർക്കെങ്കിലും അത്തരമൊരു പരാതിയുണ്ടെങ്കിൽ ഉടനടി പൊലീസിനെ സമീപിക്കണമെന്നും, എല്ലാ സുരക്ഷയും ഒരുക്കുമെന്നും കേസന്വേഷിക്കുന്ന ഡിസിപി പൂങ്കുഴലിയും പ്രതികരിച്ചു.

ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് കെണിയിൽ പെടുത്താനുള്ള പ്രധാനപദ്ധതി തയ്യാറാക്കിയത് ഷെരീഫാണെന്നാണ് അച്ഛൻ കാസിം വ്യക്തമാക്കുന്നത്. എന്നാൽ ഷെരീഫ് മാത്രമല്ല, ഇനിയും കൂടുതൽ പേർ ഇതിൽ അംഗങ്ങളാണെന്നും തട്ടിപ്പിനും ഭീഷണിക്കും ചൂഷണത്തിനുമിരയായ യുവമോഡൽ വ്യക്തമാക്കുന്നു. ഇതേ സംഘത്തിലെ ആളുകളാണ് സ്വർണ്ണക്കടത്തിന് നിർബന്ധിച്ചതെന്നാണ് യുവമോഡൽ വ്യക്തമാക്കുന്നത്.

അതേസമയം, ഷംനാ കാസിമുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിലായെന്ന് ഡിസിപി പൂങ്കുഴലി വ്യക്തമാക്കുന്നു. പുതിയ പരാതികളിൽ അന്വേഷണം നടക്കുകയാണ്. കൂടെ നിന്നാൽ സിനിമാ, സീരിയൽ മേഖലകളിൽ അവസരം തരാമെന്നും നല്ല പണം ലഭിക്കുമെന്നും പറഞ്ഞാണ് ഈ പ്രതികൾ പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകാറുള്ളത്. ബാച്ചുകളായാണ് പെൺകുട്ടികളെ ആവശ്യമുള്ള ഇടത്തേക്ക് കടത്തുക. ഏറ്റവുമൊടുവിൽ എട്ട് പെൺകുട്ടികളുള്ള ഒരു സംഘത്തെയാണ് പാലക്കാട്ടെത്തിച്ചതും സ്വർണക്കടത്തിന് വേണ്ടി നിർബന്ധിച്ചതും. ഇതിലെ ഒരാളാണ് നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കേസിൽ മുഖ്യപ്രതി അറസ്റ്റിലായതോടെ എല്ലാവരെയും ഒരുമിച്ചിരുത്തി വിശദമായ മൊഴിയെടുപ്പും അന്വേഷണവും ഉണ്ടാകും. പഴുതടച്ച അന്വേഷണത്തിലൂടെയാണ് പോലീസ് ഇപ്പോൾ നീങ്ങുന്നത്

Noora T Noora T :