ഷക്കീലയെ വളര്‍ത്തുമകള്‍ തലയ്ക്കടിച്ചു, അഭിഭാഷകയുടെ കൈ കടിച്ചുമുറിച്ചു; പരാതിയുമായി നടി; ഉപദ്രവിച്ചത് ആറ് മാസം മുതല്‍ ദത്തെടുത്ത് വളര്‍ത്തുന്ന മകള്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. പ്രമുഖ താരങ്ങളുടെ മലയാള സിനിമകള്‍ തുടരെ പരാജയപ്പെട്ട് മലയാള സിനിമാ ലോകം സാമ്പത്തികമായി മോശം അവസ്ഥയില്‍ നില്‍ക്കെയാണ് ഷക്കീലയുടെ സിനിമകള്‍ തരംഗമാവുന്നത്. വന്‍ജനാവലി ഷക്കീലയുടെ സിനിമകള്‍ക്ക് എത്തി. അന്ന് ഷക്കീല എന്ന് പേര് പലപ്പോഴും മുഖ്യധാരയില്‍ ഒരു മോശം ഇമേജില്‍ അറിയപ്പെട്ടു.

സില്‍ക് സ്മിതയ്ക്ക് ശേഷമാണ് ഷക്കീല ബി ബി ഗ്രേഡ് സിനിമകളില്‍ തിളങ്ങുന്നത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന് ഷക്കീല ആഗ്രഹിച്ചിരുന്നെങ്കിലും ഇത്തരത്തിലുള്ള അവസരങ്ങള്‍ ഷക്കീലയ്ക്ക് വന്നില്ല. ഡ്യൂപ്പിനെ വെച്ച് രംഗങ്ങള്‍ ചിത്രീകരിച്ച് ഇത് ഷക്കീലയെന്ന പേരില്‍ തിയറ്ററുകളിലെത്തുന്ന സാഹചര്യവും ഉണ്ടായി. ഇതോടെയാണ് മലയാള സിനിമകളില്‍ നിന്നും മാറി നില്‍ക്കാന്‍ ഷക്കീല തീരുമാനിച്ചത്.

ഇപ്പോഴിതാ നടി ഷക്കീലയെ വളര്‍ത്തുമകള്‍ ശീതള്‍ ആക്രമിച്ചുവെന്ന് പരാതി വന്നിരിക്കുകയാണ്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് മര്‍ദിച്ചതെന്നും ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈയിലെ യുണൈറ്റഡ് ഇന്ത്യ കോളനിയില്‍ താമസിക്കുന്ന ഷക്കീല, സഹോദര പുത്രിയായ ശീതളിനെ ആറു മാസം  മുതല്‍ ദത്തെടുത്ത് വളര്‍ത്തുകയാണ്.

ശനിയാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വഴക്കുണ്ടായി. തര്‍ക്കത്തിനിടെ ഷക്കീലയെ ആക്രമിച്ച് നിലത്ത് തള്ളിയിട്ട ശേഷം ശീതള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.
ശീതള്‍ തന്നെ മര്‍ദിച്ച വിവരം ഷക്കീല സുഹൃത്തായ നര്‍മദയോട് പങ്കുവയ്ക്കുകയും തുടര്‍ന്ന് അഭിഭാഷകയായ സൗന്ദര്യയെ അറിയിക്കുകയുമായിരുന്നു. പ്രശ്‌നം സംസാരിച്ച് തീര്‍ക്കുന്നതിനായി സൗന്ദര്യ, ശീതളിനെ ഫോണില്‍ വിളിച്ചപ്പോഴും ഇവര്‍ അധിക്ഷേപിച്ച് സംസാരിച്ചു.

തുടര്‍ന്ന് വീട്ടിലെത്തിയ ശീതളും അമ്മ ശശിയും സഹോദരി ജമീലയും ഷക്കീലയെയും അഭിഭാഷകയെയും ആക്രമിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ശീതള്‍ ട്രേ എടുത്ത് ഷക്കീലയുടെ തലയില്‍ അടിച്ചുവെന്നും ശീതളിന്റെ അമ്മ, സൗന്ദര്യയുടെ കൈ കടിച്ചുമുറിച്ചുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആക്രമണത്തെ തുടര്‍ന്ന് ഷക്കീലയും അഭിഭാഷകയും കോടമ്പാക്കം പൊലീസില്‍ പരാതി നല്‍കി. പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്. തന്നെ ഷക്കീല ആക്രമിച്ചതായി ശീതളും പരാതി നല്‍കി. വിശദമായി സംഭവം അന്വേഷിക്കുകയാണെന്നും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നുവെന്നും പൊലീസ് അറിയിച്ചു.

അതേസമയം, അടുത്തിടെ സിനിമയില്‍ നിന്ന് താനിത്രയും കാലം സമ്പാദിച്ചതെല്ലാം കുടുംബത്തിന് കൊടുത്തു. ഇന്ന് എന്റെ കൈയില്‍ ഒന്നുമില്ല. അതിനാല്‍ തന്നെ ഇന്‍കം ടാക്‌സിനെ തനിക്ക് ഭയക്കേണ്ടതില്ല എന്ന് ഷക്കീല പറഞ്ഞു. തന്റെ സമ്പാദ്യം മറ്റൊരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല എന്നും ഷക്കീല വ്യക്തമാക്കി. നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും എന്നാല്‍ അത് തുറന്നു പറയാന്‍ ചിലര്‍ക്ക് മടിയാണ് എന്നും ഷക്കീല പറഞ്ഞു.

കിന്നാരത്തുമ്പികള്‍ എന്ന സിനിമയ്ക്ക് എനിക്ക് അഞ്ച് ദിവസത്തേക്ക് ലഭിച്ച തുക 25000 രൂപയാണ്. പക്ഷെ ആ സിനിമ വലിയ ഹിറ്റായി മാറി. അതിന് ശേഷം വന്ന കാതര എന്ന സിനിമക്ക് ഒരു ദിവസം തനിക്ക് ലഭിച്ചത് 10000 രൂപയാണ് എന്നും അതിന് പത്ത് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു എന്നും ഷക്കീല ഓര്‍മിച്ചു. അന്നൊന്നും പൈസയുടെ വില തനിക്ക് അറിയില്ലായിരുന്നു എന്നും ഷക്കീല പറഞ്ഞു.

Vijayasree Vijayasree :