ഒരുപാട് കലാകാരന്മാരുടെ സംഭാവനയാണ് സിനിമ, തിയേറ്ററില്‍ ആളെ കയറ്റി കൂവിക്കുന്നതിന്റെ പുതിയ കാല വഴിയാണ് സമൂഹ മാധ്യമങ്ങള്‍; സത്യന്‍ അന്തിക്കാട്

നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സിനിമ ചെയ്യുകയാണ് തന്റെ സന്തോഷമെന്ന് പറയുകയാണ് സംവിധായകന്‍. ‘ഞാന്‍ സിനിമയില്‍ എത്തിപ്പെടുകയാണ് ഉണ്ടായത്. സംവിധായകന്‍ ആവണമെന്ന ആഗ്രഹം എങ്ങനെയോ ഉണ്ടായി. സിനിമാ പാരമ്പര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു. വിധിയാണ് സംവിധായകന്‍ ആക്കിയത്. നമ്മള്‍ അതിയായി ആഗ്രഹിച്ചാല്‍ അത് നടക്കും.

സിനിമ ചെയ്യുന്നത് തന്നെയാണ് എന്റെ സന്തോഷം. പ്രിയദര്‍ശനും ഞാനും തമ്മില്‍ ഒന്നോ രണ്ടോ വര്‍ഷത്തെ വ്യത്യാസമേ ഉള്ളൂ, ഞങ്ങള്‍ സമകാലികരാണ്. ഞാനും ശ്രീനിവാസനും ചെയ്ത അര്‍പ്പണത്തിന്റെ ഫലമാണ് ‘സന്ദേശം’. എപ്പോഴും പൊള്ളുന്ന ഒന്നാണ് ഈ ചിത്രം. ഇപ്പോഴും ഈ സിനിമ ചര്‍ച്ചയാകുന്നതില്‍ സന്തോഷം.’

ഏറ്റവും ആസ്വദിച്ച് എഴുതിയ തിരക്കഥകളില്‍ ഒന്നാണ് സന്ദേശത്തിന്റേത്. ശ്രീനിവാസനൊപ്പം തിരക്കഥ എഴുതുമ്പോള്‍ അതേറ്റവും ആസ്വദിക്കുക തങ്ങള്‍ തന്നെയാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ‘തിരക്കഥ വേണ്ടെന്ന് പറയാറുണ്ടെങ്കിലും എനിക്ക് തിരക്കഥ ഇല്ലാതെ പറ്റില്ല. തിരക്കഥ എഴുതാനാണ് പാട്. ഞാനും ശ്രീനിയും സംസാരിച്ചും വഴക്കിട്ടും ആസ്വദിച്ചും എഴുതിയാണ് സന്ദേശമെന്ന ചിത്രം. സംഭാഷണം പിന്നെയാണ് എഴുതിയത്.

‘പോളണ്ടിനെ പറ്റി പറയരുത്’ എന്നത് ഷൂട്ടിങ് സമയത്ത് എഴുതിയതാണ്. ഞാനും ശ്രീനിയും തിരക്കഥ എഴുതുമ്പോള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് ഞങ്ങള്‍ തന്നെയാണ്. തിരക്കഥ എഴുതുന്നത് ഒരേസമയം ആനന്ദവും വിഷമം പിടിച്ചതുമാണ്.’ തനിക്ക് പ്രിയപ്പെട്ട അഭിനേതാക്കളുടെ പ്രകടനങ്ങളേക്കുറിച്ച് സംസാരിച്ച സംവിധായകന്‍, സിദ്ദിഖിനെ അനുഗ്രഹം ലഭിച്ച നടന്‍ എന്ന് വിശേഷിപ്പിച്ചു.

പൂര്‍ണ്ണമായും കഥാപാത്രമാകുന്നയാളാണ് മോഹന്‍ലാല്‍ എന്നും ശങ്കരാടി, ഫിലോമില, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ മരണം തന്റെ സിനിമകളെ ബാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ‘അനുഗ്രഹം കിട്ടിയ നടനാണ് സിദ്ദിഖ്. ആന്‍ മരിയയിലെ സിദ്ദിഖിന്റെ അഭിനയം കണ്ട് ഫാന്‍ ആയിപ്പോയിട്ടുണ്ട്. മോഹന്‍ലാലൊക്കെ കഥാപാത്രം ആയി മാറുന്ന ആളാണ്. സന്മനസുള്ളവര്‍ക്ക് സമാധാനം ചെയ്യുന്ന സമയത്ത് അയാള്‍ പണിക്കരായി മാറി. ഞാന്‍ പണിക്കരെ എന്നാണ് വിളിച്ചിരുന്നത്.

പണ്ട് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട് അഭിനയം ഫുട്ബാള്‍ കളി പോലെയാവണം എന്ന്. കളിച്ച് കളിച്ച് പഠിക്കണം. സിനിമ ജീവിതവുമായി ബന്ധമുണ്ടാകണം. ഒരുപാട് കലാകാരന്മാരുടെ സംഭാവനയാണ് സിനിമ. ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഫിലോമിന എന്നിവരുടെ ശൂന്യത എന്നെ ബാധിച്ചിട്ടുണ്ട്.’

സമൂഹ മാധ്യമങ്ങളില്‍ സിനിമകള്‍ വിമര്‍ശിക്കപ്പെടുന്നതിനേക്കുറിച്ചും സത്യന്‍ അന്തിക്കാട് സംസാരിച്ചു. സ്വന്തം പ്രാവിണ്യം തെളിയിക്കാനാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ പലപ്പോഴും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ ആളെ കയറ്റി കൂവിക്കുന്നതിന്റെ പുതിയ കാല വഴിയാണ് സമൂഹ മാധ്യമങ്ങള്‍ എന്ന വിമര്‍ശനവും സംവിധായകന്‍ ഉയര്‍ത്തി.

യൂത്ത് കയറിയാലെ സിനിമ വിജയിക്കൂ എന്ന് ഒരു സമയം പറഞ്ഞിരുന്നു, ഇപ്പോള്‍ പ്രായമായവര്‍ സിനിമയ്‌ക്കെത്തുന്ന കാഴചയാണ് തിയേറ്ററുകളില്‍ എന്നും സിനിമയുടെ പ്രവചനാതീതയെ പറ്റി പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. സ്വന്തം പ്രവീണ്യം കാണിക്കാന്‍ ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കാറുണ്ട്. ഒരാളെ കുറെ പേര്‍ ചേര്‍ന്ന് ആക്രമിക്കുന്നു. പണ്ട് തിയേറ്ററില്‍ ആളെ കയറ്റി കൂവിക്കുന്നു.

ഇന്ന് സോഷ്യല്‍ മീഡിയ വഴിയാണ് ഇത് ചെയ്യുന്നത്. പ്രിയന്‍ ഒരു അപരാധമേ ചെയ്തിട്ടുള്ളു, മരക്കാര്‍ ചെയ്തു. സിനിമയില്‍ ഇല്ലാത്ത ഡയലോഗ് ഉപയോഗിച്ച് പോലും ട്രോളുകള്‍ വന്നു. തല്ലുമാല ഇറങ്ങിയപ്പോള്‍ യൂത്ത് കയറിയാലേ സിനിമ വിജയിക്കൂ എന്ന് ആളുകള്‍ പറഞ്ഞു. അപ്പോഴാണ് മാളികപ്പുറം വരുന്നത്. അതിന് അമ്മമാരൊക്കെയാണ് കയറുന്നത്. സിനിമയെ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല.’

Vijayasree Vijayasree :