ആ കാരണത്താലാണ് മാമുക്കോയ പോയപ്പോള്‍ എന്റെ നോട്ടുപുസ്തകത്തിലെ അവസാനത്തെ താളും പോയി എന്നെഴുതിയത്; സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് എന്ന സംവിധായകൻ ഒരുപാട് ഹിറ്റ് സിനിമകൾ മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. മലയാളികൾ ഇന്നും ഒരുപാട് പ്രതീക്ഷയോടെ കാണുന്ന സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. അദ്ദേഹം സിനിമ ലോകത്തിന് ഒരുപാട് അഭിനേതാക്കളെ സംഭാവന ചെയ്തിട്ടുള്ള ആളുകൂടിയാണ്. മാമുക്കോയയുടെ മരണത്തോടെ തന്റെ നോട്ടുപുസ്തകത്തിലെ അവസാനത്തെ പേജും കീറിയെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

അത്രയും രസതന്ത്രം വര്‍ക്ക് ചെയ്തിരുന്ന കുറച്ചു നടന്മാര്‍ തനിക്കുണ്ടായിരുന്നുവെന്ന ബോധ്യം സ്വകാര്യ അഹങ്കാരമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മാധ്യമവുമായുള്ള അഭിമുഖത്തിലായിരുന്നു സത്യന്‍ അന്തിക്കാടിന്റെ തുറന്നുപറച്ചില്‍.

നായകന്മാരില്ലെങ്കിലും ഇവരൊക്കെയുണ്ടെങ്കില്‍ സിനിമ ചെയ്യാമെന്ന ഒരു അഹങ്കാരം എനിക്കുണ്ടായിരുന്നു. എന്റെ സിനിമകളില്‍ ജയറാം ഏറെയും അഭിനയിച്ചത് ഒരു കാരക്ടര്‍ റോളിലായിരുന്നുവെന്ന് കാണാം. ഇവരൊക്കെ ഇല്ലാതായത് എന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണ്.പുതുതലമുറയില്‍ അതിഗംഭീര നടന്മാരുണ്ട്. പക്ഷേ, ഇവരോടുള്ള അത്രയും മാനസിക ഐക്യം അവരോടില്ല.

ആ തലമുറയിലെ ഏറ്റവും അവസാനത്തെ ആളായിരുന്നു മാമുക്കോയ.അതുകൊണ്ടാണ് മാമുക്കോയ പോയപ്പോള്‍ എന്റെ നോട്ടുപുസ്തകത്തിലെ അവസാനത്തെ താളും പോയി എന്നെഴുതിയത്.ആ രീതിയിലുള്ള ഒരുപാട് പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലും കണ്ടു. ശങ്കരാടി മുതലുള്ള ഒരു നഷ്ടവും നികത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AJILI ANNAJOHN :