കാഞ്ഞിരപ്പള്ളിയില്‍ ഒരു വീട്ടില്‍ റൂം സെറ്റ് ചെയ്ത് മരക്കാറിനെതിരെ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നു; സന്തോഷ് ടി കുരുവിള

വളരെയധികം പ്രീ റിലീസ് ഹൈപ്പോടെ വന്ന് ബോക്‌സ്ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാതിരുന്ന സിനിമയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും ചിത്രം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെതിരെ ആസൂത്രിതമായി ഡീഗ്രേഡിംഗ് നടന്നുവെന്ന് പറഞ്ഞിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാണപങ്കാളി കൂടിയായ സന്തോഷ് ടി കുരുവിള.

സിനിമ ഇറങ്ങി മൂന്ന് ദിവസമെങ്കിലും കഴിഞ്ഞ് മാത്രമേ സിനിമ റിവ്യൂകള്‍ ചെയ്യാന്‍ പാടൊളളൂ എന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

‘മരക്കാര്‍ ഭയങ്കരമായ ഡീഗ്രേഡിംഗ് നേരിട്ട സിനിമയാണ്. ഞങ്ങള്‍ തന്നെ പല പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരു വീട്ടില്‍ റൂം സെറ്റ് ചെയ്ത് സിനിമയ്‌ക്കെതിരെ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നു. അവരെ നമ്മള്‍ പൊലീസിനെകൊണ്ട് റെയ്ഡ് ചെയ്യിപ്പിച്ചു. ഒരു ഓഫീസ് റൂം സെറ്റ് ചെയ്തിട്ടാണ് ഇത് ചെയ്തത്. അവിടെ പോലീസുകാര്‍ക്കൊപ്പം ഞാന്‍ പോയിട്ടുണ്ട്.

സിനിമ ഇത്തരത്തില്‍ തകര്‍ക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. ഇതുകൊണ്ട് ജീവിക്കുന്ന ഒത്തിരി ആള്‍ക്കാരുണ്ട്. കാഴ്ചക്കാരായ വെറുതെ ഇരിക്കുന്നവര്‍ക്ക് എന്തും പറയാം. സിനിമയുടെ റിവ്യൂ പോലും ആദ്യത്തെ മൂന്ന് ദിവസം ഇടരുതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ എന്തു കാര്യവും നമ്മള്‍ ഗൂഗിളില്‍ നോക്കിയാണ് തീരുമാനിക്കുന്നത്. ഏറ്റവും നല്ല ഹോട്ടല്‍ ഏതാണെന്ന് ഗൂഗിള്‍ നോക്കി റിവ്യൂ ചെയ്യും. ബുക്ക് മൈ ഷോയില്‍ വരുന്ന റേറ്റിംഗ് എല്ലാം സിനിമയെ ബാധിക്കാറുണ്ട്.

കാശ് മുടക്കിയവന്റെ ബുദ്ധിമുട്ട് നമ്മള്‍ വിചാരിക്കുന്നതിന്റെ അപ്പുറത്താണ്. റിവ്യൂ കൊണ്ട് വിജയിക്കുന്ന ചിത്രങ്ങളുമുണ്ട്. പക്ഷേ ഒരു മൂന്ന് ദിവസമെങ്കിലും കാത്താല്‍ പണം മുടക്കിയവന് എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടട്ടെ’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Vijayasree Vijayasree :