ബസുകളുടെ അമിതവേഗത്തെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്. തളിപ്പറമ്പ് നിന്നും കണ്ണൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്ത അനുഭവവും അവിടന്ന് കെസ്ആർടിസി ബസിൽ യാത്ര ചെയ്ത അനുഭവവുമാണ് താരം കത്തിൽ പറയുന്നത്.
കത്തിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു ;
‘ബഹുമാനപ്പെട്ട, മുഖ്യ മന്ത്രിയും, ഗതാഗതവകുപ്പ് മന്ത്രിയും അറിയാൻ, കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേയ്ക്ക് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു. ഭാഗ്യമാണോ, അമ്മയുടെയും അച്ഛൻ്റെയും പ്രാർത്ഥനയാണോ അല്ല മാറ്റ് എന്തെങ്കിലും മിറാക്കിൾ ആണോ എന്നറിയില്ല അപകട മരണം സംഭവിച്ചില്ല. അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും.
മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പഴും നമ്മുടെ നിരത്തുകളിൽ നിർജീവം പരിലസിക്കുകയാണ്. കണ്ണൂരിൽ നിന്നും തിരിച്ച് കെഎസ്ആർടിസി ബസിലാണ് യാത്ര ചെയ്തത്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ. അത്ക്കും മേലെ. സൈക്കോ ജീവനക്കാർ.
ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല. മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട്. ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ്. ഇവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണം. ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം. ജനങ്ങളാണ്.
സർക്കാർസമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മൽസര ഓട്ടം കെസ്ആർടിസി എങ്കിലും മതിയാക്കണം. കാറിൽ എപ്പഴും യാത്ര ചെയ്യാൻ പറ്റില്ല. മനുഷ്യൻമാരെ കണ്ടും ചുറ്റു പാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ്റെ അപേക്ഷയാണ്.
സന്തോഷ്കീഴാറ്റൂർ