മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര നായകന്മാർക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈൻ തിളങ്ങിയത്.
സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈൻ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയിൽ വിമർശനങ്ങൾ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തിൽ ആർക്കും രണ്ട് അഭിപ്രായം ഉണ്ടാകാൻ വഴിയില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ്നാട്ടിലെ ധർമപുരിയ്ക്കടുത്തുവെച്ച് നടനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നടന്റെ പിതാവ് അന്തരിച്ചത്. ഷെെനിനും അമ്മയ്ക്കും പരിക്കുണ്ട്. എപ്പോഴും നിഴലായി കൂടെയുണ്ടായിരുന്ന അച്ഛൻ മരിച്ചതിന്റെ വിഷമത്തിലാണ് ഷെെൻ. ഈ വേളയിലും ലഹരി ഉപയോഗത്തിന്റെ പേര് പറഞ്ഞ് ഷെെനിനെ പരിഹസിക്കുന്നവർ ഏറെയാണ്. ഇപ്പോഴിതാ ഷെെനിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിർമാതാവ് സാന്ദ്ര തോമസ്. ഷെെൻ നല്ല മനസിനുടമയാണെന്ന് സാന്ദ്ര പറയുന്നു.
ഒരു മാഗസീനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. ഷെെൻ ഇതിൽ കൂടുതൽ സ്ട്രോങായി വരട്ടെ. എല്ലാത്തിൽ നിന്നും മുക്തി നേടി നല്ലൊരു മനുഷ്യനായി മാറട്ടെ. നല്ലൊരു വ്യക്തിയാണ് ഷെെൻ. എനിക്കൊരു സിനിമ കഴിഞ്ഞ ശേഷം എന്തെങ്കിലും രീതിയിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും എനിക്ക് ദേഷ്യമേ തോന്നാത്ത ആളാണ് ഷെെൻ. വളരെ ജെനുവിനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇതിന്റെ പേരിൽ എന്നെ ആൾക്കാർ തെറി വിളിക്കാൻ വരുമായിരിക്കും. പക്ഷെ ഞാൻ എന്റെ അനുഭവത്തിൽ നിന്നുള്ള അഭിപ്രായമാണ് പറയുന്നത്.
ആ മാതാപിതാക്കളും നല്ല ആൾക്കാരായിരുന്നു. അതുകൊണ്ട് തന്നെ അങ്കിൾ മരിച്ചപ്പോൾ ഞാൻ പോയിരുന്നു. ആന്റിയെ കണ്ടിരുന്നു. ഭയങ്കര വിഷമത്തിലാണ്. ആന്റെ എന്നെ കെട്ടിപ്പിടിച്ച് ഡാഡി പോയി മോളെ എന്ന് പറഞ്ഞപ്പോൾ എന്റെ കയ്യിൽ നിന്നും പോയി. ഈ സമയത്ത് ഷെെനിനൊപ്പം നിൽക്കണമെന്ന് ആസിഫ് അലി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. കാരണം ഷെെൻ ഒരു ഉപദ്രവകാരിയല്ല.
ഷെെനിന്റെ കൂടെ വർക്ക് ചെയ്ത ഒരു സിനിമാക്കാരും ഷെെനിനെ കുറ്റം പറയില്ല. കാരണം ഷെെൻ സിനിമയ്ക്ക് വേണ്ടി നിൽക്കുന്ന ആളാണ്. സിനിമയ്ക്ക് 100 ശതമാനം കൊടുക്കുന്ന ആളാണ്. അതിൽ നിന്ന് മാറിക്കഴിഞ്ഞാൽ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ എന്താണെന്ന് നമ്മൾക്കറിയില്ല. മനസ് കൊണ്ട് ഷെെനിനെയും കുടുംബത്തെയും എനിക്കിഷ്ടമാണ്. എന്നാൽ അവരുമായി എനിക്ക് യാതൊരു വ്യക്തിബന്ധവുമില്ല.
ടൊവിനോ, സൗബിൻ, സരയു, ടിനി ചേട്ടൻ തുടങ്ങിയവർ അടക്കത്തിന് വന്നത് കണ്ടു. ഞാൻ ഉള്ളിലേക്ക് മാറി നിൽക്കുകയായിരുന്നു. അതിനാൽ കൂടുതൽ പേരെ കണ്ടിട്ടില്ല. ഇൻഡസ്ട്രിയിൽ നിന്ന് കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഭാസിയും ഷെെനുമെല്ലാം മറ്റുള്ളവർക്ക് ഈസി ടാർഗെറ്റ് ആണ്. കാര്യം അവർക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. ലഹരി ഉപയോഗിക്കാത്തവർ ആരുണ്ട്. പക്ഷെ ഇവരെയാണ് ഹെെലെെറ്റ് ചെയ്യുന്നത്.
അടക്കത്തിന് പോയാൽ ഞാനും ലഹരിയുടെ ആൾക്കാരാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയായിരിക്കാം ചിലപ്പോൾ അവർ പോകാഞ്ഞത്. അല്ലെങ്കിൽ വിളിക്കാത്ത സദ്യക്ക് വരെ പോകുന്ന ആൾക്കാരുള്ള ഇൻഡസ്ട്രിയാണ് നമ്മുടേത്. പ്രൊഡ്യൂസേർസിൽ ആരെയും ഞാൻ കണ്ടില്ല. മീഡിയ പ്രൊജക്ട് ചെയ്ത രീതിയിലേ ഷെെനിനെ ആളുകൾ മനസിലാക്കിയിട്ടുള്ളൂ. ഷെെനും ഭാസിയും ഈസി ടാർഗെറ്റ് ആണ്.
ഇതിനേക്കാൾ അലമ്പ് കാണിക്കുന്ന, ഇതിനേക്കാൾ മോശത്തരം കാണിക്കുന്ന ഒരുപാട് നടൻമാരും നടിമാരുമുള്ള ഇൻഡസ്ട്രിയാണിത്. അവരുടെ കാര്യങ്ങൾ ആളുകൾ അറിഞ്ഞിട്ടില്ല എന്ന് മാത്രമേയുള്ളൂ. പൊലീസുകാരോട് ചോദിച്ചാലറിയാം. എക്സെെസും പൊലീസുമൊക്കെ പറയുന്ന ചില പേരുകൾ കേട്ടാൽ ഞെട്ടിപ്പോകും. ഫാമിലി മാനായും ഭയങ്കര നെക്സ്റ്റ് ഡോർ ബോയ് എന്നൊക്കെ തോന്നുന്ന ആൾക്കാരൊക്കെ ഇതിന്റെ ബ്രാൻഡ് അംബാസിഡർമാരാണ്. മൂവിംഗ് ഫാക്ടറി എന്നൊക്കെയാണ് പറയുന്നത്. ആ പേരുകളൊന്നും ആർക്കും അറിയില്ലെന്നും സാന്ദ്ര തോമസ് തുറന്നടിച്ചു.
ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ മാത്രമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് കരുതരുതെന്നും അവരേക്കാൾ പ്രശ്നക്കാർ മലയാള സിനിമാ രംഗത്തുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. പ്രതീക്ഷിക്കാത്തവരാണ് ഇതിൽ മുന്നിൽ നിൽക്കുന്നതെന്നും സാന്ദ്ര പറയുന്നുണ്ട്. ഒപ്പം എങ്ങനെയാണ് ലഹരി ഉപയോഗം മലയാള സിനിമാ ലോകത്ത് വ്യാപിച്ചതെന്നും സാന്ദ്ര തുറന്ന് പറയുന്നു.
കഴിഞ്ഞ അഞ്ചാറ് വർഷങ്ങൾക്കുള്ളിലാണ് ഇത് ഇത്രയും മോശമായത്. വേരത്തെയൊന്നും ഇത്രയും ഇല്ലായിരുന്നു. ചില നടൻമാർ ഇതിനകത്ത് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവർ ഇവിടെ വന്ന് സപ്ലെെ ചെയ്ത്. അവർക്കുള്ള കണക്ഷൻ ഉപയോഗിച്ചു. ഇവിടെ സാധനം അവെയ്ലബിൾ ആക്കിക്കഴിഞ്ഞപ്പോൾ എല്ലാവരും ഇതിന്റെ ഭാഗമായി മാറാൻ തുടങ്ങി.
ഇതില്ലാതെ സിനിമ ഇല്ലാത്ത അവസ്ഥയിലേക്ക് വന്നു. ബുദ്ധിയും ബോധവും ഉള്ള ആൾക്കാരാണല്ലോ എല്ലാം. അവർ അതൊക്കെ തിരിച്ചറിഞ്ഞ് മുക്തി നേടി വരട്ടെ എന്നേ നമ്മൾക്ക് പറയാൻ സാധിക്കൂയെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ജനങ്ങൾ വിചാരിച്ചിരിക്കുന്നത് പോലെ ഒരു ഷെെനും ഒരു ഭാസിയും മാത്രമല്ല. അവർ വെറും ഈസി ടാർഗെറ്റുകൾ മാത്രമാണെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു.
നടൻ ചെമ്പൻ വിനോദ് നൽകിയ ഉപദേശത്തെക്കുറിച്ച് സാന്ദ്ര ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. താൻ കരിയർ തുടങ്ങിയ സമയത്ത് ലഹരി ഉപയോഗം ഇത്രയും ഉണ്ടായിരുന്നില്ല. ഇടവേള കഴിഞ്ഞ് രണ്ടാമത് സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ ചെമ്പൻ വിനോദ് എന്നെ വിളിത്ത് ആലോചിച്ചിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു. നീ ഉണ്ടായിരുന്നപ്പോൾ ഉള്ള സാഹചര്യം അല്ല ഇപ്പോൾ. എല്ലാവരും കെമിക്കൽ ഉപയോഗിക്കുന്നവരാണെന്നും ചെമ്പൻ വിനോദ് പറഞ്ഞു. അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും സിനിമയിലേക്ക് വന്നപ്പോൾ കാര്യങ്ങൾ എളുപ്പമല്ലെന്ന് മനസിലായെന്നും സാന്ദ്ര തോമസ് അന്ന് പറഞ്ഞു.
നേരത്തെ, ഷൈനിനെതിരെ സോഷ്യൽ മീഡിയയിൽ മോശം പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ സംവിധായകൻ ആര്യൻ രമണി ഗിരിജാവല്ലഭനും രംഗത്തെത്തിയിരുന്നു. തിരുത്താനുള്ള സാധ്യത ജീവിതത്തിൽ ഇല്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്ത് അർത്ഥമാണ് ഉള്ളത്??! ഷൈൻ ടോം ചാക്കോയുടെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു എന്ന വേദനാജനകമായ വാർത്തകൾക്ക് താഴെ ഉള്ള കമന്റുകൾ മനുഷ്യന്റെ ജീർണ്ണ മനോഭാവത്തിന്റെ നേർക്കാഴ്ച്ചയാണ്. ഷൈൻ ടോം ചാക്കോ എന്ന നടൻ താൻ അകപ്പെട്ടിരിക്കുന്ന ലഹരിയുടെ തടങ്കൽ തിരിച്ചറിഞ്ഞ് ആ തടങ്കലിൽ നിന്നും പുറത്ത് വരാനായുള്ള ചികിത്സയുടെ ഭാഗമായി ബംഗ്ലൂർക്ക് നടത്തിയ യാത്രക്ക് ഇടയിൽ സംഭവിച്ച അപകടമാണിത് എന്ന് അറിയുന്നു.
തങ്ങളുടെ മകന് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം എന്ന് കരുതി ഒപ്പം പോയ ആ മാതാപിതാക്കൾ.. മകന്റെ സഹായത്തിന് അവന് താങ്ങായി അങ്ങനെ അമ്മയും അച്ഛനും ഒപ്പം നിൽക്കുന്നൂ എന്നത് തന്നെ ഒരു ഭാഗ്യമാണ്. അത്രയും എഫർട്ട് ഇട്ട് പല മാധ്യമ വിചാരണകളും, നാട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകൾ കേട്ട് മകനൊപ്പം ഉയിരുകൊടുത്ത് നിൽക്കുന്ന ആ മാതാപിതാക്കളിൽ അവരിൽ ഒരാൾക്ക് ഇങ്ങനെ ഒരു ദുര്യോഗം സംഭവിക്കുമ്പോൾ അത് കണ്ട് സന്തോഷിക്കാനും കുത്തുവാക്കുകൾ കൊണ്ട് റീത്ത് വെക്കാനും ഒക്കെ ഉള്ള മനോഭാവം ഉള്ളവർക്ക് വേണ്ടത് ചികിത്സയാണ്. Really!!
ലഹരി ഉപയോഗിക്കുന്ന ഒരാളെ മലയാളി കല്ലെറിയുന്നത് അത് അയാളോടുള്ള കരുതലോ അയാൾ അത് തിരുത്തി ജീവിതത്തിലേക്ക് തിരിച്ച് വരണം എന്നുള്ള ആത്മാർഥമായ ആഗ്രഹം കൊണ്ടൊന്നുമല്ല. മറിച്ച് അയാൾ അങ്ങനെ അങ്ങ് നശിച്ച് ഒടുങ്ങി പോകട്ടെ എന്ന് വിചാരിച്ച് ആണെന്ന് തോന്നിയിട്ടുണ്ട്. ഇന്ന് ഈ ഡിജിറ്റൽ ആൾക്കൂട്ട കല്ലെറിയലുകൾക്ക് ഒരു തരം entertainment value കിട്ടിയിരിക്കുകയാണ്.
ലഹരിക്ക് അടിമപ്പെടുന്നതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും. പീർ പ്രഷർ, സിസ്റ്റം നൽകുന്ന പ്രഷർ, ഇൻസെക്യൂരിറ്റീസ്, മെന്റൽ ഹെൽത്ത്.. എന്നാൽ അതിൽ നിന്നും ആത്മാർഥമായി പുറത്ത് കടക്കണം എന്ന് ആഗ്രഹിക്കുന്നവരെ – നാട്ടിലും വീട്ടിലും നാണം കെട്ട് അവർക്കൊപ്പം നിൽക്കുന്ന അവരുടെ ബന്ധുക്കളെ – ഒരു പോലെ കയ്യടിച്ച് മോട്ടിവേറ്റ് – support ചെയ്യുന്ന, സ്വീകരിക്കുന്ന വിശാലതയുള്ള ഒരു പ്രോഗ്രസ്സീവ് സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. ഇനി കയ്യടിയും മോട്ടിവേഷനും support ഒന്നും ചെയ്തില്ലെങ്കിലും, മിണ്ടാതിരിക്കാനുള്ള സെൻസിബിളിറ്റി എങ്കിലും കാണിക്കാം. ഷൈൻ ടോം ചാക്കോയുടെ ദുഖത്തിൽ പങ്ക് ചേരുന്നൂ. അദ്ദേഹത്തിന് ഈ testing times ൽ കൂടുതൽ ശക്തി ലഭിക്കട്ടെ..എന്നാണ് അദ്ദേഹം പറഞ്ഞത്.
സേലം– ധർമപുരി– ഹൊസൂർ– ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തിൽപെട്ടത്. ധർമപുരിക്ക് അടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു.
തുടർ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വിവാദങ്ങൾക്കും വ്യവഹാരങ്ങൾക്കും വിരാമമിട്ട് പുതിയൊരു കരിയറിന് തുടക്കമിടാനുള്ള ആത്മാർഥ ശ്രമത്തിലായിരുന്നു ഷൈൻ. ചികിൽസ പൂർത്തിയാക്കാൻ കുടുംബവും ഒപ്പനിന്നു ശ്രമിക്കുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ദുരന്തം അതിഥിയാകുന്നത്.
ലഹരിയിൽ നിന്നും മകൻ മുക്തി നേടിയതിന്റെ സന്തോഷത്തിലായിരുന്നു സിപി ചാക്കോ. ഡി അഡിക്ഷൻ സെന്ററിൽ നിന്നും വന്ന ഷെെൻ പഴയ ശീലങ്ങൾ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയതാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഷെെനും പിതാവും ഇക്കാര്യം സംസാരിച്ചിരുന്നു. വൺ 2 ടോക്സ് എന്ന മീഡിയയിലാണ് ഇവർ സംസാരിച്ചത്. 2015 ൽ തനിക്കെതിരെ കൊക്കെയിൻ കേസ് വന്നപ്പോൾ അച്ഛൻ ഏറെ വിഷമിച്ചിരുന്നെന്ന് ഷെെൻ അന്ന് തുറന്ന് പറഞ്ഞു.
2015 ൽ എന്റെ പേരിൽ കൊക്കെയിൻ കേസ് വന്നിരുന്നു. പുലർച്ചൊണ് അറസ്റ്റ് ചെയ്ത് സൗത്ത് സ്റ്റേഷനിൽ കൊണ്ട് വന്നത്. എന്നെ മുകളിലിരുത്തി. താഴെ നിന്ന് ഡാഡി കരയുന്ന വിഷ്വൽ എനിക്ക് കിട്ടി. ഡാഡിയെ അതിന് മുമ്പ് കരഞ്ഞ് കണ്ടിരുന്നില്ലെന്നും ഷെെൻ ടോം ചാക്കോ അന്ന് പറഞ്ഞു.