എനിക്കിപ്പോള്‍ 40 വയസ് കഴിഞ്ഞു. ഒരു പരിധിയില്‍ കൂടുതല്‍ ഇഷ്ടമുള്ളതു പോലെ ഭക്ഷണം കഴിച്ച് ജീവിക്കാന്‍ പറ്റില്ല; സംയുക്ത വര്‍മ്മ

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും താരം പിന്‍വാങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സംയുക്ത ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇടയ്ക്ക് വെച്ച് നടി യോഗ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ യോഗ ചെയ്യേണ്ട പ്രാധാന്യത്തെ കുറിച്ച് പറയുകയാണ് നടി.

എന്നും യോഗ ചെയ്യണം എന്നൊന്നും ഞാന്‍ പറയില്ല. കാരണം ഞാനും തുടര്‍ച്ചയായി ഒരു കാര്യത്തിലും നില്‍ക്കുന്ന ആളല്ല. അതുകൊണ്ടാണ് എന്റെ ഭാരം കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കുന്നത്. എന്റെ സഹോദരി നെതര്‍ലന്‍ഡ്‌സിലാണ്. ഇപ്പോള്‍ നാട്ടിലുണ്ട്. മൂന്ന് നാലു മാസമായി ഞാന്‍ ഇവിടെ അവരുമായി എന്‍ജോയ് ചെയ്യുകയാണ്. രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നത്. അതൊക്കെ തെറ്റാണ് ശരിക്കും.

കുടുബത്തില്‍ എല്ലാവരും കൂടുന്ന സമയത്ത് അതൊക്കെ ആസ്വദിച്ചില്ലെങ്കില്‍ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്. ഒന്നോ രണ്ടോ മാസം നമ്മളിങ്ങനെ നടക്കും. പിന്നെ പതുക്കെ പഴയ ട്രാക്കിലേക്കു വരും, വന്നേ മതിയാകൂ. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍. എനിക്കിപ്പോള്‍ 40 വയസ് കഴിഞ്ഞു. ഒരു പരിധിയില്‍ കൂടുതല്‍ ഇഷ്ടമുള്ളതു പോലെ ഭക്ഷണം കഴിച്ച് ജീവിക്കാന്‍ പറ്റില്ല. എന്റെ വയസ്സിലുളള ഒരുപാട് സ്ത്രീകളുണ്ടാവുമല്ലോ. നമുക്ക് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ വരും.

ഭക്ഷണം ഒരുപാട് ലേറ്റായി കഴിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകും. എനിക്കുമുണ്ട് പ്രശ്‌നങ്ങള്‍, അത് പണ്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല പത്തു കൊല്ലം മുന്‍പ് ഞാന്‍ ചെയ്തിരുന്ന പ്രാക്ടീസ് എനിക്കിപ്പോള്‍ ചെയ്യാനും പറ്റില്ല. ശാരീരികമായി നമുക്ക് മാറ്റങ്ങള്‍ വരും. വയസ് കൂടുന്നതിന്റെയാണ്. അത് നമ്മള്‍ ഉള്‍ക്കൊള്ളണം. അതൊക്കെ ഒരു സ്‌ട്രെസ്സ് ഫ്രീ ലൈഫിന്റെ ഒരു ഭാഗമായിട്ടാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ഡയറ്റിന്റെ കാര്യത്തിലൊക്കെ സ്‌ട്രെസ്സ് ഉണ്ടാകുന്നത്.

ഈ കുട്ടികളൊക്കെ ജനിക്കുമ്പോള്‍ മുതല്‍ കഴിക്കുന്ന ഭക്ഷണമാണ് ഇപ്പോഴും കഴിക്കുന്നത്. ഇപ്പോഴുള്ള ഏത് കുട്ടികളാണ് ബര്‍ഗറും പിസയും ന്യൂഡില്‍സുമൊക്കെ കഴിക്കാത്തത്? അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നൊക്കെ ഈ കൗമാരക്കാരോട് പറഞ്ഞാല്‍ അവര്‍ക്കു മനസ്സിലാകുമോ? കുട്ടികള്‍ അവര്‍ക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോള്‍ മുതല്‍ കഴിക്കുന്നതാണ് ഇതൊക്കെ. നമ്മള്‍ തന്നെ ഉണ്ടാക്കി കൊടുക്കും. അപ്പോള്‍ അത് ദഹിപ്പിക്കാനുള്ള ശക്തി അവരുടെ ശരീരത്തിന് ഉണ്ട്.

പക്ഷേ നമ്മള്‍ തന്നെ പറയും ആവശ്യമില്ലാത്തത് കഴിക്കേണ്ട ചീത്തയാണ് എന്നൊക്കെ. ഇതൊക്കെ കുട്ടികള്‍ക്ക് സ്‌ട്രെസ്സ് ആയി മാറും. എനിക്ക് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉണ്ടായിരുന്നു. ശ്വാസംമുട്ട് പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സംയുക്ത പറയുന്നു. അത് സ്‌ട്രെസ്സ് തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. ആ സമയത്തൊക്കെ ഷൂട്ടിങ്ങിനു പുറത്തു പോകുന്നത് പല സമയങ്ങളിലാണ്. രാത്രി ഒരുപാട് വൈകി കിടന്നുറങ്ങുന്നു.

കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് പിസിഒഎസ് ഉണ്ടായിരുന്നത്. നമുക്ക് അസുഖങ്ങള്‍ വരാന്‍ പറ്റില്ല, അസുഖങ്ങളേ വരില്ല എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. പക്ഷേ വരുന്നത് അസുഖങ്ങളാണെങ്കിലും മാനസികമായിട്ടുള്ള പ്രശ്‌നങ്ങളാണെങ്കിലും വികാരങ്ങളാണെങ്കിലും അത് കൈകാര്യം ചെയ്യാന്‍ യോഗ പഠിപ്പിക്കും. ദഹിപ്പിക്കും എന്നു പറയും. നമ്മളെന്ത് കഴിച്ചാലും ദഹിക്കാനുള്ള ശക്തി നമുക്കുണ്ടാകണം.

ശരീരം കൊണ്ടു മാത്രമല്ല മാനസികമായിട്ടും. പുറത്തു നിന്നൊരാള്‍ നമ്മളെ ചീത്ത പറയുകയോ പുച്ഛിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍ നമ്മുടെ മനസ്സ് അതിനെ ദഹിപ്പിക്കണം. ദഹിപ്പിച്ച് പുറത്തേക്കു കളയണം. അത് നമ്മുടെ ശരീരത്തില്‍ നിന്ന് കളയേണ്ടതാണ്. ഇമോഷന്‍സും അങ്ങനെ തന്നെയാണ്. ഇപ്പോഴുള്ള അധികം പേര്‍ക്കും ഈ ഇമോഷന്‍സ് ദഹിപ്പിക്കാനുള്ള ശക്തിയില്ല. അതാണ് ആ ത്മഹത്യയിലേക്കു വരെ കാര്യങ്ങള്‍ എത്തിക്കുന്നത്. കരച്ചില്‍ വന്നാല്‍ കരയുക. അതിന് ശക്തി വേണം എന്നും നടി പറയുന്നു.

1999ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആയിരുന്നു സംയുക്തയുടെ ആദ്യ സിനിമ എന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. സ്വയംപര്യാപ്തയായ, ശക്തയായ ഭാവന എന്ന കഥാപാത്രത്തെയായിരുന്നു സംയുക്ത വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അതിനു മുന്‍പേ താന്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു എന്ന രഹസ്യവും സംയുക്ത പറഞ്ഞിരുന്നു.

Vijayasree Vijayasree :