ടൊവിനോയുടെ അമ്മയായി അഭിനയിക്കാൻ അവസരം വന്നപ്പോൾ പറ്റില്ല നായികയാകണമെന്ന് പറ‍ഞ്ഞു ; വെളിപ്പെടുത്തി രേഖ

അവതാരക, അഭിനേത്രി തുടങ്ങി വിവിധ മേഖലകളിലൂടെ കഴിവ് തെളിയിച്ച വ്യക്തിയാണ് രേഖ മേനോൻ. എഫ്ടിക്യു എന്ന പ്രോഗ്രാമിലൂടെ ഏവർക്കും സുപരിചിതയായ അവതാരകയാണ് രേഖ മേനോൻ. തൊട്ടത് എല്ലാം തന്നെ പൊന്നാക്കി മാറ്റാൻ രേഖയ്ക്ക് സാധിക്കുകയും ചെയ്തു. മുൻകാലങ്ങളിൽ അവതാരകമാർ കുറവുണ്ടായിരുന്ന കാലഘത്തിൽ രേഖ ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു.

ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്കുവരെ രേഖയെ ഏറെ പ്രിയവുമാണ്. ചെന്നൈയിൽ സ്ഥിര താമസമാക്കിയ താരം ജനിച്ച് വളർന്നത് തൃശൂർ ജില്ലയിലാണ്. അച്ഛൻ സണ്ണി മേനോനും മലയാട്ടിൽ മഠത്തിൽ വത്സല മേനോനുമാണ് രേഖയുടെ മാതാപിതാക്കൾ. സണ്ണി മേനോൻ വത്സല ദമ്പതികളുടെ ഏക മകൾ കൂടിയാണ് രേഖ.

ഇന്നത്തെ ഓൺലൈൻ അഭിമുഖങ്ങളുടെ നിലവാരവും അവതാരകരുടെ ചോദ്യങ്ങളും വല്ലാതെ തരം താഴുമ്പോൾ രേഖ മേനോനെപ്പോലുള്ള അവതാരകരുടെ പ്രസക്തി ഇപ്പോഴാണ് മനസിലാകുന്നത് എന്നാണ് പലരും പറയാറുള്ളത്. ഇപ്പോൾ എടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിലൂടെ സെലിബ്രിറ്റി വിശേഷങ്ങളും അഭിമുഖങ്ങളും തന്റെ വീട്ടുവിശേഷങ്ങളുമെല്ലാം രേഖ പങ്കുവെക്കാറുണ്ട്.

രേഖയുടെ അഭിമുഖങ്ങൾ കാണാൻ തുടങ്ങിയാൽ സരസമായ ചോ​ദ്യവും സംസാരവും കൊണ്ട് കാഴ്ചക്കാരെ പിടിച്ചിരുത്തുമെന്നാണ് സ്ഥിരം പ്രേക്ഷകർ പറയാറുള്ളത്. ഓസ്കാർ ജേതാവ് എ.ആർ‌ റഹ്മാൻ മുതൽ ഇങ്ങ് മോളിവുഡിലുള്ള യുവതാരങ്ങളെ വരെ രേഖ അഭിമുഖം ചെയ്തിട്ടുണ്ട്.

സഞ്ചാരിയിലൂടെ ഒരു വുമൺ ട്രാവലറായും രേഖ ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ ഭർത്താവ് അജിത്താണ്. ഒരു മീഡിയ കൺസൽട്ടൻറ് കൂടിയാണ് അജിത്. അവാൻ എന്നൊരു ഒരു മകൻ കൂടി രേഖയ്ക്കുണ്ട്. അമ്മ തനിക്ക് ഒരു യെൽഡർ സിസ്റ്ററിനെ പോലെയാണെന്നാണ് മകൻ പറയാറുള്ളതെന്ന് രേഖ പറഞ്ഞിട്ടുണ്ട്. ടെലിവിഷൻ രം​ഗത്ത് തിളങ്ങി നിൽ‌ക്കുമ്പോൾ തന്നെ രേഖയ്ക്ക് സിനിമയിൽ അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.

എന്നാല്‍ തനിക്ക് ഒട്ടും പരിചയമില്ലാത്ത മേഖലയാണ് സിനിമയെന്നും അതുകൊണ്ടാണ് അവസരം കിട്ടിയിട്ടും പോകാതിരുന്നതെന്നും രേഖ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ടൊവിനോയുടെ അമ്മയായി അഭിനയിക്കാൻ അവസരം വന്നപ്പോൾ പറ്റില്ലെന്നും നായികയാകണമെന്ന് പറ‍ഞ്ഞുവെന്നും രേഖ വെളിപ്പെടുത്തി.

‘സിനിമ എന്നൊരു മാധ്യമം എനിക്ക് ഒട്ടും പരിചയമില്ല. അതുകൊണ്ട് തന്നെ ഞാൻ‌ അത് ചെയ്ത് കഴിഞ്ഞാൽ മഹാ പ്രശ്നമാകും. അതുകൊണ്ടാണ് ഞാൻ‍ അഭിനയിക്കാൻ പോകാത്തത്. എന്നാൽ ചില സമയത്ത് ഇങ്ങനത്തെ റോൾ കിട്ടിയാൽ കൊള്ളാമായിരുന്നു അങ്ങനത്തെ റോൾ കിട്ടിയാൽ കൊള്ളാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അത് സംവിധായകർക്ക് കൂടി തോന്നണമല്ലോ.’

‘ഗോദ സിനിമയിൽ ടൊവിനോയുടെ അമ്മ വേഷം ചെയ്യാൻ അവസരം വന്നിരുന്നു. ടൊവിനോയുടെ അമ്മയാകാൻ പറ്റില്ല നായികയാകണമെന്ന് ഞാൻ പറ‍ഞ്ഞു. പിന്നെ വേറൊരു സിനിമയിൽ ജേണലിസ്റ്റിന്റെ റോളിലേക്കും പിന്നെ ഒന്നിൽ പ്രിൻസിപ്പളിന്റെ റോളിലേക്കും വിളിച്ചിരുന്നു. പക്ഷെ ഞാൻ വേണ്ടായെന്ന് പറഞ്ഞു. മറ്റൊരു സിനിമയിൽ സീരിയസ് റോൾ ചെയ്യാനാണ് വിളിച്ചത്. അതും ചെയ്യാൻ എനിക്ക് പറ്റില്ലായിരുന്നു.’

‘സീ​രിയസ് റോൾ എന്നൊക്കെ പറയുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. രേഖ മേനോൻ പറഞ്ഞു. കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തിറങ്ങാന്‍ പേടിയായത് കൊണ്ട് മമ്മൂട്ടിയുടെ കയ്യൊപ്പില്‍ അഭിനയിക്കാൻ അവസരം ലഭിച്ചിട്ട് പോലും പോകാതിരുന്നുവെന്നും’ രേഖ പറഞ്ഞു. ‘രഞ്ജിത്തിന്റെ കയ്യൊപ്പ് എന്ന സിനിമയില്‍ ഖുശ്ബു ചെയ്ത റോളിലേക്ക് വിളിച്ചിരുന്നു.’

‘മമ്മൂക്ക വേറെയും ഞാന്‍ വേറെയായിരുന്നു. എന്റേത് വേറെ കൂട്ടിച്ചേര്‍ത്ത റോളാണ്. അന്നെനിക്ക് കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തിറങ്ങാന്‍ പേടിയായിരുന്നു. കയ്യൊപ്പ് എനിക്ക് മിസ് ആയതാണ്. അന്ന് രഞ്ജിത്തിന്റെ കയ്യില്‍ നിന്ന് എനിക്ക് ചീത്തയും കിട്ടി. അഹങ്കാരമായിരുന്നില്ല… പേടിച്ചിട്ടാണ്. എന്റെ അച്ഛനും അമ്മക്കും ടി.വി ഓക്കെയാണ്. പക്ഷെ സിനിമ ചെയ്താല്‍ ശരിയാകില്ലെന്ന പേടിയാണ്’ രേഖ പറയുന്നു.

AJILI ANNAJOHN :