ഫലാറ്റ് വില്‍ക്കേണ്ട, 12 ലക്ഷം രൂപയുടെ കടബാധ്യത അടച്ച് തീര്‍ത്തു, രവീന്ദ്രന്‍ മാസ്റ്ററിന്റെ ഭാര്യ ശോഭയ്ക്ക് താങ്ങായി സിനിമാ സംഗീത ലോകം

12 ലക്ഷം രൂപയുടെ ബാധ്യതയില്‍ അകപ്പെട്ട് ആകെയുള്ള കിടപ്പാടം വില്‍ക്കൊനൊരുങ്ങിയ സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററിന്റെ ഭാര്യ ശോഭയുടെ വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ശോഭയ്ക്ക് താങ്ങായി എത്തിയിരിക്കുകയാണ് സിനിമാ സംഗീതരംഗത്തെ പ്രമുഖര്‍. ശോഭയുടെ മുഴുവന്‍ ബാധ്യതയും ഇവര്‍ തീര്‍ത്തു. തുക മുഴുവനായും അടച്ചു തീര്‍ത്ത് ഫ്‌ലാറ്റിന്റെ ഡോക്യുമെന്റ് വാങ്ങിക്കൊടുത്തെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ഗായകരുടെ കൂട്ടായ്മയായ സമം, യേശുദാസ്, ചിത്ര, ജോണി സാഗരിക എന്നിവരുള്‍പ്പെടുന്നവരുടെ പിന്തുണയോടെയാണ് ശോഭ രവീന്ദ്രന്റെ ബാധ്യത തീര്‍ത്തതെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘മുഴുവന്‍ ബാധ്യതയും തീര്‍ത്ത്, രവീന്ദ്രന്‍ മാഷിന്റെ ഭാര്യ ശോഭ ചേച്ചിയ്ക്ക് ഫ്‌ലാറ്റിന്റെ ഡോക്യുമെന്റ് വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഗായകരുടെ കൂട്ടായ്മയായ സമം, യേശുദാസ് സര്‍, ശ്രീമതി ചിത്ര, ശ്രീ.ജോണി സാഗരിക എന്നിവരുടെ സംഭാവനകളില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാവില്ലായിരുന്നു.

കൂടെ നിന്ന് പ്രവര്‍ത്തിച്ച പ്രിയപ്പെട്ട റോണി റഫേല്‍, ദീപക് ദേവ് ,സുദീപ് എന്നിവര്‍ക്ക് സ്‌നേഹം. ഫെഫ്ക മ്യൂസിക്ക് ഡയക്‌റ്റേഴ്‌സ് യൂണിയന്‍, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍, ലൈറ്റ്‌മെന്‍ യൂണിയന്‍, െ്രെഡവേഴ്‌സ് യൂണിയന്‍, ഡയറക്‌റ്റേഴ്‌സ് യൂണിയന്‍, റൈറ്റേഴ്‌സ് യൂണിയന്‍ എന്നിവര്‍ക്ക് അഭിവാദ്യങ്ങള്‍. എല്ലാവര്‍ക്കും സ്‌നേഹം,നന്ദി’, ബി. ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രവീന്ദ്രന്‍ മാസ്റ്ററിനോടുള്ള ആദരസൂചകമായി ലഭിച്ച ഫ്‌ലാറ്റാണ് ബാധ്യതയെത്തുടര്‍ന്ന് ശോഭ വില്‍ക്കാനൊരുങ്ങിയത്. ഒന്‍പത് വര്‍ഷം മുന്‍പ് ‘രവീന്ദ്ര സംഗീത സന്ധ്യ’ എന്ന സംഗീതപരിപാടിയില്‍ വെച്ചാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനി ശോഭയ്ക്ക് 25 ലക്ഷം രൂപയും ഫ്‌ലാറ്റും വാഗ്ദാനം ചെയ്തത്. ഫ്‌ലാറ്റിന്റെ താക്കോല്‍ ദാനം പരിപാടിയുടെ വേദിയില്‍ വെച്ച് നടത്തി.

ശോഭ ഫ്‌ളാറ്റിലേക്ക് മാറിയെങ്കിലും അവിടെ വൈദ്യുതി കണക്ഷന്‍ പോലുമുണ്ടായിരുന്നില്ല. പലതവണ ശ്രമിച്ചിട്ടും ഫ്‌ലാറ്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി തയ്യാറായിരുന്നില്ല. ഫ്‌ലാറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഇടയ്ക്ക് അടച്ചിട്ടപ്പോള്‍ താമസക്കാര്‍ക്കെല്ലാം മറ്റിടങ്ങളിലേക്ക് മാറേണ്ടിയും വന്നു.

ഇടയ്ക്ക് വായ്പക്കുടിശ്ശികയിലേക്ക് രണ്ടു ലക്ഷം കൊടുത്തെങ്കിലും ആ തുക ഫ്‌ലാറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഉപയോഗിച്ചത്. വായ്പ കുടിശിക പലിശ സഹിതം 12 ലക്ഷമായി ഉയര്‍ന്നു. ഈ തുക നല്‍കിയാലേ ഫ്‌ലാറ്റിന്റെ രേഖകള്‍ ലഭിക്കൂവെന്ന അവസ്ഥയെത്തിയപ്പോഴാണ് ഫ്‌ലാറ്റ് വില്‍ക്കാന്‍ ശോഭ തീരുമാനിച്ചത്. തുടര്‍ന്ന് സംഭവം വാര്‍ത്തയായതോടെയാണ് സഹായഹസ്തവുമായി പ്രമുഖര്‍ എത്തിയത്.

Vijayasree Vijayasree :