പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ്(75) അന്തരിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ പെട്ടെന്ന് സ്ഥിതി ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. അഭിനേതാവ് എന്നതിനേക്കാളുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്നു രാജേഷ്.
മലയാളത്തിലെ അതുല്യ കലാകാരന്മാരായ മുരളി, നെടുമുടി വേണു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിട്ടുള്ളത് രാജേഷ് ആയിരുന്നു. മുരളിക്ക് വേണ്ടി ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേൾക്കുമോ, റാം എന്നീ ചിത്രങ്ങൾക്ക് ആണ് ശബ്ദം നൽകിയത്. പൊയ് സൊല്ല പോറോം എന്ന ചിത്രത്തിൽ ആണ് നെടുമുടി വേണുവിന് ശബ്ദം നൽകിയത്.
ഇവർക്ക് പുറമേ നടൻ ജോയ് മാത്യുവിനും തമിഴിൽ ശബ്ദം നൽകിയിട്ടുണ്ട്. ദേവി എന്ന ചിത്രത്തിൽ ആണ് ജോയ് മാത്യുവിന് ശബ്ദം നൽകിയത്. ‘അവൾ ഒരു തൊടർക്കഥൈ’ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
കന്നി പരുവതിലെ, തനി മരം, തൈപ്പൊങ്കൽ, നാൻ നാനേതാൻ, അന്ധ 7 നാട്കൽ തുടങ്ങിയയിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കെ ബാലചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച‘അച്ചമില്ലൈ അച്ചമില്ലൈ’ എന്ന ചിത്രത്തിന് അദ്ദേഹം ദേശീയ പുരസ്കാരവും രാജേഷിന് ലഭിച്ചിരുന്നു.