മഹേഷിന്റെ പ്രതികാരത്തിനു ശേഷം മറ്റു മാര്‍ഗമൊന്നുമില്ലാതെ ദുബായില്‍ ജോലി അന്വേഷിച്ച് പോകാനിരിക്കുകയായിരുന്നു; ഭാഗ്യത്തിന് പോത്തണ്ണന്‍ വിളിച്ചു; രാജേഷ് മാധവന്‍

മഹേഷിന്റെ പ്രതികാരം, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ് രാജേഷ് മാധവന്‍. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന പുതിയ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ രാജേഷ് മാധവന്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ.

മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ഈ ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സ്പിന്‍ ഓഫ് ചിത്രം കൂടിയാണിത്.

‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനും ഒരുങ്ങുകയാണ് രാജേഷ് മാധവന്‍. ഇപ്പോഴിതാ തന്റെ സിനിമയിലേയ്ക്കുള്ള വഴികളെ കുറിച്ച് സംസാരിക്കുകയാണ് രാജേഷ് മാധവന്‍.

ഒരു നടനാവാന്‍ ഒരിക്കലും ശ്രമം നടത്തിയിരുന്നില്ലെന്നും അണിയറയിലായിരുന്നു തനിക്ക് താല്പര്യമെന്നും രാജേഷ് മാധവന്‍ പറയുന്നു. മഹേഷിന്റെ പ്രതികാരത്തിനു ശേഷം മറ്റു മാര്‍ഗമൊന്നുമില്ലാതെ ദുബായില്‍ ജോലി അന്വേഷിച്ച് പോകാനിരിക്കുകയായിരുന്നു താനെന്നും ഭാഗ്യത്തിനാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ അസിസ്റ്റ് ചെയ്യാന്‍ അവസരം ലഭിച്ചതെന്നും രാജേഷ് മാധവന്‍ പറയുന്നു.

‘അഭിനേതാവാകാന്‍ ഞാന്‍ ഒരിക്കലും ശ്രമം നടത്തിയിട്ടില്ല. എന്റെ ശ്രദ്ധ മുഴുവന്‍ അണിയറയിലായിരുന്നു. ശ്യാം പുഷ്‌കരന്‍ മഹേഷിന്റെ പ്രതികാരത്തിലേക്ക് ഒരു വേഷം തരുമ്പോള്‍ എനിക്കത്ര സന്തോഷമുണ്ടായിരുന്നില്ല. പക്ഷേ അഭിനയമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഞാന്‍ മനസിലാക്കി. എനിക്ക് ആ സമയത്ത് മറ്റ് വരുമാനമൊന്നുമുണ്ടായിരുന്നില്ല.

മഹേഷിന്റെ പ്രതികാരത്തിനു ശേഷം മറ്റു മാര്‍ഗമൊന്നുമില്ലാതെ ദുബായില്‍ ജോലി അന്വേഷിച്ച് പോകാനിരിക്കുകയായിരുന്നു. ഭാഗ്യത്തിന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ അസിസ്റ്റ് ചെയ്യാന്‍ പോത്തണ്ണന്‍ വിളിച്ചു. ഞാന്‍ കാസര്‍കോടുകാരനായതിനാലാണ് വിളിച്ചത്. ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു.

ഞാന്‍ ലാല്‍ സാറിന്റെ വലിയ ആരാധകനാണ്. കളിയാട്ടത്തിലെ പ്രകടനം എന്നെ ഞെട്ടിച്ചിട്ടുണ്ട്. മികച്ച നടനും മികച്ച സംവിധായകനുമാണ് അദ്ദേഹം. മികച്ച സംവിധായകനായ ശേഷം അഭിനയത്തിലേക്ക് കടക്കണമെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. പക്ഷേ തിരിച്ചാണ് സംഭവിച്ചത്.’ എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് മാധവന്‍ പറഞ്ഞത്.

അതേസമയം മെയ് 16നാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തിയേറ്ററുകളില്‍ എത്തുന്നത്. റൊമാന്റിക് കോമഡി ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സബിന്‍ ഊരാളുക്കണ്ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Vijayasree Vijayasree :