ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകം, സെൻസറിങ് വേണം; പ്രേംകുമാർ

മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തിയാണ് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. ഇപ്പോഴിതാ മലയാളം സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്ന് പറയുകയാണ് അദ്ദേഹം. ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാർ പറഞ്ഞു. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താൻ.

സിനിമയിൽ സെൻസറിങ് ഉണ്ട്. എന്നാൽ ടെലിവിഷൻ സീരിയലുകൾക്കില്ല. അതിൽ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. സീരിയലുകൾ ഷൂട്ട് ചെയ്ത് അതേ ദിവസം തന്നെ കാണിക്കുന്നു എന്നാണ് ആ രംഗത്തുള്ളവർ പറയുന്നത്. അതിനിടെ സെൻസറിങ് നടത്താൻ സമയമില്ല. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്.

ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം എന്നാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാക്കുന്ന തലമുറയെ കുറിച്ചുള്ള ആശങ്കകളാണ് താൻ പങ്കുവെയ്ക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും പ്രേംകുമാർ പറഞ്ഞു.

അതേസമയം സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി നേരത്തെ പറഞ്ഞിരുന്നു. സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തുന്നുണ്ടെന്നും സതീദേവി പറഞ്ഞു. അതേസമയം സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരി​ഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.

Vijayasree Vijayasree :