നന്മയുടെ കൂടൊരുക്കി, ഒരായുസ്സ് മുഴുവൻ കൂട്ടിലുള്ളോർക്കു കൂട്ടായി, രക്ഷാകവചമായി ; ആ കരുതൽ ഞങ്ങൾക്ക് കരുത്തായിരുന്നു;അച്ഛനെക്കുറിച്ച് പ്രേംകുമാർ

പ്രേംകുമാര്‍, ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് കയറി വരുന്ന ഒരുപറ്റം ഹാസ്യകഥാപാത്രങ്ങളുണ്ട്, നായകന്മാരുമുണ്ട്, സഹനായക കഥാപാത്രങ്ങളുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് പ്രേംകുമാര്‍. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ അദ്ദേഹം പങ്കിടാറുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായ അച്ഛന്റെ വിയോഗത്തിന് നാലാണ്ട്. അച്ഛനെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം
.
അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞ തീരാനൊമ്പരത്തിന് നാലാണ്ട്. രണ്ടായിരത്തി ഇരുപത്തിമൂന്ന് സെപ്റ്റംബർ 15. പ്രകടനങ്ങളൊന്നുമില്ലാത്ത നിശബ്ദ സ്നേഹമായിരുന്നു. നിറഞ്ഞ വാത്സല്യമായിരുന്നു. അച്ഛൻ പുറമേ കാണാനാകാത്ത കനിവായിരുന്നു. കാരുണ്യമായിരുന്നു അച്ഛൻ. അകമേ നിറയെ കരുതലായിരുന്നു. ആ കരുതൽ ഞങ്ങൾക്ക് കരുത്തായിരുന്നു. കുടുംബത്തിനാകെ തണലായിരുന്നു, താങ്ങായിരുന്നു, സാന്ത്വനമായിരുന്നു, എല്ലാമായിരുന്നു. എല്ലാമെല്ലാമായിരുന്നു അച്ഛൻ.

കനലുകൾ ഉള്ളിലെരിയുമ്പോഴും ആ കനലിൽ വെന്ത ചെറുപുഞ്ചിരിയാൽ മുഖം മറച്ച് അച്ഛൻ. നന്മയുടെ കൂടൊരുക്കി, ഒരായുസ്സ് മുഴുവൻ കൂട്ടിലുള്ളോർക്കു കൂട്ടായി, രക്ഷാകവചമായി, സർവ്വവുമായി എന്നും എപ്പോഴും അച്ഛൻ. ഒക്കെയും ജീവിത ദൗത്യമായി കരുതി. എല്ലാം ജന്മ സാഫല്യവും സായുജ്യവുമായി കണ്ട് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, പരിഭവങ്ങളും പരാതികളും ഇല്ലാതെ ജീവിതം ജീവിച്ചു തീർത്ത പുണ്യമായ് അച്ഛൻ. (എല്ലാ അച്ഛന്മാർക്കും മുന്നിൽ ഹൃദയപൂർവ്വം ശിരസ്സ് നമിക്കുന്നു) എന്നായിരുന്നു പ്രേംകുമാറിന്റെ കുറിപ്പ്.സഖാവ് കൃഷ്ണപിള്ളയായിരുന്നു പ്രേംകുമാറിന്റെ ആദ്യചിത്രം. ജോണി വാക്കറിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. സ്വഭാവ നടനായി മാത്രമല്ല നായകനായും അദ്ദേഹം തിളങ്ങിയിരുന്നു. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ കൂടിയായ പ്രേംകുമാര്‍ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്.

AJILI ANNAJOHN :