ഇത്രയും അട്ടിമറി ഈ കേസില്‍ നടത്തിയവര്‍ വളരെ എളുപ്പത്തില്‍ നിയമത്തിന് കീഴ്‌പ്പെടുമെന്നൊന്നും ഞാന്‍ കരുതുന്നില്ല, ബാലചന്ദ്രകുമാറിനെ ആരാണ് ഇത്രയും സമ്മര്‍ദ്ദത്തില്‍ ആക്കിയതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് പ്രകാശ് ബാരെ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ പലപ്പോഴും രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകനും നടനും നാടകപ്രവര്‍ത്തകനുമായ പ്രകാശ് ബാരെ. നടി ആക്രമിക്കപ്പെട്ട കേസിലെ നടപടികള്‍ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന അഭിപ്രായം തനിക്ക് ഇല്ലെന്ന് പറയുകയാണ് അദ്ദേഹം. കേസില്‍ ഇനിയും അട്ടിമറികള്‍ നടക്കുമെന്ന് തന്നെയാണ് കണക്ക് കൂട്ടുന്നതെന്നും മറിച്ച് പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും പ്രകാശ് ബാരെ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ.

‘നടി ആക്രമിക്കപ്പെട്ട കേസ് എന്നത് കേരളത്തിലെ ഏറ്റവും പ്രമാദമായ വളരെ ഏറെ ഞെട്ടിപ്പിക്കുന്നൊരു കേസാണ്. കുറെ കാലം കഴിഞ്ഞിട്ട് വളരെ പ്രശസ്തനായ കാശുള്ള ശക്തനായ ഒരാള്‍ ഈ കേസിന്റെ പ്രതിസ്ഥാനത്ത് വരികയാണ്. അത് കഴിഞ്ഞിട്ട് കേരള നിയമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പല അപചയങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. കനല്‍ കട്ട ഉറുമ്പ് അരിക്കുന്നുവെന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങള്‍ നടന്നത്. കോടതിയുടെ ഉള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ്.

മര്‍മ്മ പ്രധാനമായ തെളിവ് ചോര്‍ന്ന് പോകുകയാണ്. ഫോണിലെ തെളിവുകള്‍ നശിപ്പിക്കുകയാണ്. തെളിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴി തെളിക്കൂവെന്ന് പറയുന്നത് സമൂഹത്തിന്റെ കരണക്കുറ്റിക്ക് തരുന്ന അടിയാണ്. അഭിഭാഷകര്‍ നില്‍ക്കേണ്ട രീതിയിലാണ് നിന്നതെങില്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയരുകയില്ലായിരുന്നു. ബാധിക്കപ്പെട്ട അതിജീവിത പറയുകയാണ് ഇവര്‍ ചെയ്യുന്ന ശരിയല്ല ഇവരെ പ്രതിയാക്കണമെന്ന്. അത് പറ്റില്ലെന്ന് പറയാന്‍ സിസ്റ്റത്തിന് എന്ത് അവകാശമാണ്.

അവരൊക്കെ വലിയ വലിയ ആളുകളാണ് ഇതൊക്കെ അനുഭവിച്ചിട്ട് പോയാ മതിയെന്ന് എങ്ങനെ പറയും. കേസ് ഏറ്റവും നിര്‍ണായകമായ അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ കേസിന് സംഭവിച്ച ഏറ്റവും വലിയ തെറ്റ്, അപചയം മാറി കിട്ടിയാല്‍ അത് വലിയ ആശ്വാസമാകും. കണ്ടീഷനിംഗ് എന്ന് പറയുന്ന കാര്യമുണ്ട്. ഇങ്ങനെയെ നടക്കുള്ളൂ ഇവിടെ എന്ന് പത്ത് പേര്‍ പറഞ്ഞാല്‍ അത് ശരിയാണെന്ന് നമ്മുക്ക് തോന്നും.

അങ്ങനെയല്ല കാര്യങ്ങള്‍ നീതി പൂര്‍വ്വമായി മുന്നോട്ട് പോകണമെന്ന് ഒരാള്‍ തീരുമാനിച്ചാല്‍ മതി. നീതിയുടേയും സത്യത്തിന്റേയും പുറകില്‍ ധൈര്യ പൂര്‍വ്വം പോകുമ്പോള്‍ അവിടെ നീതി ഉണ്ടാകണം. കേസില്‍ ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് നിന്നിടത്ത് നിന്ന് സധൈര്യം മുന്നോട്ട് വന്ന് സത്യങ്ങള്‍ തുറന്ന് പറഞ്ഞ ആളാണ്. ബാലചന്ദ്രകുമാര്‍ അയാളുടെ ദൗത്യം നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്.

ബാലചന്ദ്രകുമാറിനെ ആരാണ് ഇത്രയും സമ്മര്‍ദ്ദത്തില്‍ ആക്കിയതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ബാലചന്ദ്രകുമാര്‍ അസുഖം മാറി അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. കേസ് നടപടികള്‍ വളരെ നല്ലതായി പോകുന്നുവെന്നൊരു അഭിപ്രായമില്ല. ഈ കേസില്‍ നടക്കാന്‍ പറ്റുന്ന എല്ലാ തെണ്ടിത്തരങ്ങളും നടന്ന കേസാണിത്. എവിടെയൊക്കെ അട്ടിമറിക്കപ്പെടാമോ അവിടെയൊക്കെ അട്ടിമറിക്കുള്ള സാധ്യത ഉണ്ടെന്നതാണ്. ഇത്രയും അട്ടിമറി ഈ കേസില്‍ നടത്തിയവര്‍ വളരെ എളുപ്പത്തില്‍ നിയമകീഴ്‌പ്പെടുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. അങ്ങനെ പ്രതീക്ഷിക്കാനും പാടില്ല’ എന്നും പ്രകാശ് ബാരെ പറഞ്ഞു.

അതേസമയം, അടുത്തിടെ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും പ്രകാശ് ബാരെ രംഗത്തെതത്ിയിരുന്നു. കേസ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ കേസിനെ സ്വാധീനിക്കാനുള്ള സംസാരം, അതും ഇത്രയും കാലം ഉണ്ടാക്കിയ ക്രെജിബിളിറ്റിയെ കളഞ്ഞ് കുളിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നത് അത്ഭുതം ഉണ്ടാക്കുന്നതാണ്.അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ട് പറയട്ടെ ഇപ്പോള്‍ അടൂര്‍ ചെയ്തത് വളരെ തെറ്റായി പോയി’ എന്നും പ്രകാശ് ബാരെ പറഞ്ഞു.

‘പുരോഗമനപരമായ ആശയങ്ങള്‍ വെച്ച് സിനിമയെടുക്കുന്ന നമ്മുടെയൊക്കെ ചെറുപ്പം മുതലുള്ള ആരാധനാപാത്രമായ ഒരു വ്യക്തി, ഒരു രാഷ്ട്രീയക്കാരുടെ പിന്നാലെയും പോകാതെ സ്വന്തം നിലപാടുകളില്‍ ഉറച്ച് നിന്ന വ്യക്തി ഇങ്ങനെ കേസില്‍ പെട്ടൊരാളെ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരില്‍ അത് ഏത് രീതിയിലാണ് ബാധിക്കുകയെന്ന് അദ്ദേഹത്തിന് വല്ല ധാരണയുമുണ്ടോ?

ദിലീപ് കുറ്റവാളിയാണെന്നും അല്ലെന്നും പറയുന്നവരുടെ ചര്‍ച്ചയല്ല ഇവിടെ നടക്കുന്നത്. ഇവിടെ ദിലീപ് പ്രതിയാണെന്നും കേസ് അട്ടിമറിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറയുന്ന ഒരു കൂട്ടരും ഇതൊന്നുമല്ല എനിക്ക് അറിയാം എല്ലാം അദ്ദേഹം നിരപരാധിയാണെന്ന് സര്‍ട്ടിഫിക്കറ്റ് തരാം എന്ന് പറയുന്ന കുറെ ആളുകളും തമ്മിലുള്ള ചര്‍ച്ചയാണ്.

കേസ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ കേസിനെ സ്വാധീനിക്കാനുള്ള സംസാരം, അതും ഇത്രയും കാലം ഉണ്ടാക്കിയ ക്രെജിബിളിറ്റിയെ കളഞ്ഞ് കുളിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. ശങ്കര്‍ മോഹനേയും ദിലീപിനേയും വെളുപ്പിക്കാന്‍ അടൂര്‍ നടത്തുന്ന ശ്രമം മനസില്‍ വിഷമം ഉണ്ടാക്കുന്നതാണ്. നമ്മുടെയൊക്കെ മനസിലെ ബിംബങ്ങളാണ് അദ്ദേഹമൊക്കെ എന്നും പ്രകാശ് ബാരെ പറഞ്ഞു.

Vijayasree Vijayasree :