ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു. ചങ്ങനാശേരിയിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

‘കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാര്‍ പ്രസാദ്. മയയാളികള്‍ നെഞ്ചേറ്റിയ ധാരാളം സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ഗാനരചയിതാവ്, നാടക രചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ബീയാര്‍ പ്രസാദിന്റെ വിയോഗം നമ്മുടെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണ്.’

സന്തപ്ത കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രേമികളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശനത്തില്‍ പറഞ്ഞു.

1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003ല്‍ ‘കിളിച്ചുണ്ടന്‍ മാമ്പഴ’മെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ പ്രസിദ്ധനായി. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരു ഹരിത ചാരുതീരം’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി..’ തുടങ്ങി മലയാളികള്‍ എന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരുപിടി ഗാനങ്ങളുടെ എഴുത്തുകാരനാണ്.

Vijayasree Vijayasree :