മലയാളത്തിലും തമിഴിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ നടിയാണ് പത്മപ്രിയ. ഒരു കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്നിരുന്ന താരം ഇന്ന് പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യുന്നില്ല. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് പത്മപ്രിയ അഭിനയ രംഗം വിട്ട് വിദേശത്തേയ്ക്ക് പഠനത്തിന് പോകുന്നത്. തിരിച്ച് വന്ന ശേഷം സിനിമാ രംഗത്ത് നടിയെ സജീവമായി കണ്ടില്ല.
ഇപ്പോഴിതാ ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്‍ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടിയും സംവിധായകയുമായ ഗീതു മോഹൻദാസിന്റെ ടോക്സിക് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതോടെ കേരളത്തിൽ വലിയ ചർച്ചകളാണുണ്ടായത്. യാഷ് നായകനായി എത്തുന്ന ചിത്രം സ്ത്രീ വിരുദ്ധതയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
സ്ത്രീ വിരുദ്ധതയ്ക്കെതിരെ സംസാരിക്കുന്ന ഡബ്ല്യുസിസി അംഗമായ ഗീതുവിന്റെ സിനിമയിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് ആരോപണം ഉന്നയിച്ച് മമ്മൂട്ടി ചിത്രം കസബയുടെ സംവിധായകൻ നിതിൻ രഞ്ജി പണിക്കരുൾപ്പെടെ ഗീതു മോഹൻദാസിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
ഡബ്ല്യുസിസിക്ക് നേരെയും ചോദ്യങ്ങൾ വന്നിരുന്നു. സ്ത്രീ വിരുദ്ധ സിനിമകൾക്കെതിരെ ഡബ്ല്യുസിസി അംഗങ്ങൾ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഗീതു മോഹൻദാസിനെ വിമർശിച്ചില്ലല്ലോയെന്നായിരുന്നു ചോദ്യങ്ങൾ. ഇപ്പോൾ ഈ വിഷയത്തെ കുറിച്ചാണ് പത്മപ്രിയയും പരിപാടിയിൽ സംസാരിക്കുന്നത്.
ഡബ്ല്യുസിസിയിലേക്ക് ഞങ്ങളെല്ലാവരും വന്നത് ആർട്ടിസ്റ്റുകളും പ്രൊഫഷണൽസും ആയത് കൊണ്ടാണ്. ഞങ്ങൾ കാരണമാണ് ഡബ്ല്യുസിസി ഉണ്ടായത്. മനുഷ്യരെന്ന നിലയിൽ ഞങ്ങളെയത് ഇൻ വാലിഡ് ചെയ്യുന്നില്ല. ആരുടെയും പേരെടുത്ത് ഞാൻ പറയുന്നില്ല. സംഘടനയിലെ ചിലർ കലക്ടീവിന്റെ തുല്യ ഇടം, തുല്യ അവസരം എന്ന ആശയവുമായി ചേർന്ന് നിൽക്കുന്നില്ല. അതേക്കുറിച്ച് തീർച്ചയായും ഞങ്ങൾ സംസാരിക്കും. ചിലപ്പോൾ ഇൻകൺസിസ്റ്റന്റായി സംസാരിക്കും.
കാരണം ഞാൻ കഴിഞ്ഞ മൂന്ന് മാസത്തോളമായി യാത്ര ചെയ്യുകയാണ്. ഭർത്താവിനെ പോലും കണ്ടിട്ടില്ല. ഇതിനിടയിൽ ഡബ്ല്യുസിസിയ്ക്ക് വേണ്ടി ഇൻസ്റ്റഗ്രാം പോസ്റ്റും മറ്റും ഉണ്ടാക്കണം. മറ്റ് സംഘടനകളെ പോലെ ഞങ്ങൾക്ക് ഫണ്ടിംഗോ ജോലിക്കാരോ ഇല്ല. അതിനാൽ ഞങ്ങളുടെ പ്രതികരണം ഇൻകൺസിസ്റ്റന്റ് ആയിരിക്കും. പക്ഷെ ഞങ്ങളുടെ മൂല്യങ്ങൾക്ക് വേണ്ടി നിൽക്കില്ല എന്നല്ല അതിനർത്ഥം.
എനിക്ക് കൃത്യമായി പറയാൻ പറ്റും. ഞാനും ഗീതുവും തമ്മിൽ കലക്ടീവിനുള്ളിൽ തന്നെ ആവശ്യത്തിന് തർക്കമുണ്ടായിട്ടുണ്ട്. അതിനാൽ പബ്ലിക് സ്പേസിൽ എന്റെ അഭിപ്രായ വ്യത്യാസത്തെ ഗീതു അപ്രിഷിയേറ്റ് ചെയ്യാതിരിക്കാൻ കാരണമില്ല. പക്ഷെ ആളുകൾ ഞങ്ങളുടെ ഐഡന്റിറ്റിയിൽ കൺഫ്യൂസഡ് ആകുന്നതാണ് പ്രശ്നം. ഞാൻ ഒരു ആർട്ടിസ്റ്റും കൂടിയാണ്. കലക്ടീവിനപ്പുറത്ത് ഒരു ഐഡന്റിറ്റിയുള്ള ആൾ. കല്ക്ടീവും വ്യക്തിയും രണ്ടാണ്.
ഡബ്ല്യുസിസി മെമ്പറാണ് അവർക്കിത് ചെയ്യാൻ പറ്റില്ലെന്ന് പറയാനാകില്ല. അതേസമയം കലക്ടീവ് ചെയ്യുന്നതുമായി അവർ ചെയ്യുന്നത് ഇൻകൺസിസ്റ്റന്റ് ആണെങ്കിൽ ഞാനതിനെതിരെ സംസാരിക്കും. പക്ഷെ അതിനർത്ഥം ഞാൻ ഡബ്ല്യുസിസി മാത്രമാണെന്നല്ല. എനിക്ക് ഡബ്ല്യുസിയില്ലാതെ കുറെ വീക്ഷണങ്ങളുണ്ട്. ചിലപ്പോൾ തെറ്റ് പറ്റാം അതിനെന്താണ് എന്നും പത്മപ്രിയ ചോദിക്കുന്നു.