തീരെ പ്രതീക്ഷിക്കാതെ കേറിച്ചെന്നു ഒരു സർപ്രൈസ് അങ്ങ് കൊടുത്തു, സ്വർണമോ വജ്രമോ അല്ലാട്ടോ, അവൾ ഒരുപാടു വിലമതിക്കുന്ന ഒന്ന് ; വെഡ്ഡിംഗ് ആനിവേഴ്‌സറി ആഘോഷത്തെക്കുറിച്ച് നിരഞ്ജന്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് നിരഞ്ജന്‍ നായര്‍. മുറ്റത്തെ മുല്ലയിലൂടെയായി വീണ്ടും സജീവമായിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു നിരഞ്ജന്റെ വിവാഹ വാര്‍ഷികം. വിശേഷ ദിനത്തില്‍ ആഗ്രഹിച്ചാലും കൂടെയിരിക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ഇത്തവണ പെട്ടെന്ന് ചെന്നൊരു സര്‍പ്രൈസ് കൊടുത്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നിരഞ്ജന്‍.

ഒരു രക്ത ബന്ധവും ഇല്ലാത്ത ഏതു സമയത്തും പൊട്ടിച്ചു കളയാവുന്ന ഒരു ബന്ധമാണത്രെ ദാമ്പത്യം. പറഞ്ഞത് ഒരു പക്ഷെ അല്ല അത് സത്യമാണ്. പരസ്പരം എന്ത് ബന്ധത്തിന്റെ പേരിലാണ് ഒരുമിച്ചു ചേർന്നു നിൽക്കേണ്ടത്. കല്യാണം കഴിഞ്ഞതിന്റെ പേരിലോ അതോ കുഞ്ഞുങ്ങൾ ഉണ്ടായതിന്റെ പേരിലോ. ഒരിക്കലുമല്ല, തളർന്നു പോയ നേരത്തു ചേർത്തു പിടിച്ച കൈകളും പരസ്പരം പ്രാർഥിച്ച മനസുകളുമാണ് ജീവിതത്തിന്റെ മൂലധനം. എല്ലാവരുടെയും ജീവിതത്തിൽ ഉള്ളപോലെ പല പൊട്ടിത്തെറികളും ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്.

സന്തോഷിക്കാനുള്ളതിനേക്കാൾ സങ്കടപ്പെട്ട കുറെ നാളുകളിലൂടെ ഞങ്ങൾ കടന്നു പോയിട്ടുണ്ട്. പക്ഷെ, എല്ലാം കഴിഞ്ഞ് ഒരു ചേർത്തു പിടിക്കലിൽ അല്ലെങ്കിൽ ഒരു മാപ്പ് പറച്ചിലിൽ തീരും പല അടിപിടികളും. പരസ്പരം മാപ്പ് പറയാനും ചേർത്തു പിടിക്കാനും ഞങ്ങൾക്കിടയിൽ ഒരു മടിയും ഇന്നോളം ഉണ്ടായിട്ടില്ല. പലപ്പോഴും ഒന്നിച്ചുണ്ടാകാത്ത വിവാഹ വാർഷികങ്ങൾ ആണ് കൂടുതലും. ഈ പ്രാവശ്യവും അങ്ങനെ തന്നെയായിരുന്നു. തീരെ പ്രതീക്ഷിക്കാതെ കേറിച്ചെന്നു ഒരു സർപ്രൈസ് അങ്ങ് കൊടുത്തു. സ്വർണമോ വജ്രമോ അല്ലാട്ടോ. അവൾ ഒരുപാടു വിലമതിക്കുന്ന എന്റെ “സമയം “ആണ് അവൾക്ക് കൊടുത്തത്. താങ്ക് ഗോഡ്, ഇങ്ങനെ പരസ്പരം അടിയുണ്ടാക്കാനും മാപ്പ് പറയാനും സ്നേഹിക്കാനും ചേർത്തു പിടിക്കാനും ഞങ്ങളെ ഒന്ന് ചേർത്തതിന് എന്നായിരുന്നു നിരഞ്ജന്റെ കുറിപ്പ്.

AJILI ANNAJOHN :