നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്നാണ് കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി പണം ആവശ്യപ്പെട്ട് നടൻ ദിലീപിന് കത്തെഴുതിയതിന് സാക്ഷിയാണ് വിഷ്ണുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പിന്നീട് തനിക്കറിയാവുന്ന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്താൻ സന്നദ്ധനാണെന്നും തന്നെ മാപ്പ് സാക്ഷിയാക്കണമെന്നും വിഷ്ണു ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം മാപ്പ്സാക്ഷിയാക്കുകയും പ്രതിക്ക് ജാമ്യം നൽകുകയും ചെയ്തിരുന്നു.
എന്നാൽ വിചാരണ നടപടികൾ തുടങ്ങിയപ്പോൾ വിസ്താരത്തിന് ഹാജരാകാൻ സമൻസ് അയച്ചെങ്കിലും വിഷ്ണു ഹാജരായിരുന്നില്ല. തുടർന്ന് ആദ്യം ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ്, എറണാകുളം പൊലീസ് മേധാവിയോട് വിഷ്ണുവിെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. വിഷ്ണുവിനെ കാസർകോട് നിന്ന് അറസ്റ്റ് ചെയ്തുവെന്നാണ് കിട്ടുന്ന വിവരം